ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Tuesday, November 15, 2011

സുനാമിയില്‍ ഒലിച്ചുപോയ ഒരു വിശ്വാസം !

നൊമ്പരങ്ങളുടെ ഓര്‍മ്മകളുണര്‍ത്തി സുനാമിയുടെ വാര്‍ഷികം വീണ്ടുമെത്തുന്നു. എത്ര ജീവനുകളും വസ്തു വകകളും അതില്‍ നഷ്ടമായി എന്നതിനു്‌ കണക്കില്ല... കൂട്ടത്തില്‍ ഒരു വിശ്വാസം തന്നെ സുനാമിയില്‍ ഒലിച്ചുപോയതിന്റെ കഥയാണിതു്‌ ....

കഴിഞ്ഞകുറെ വര്‍ഷങ്ങളായി പരിചയമുള്ള ആളാണു്‌ ജോണ്‍. തമിഴ് നാട്ടുകാരനാണെങ്കിലും ചെറിയ വെല്‍ഡിംഗ് പണികളുമായിട്ടാണു്‌ ഇഷ്ടന്‍ നീലഗിരിയിലെത്തിയതു്‌ . ഏതാണ്ടു്‌ എണ്‍പതുകളുടെ അവസാനത്തോടെ ഒരുവലിയ ബില്‍ഡിങ്ങിന്റെ മുഴുവന്‍ വെല്‍ഡിംഗ് പണിയും കിട്ടിയതോടെ തരക്കേടില്ലാത്ത വരുമാനമായി. ആ കെട്ടിടത്തിന്റെ ജോലി തീര്‍ന്നപ്പോള്‍ ഉടമസ്ഥന്‍ അതിന്റെ സൈഡിലായി പണിതീര്‍ത്ത ചായിപ്പു്‌ (ഇറക്കു്‌) ഇയാള്‍ക്കു്‌ ഒരു കാന്റീന്‍ നടത്താനായി അനുവദിച്ചുകൊടുത്തു.

നാലു്‌ നിലകളുള്ള ആ വലിയ കോംപ്ലക്സിന്റെ എല്ലാമുറികളും വാടകക്കാരെക്കൊണ്ടു്‌ നിറഞ്ഞു.അതോടെ ജോണിന്റെ കാന്റീന്‍ വ്യാപാരവും പുഷ്ടിപ്രാപിച്ചു. നാള്‍ക്കുനാള്‍ ഉയര്‍ച്ചയുടെ പടവുകള്‍ കയറി. പലതരം പലഹാരങ്ങളും പുതിയ ഐറ്റങ്ങളും ഉണ്ടാക്കി പരീക്ഷിച്ചു. നിന്നുതിരിയാന്‍ സമയമില്ലാതായി. ഇതോടൊപ്പം തന്റെ വെല്‍ഡിംഗ് പുരോഗമിച്ചു്‌ ചെറിയ ബില്‍ഡിംഗ് കോണ്ട്രാക്റ്റുകളും എടുക്കാന്‍ തുടങ്ങി. അതോടെ കാന്റീനില്‍ ജോലിക്കു്‌ ആള്‍ക്കാരെ വയ്ക്കുകയും വലിയ കോണ്ട്രാക്റ്റുകള്‍ എടുക്കാനും തുടങ്ങി. അങ്ങനെ സാമാന്യം നല്ലവരുമാനമുള്ള ഒരു മുതലാളിയായിത്തീര്‍ന്നു.വര്‍ഷങ്ങള്‍ പിന്നെയും പലതു്‌ കടന്നു പോയി....

ആ ഡിസംബര്‍ 26നു ഞാന്‍ നാട്ടിലായിരുന്നു. ആയിരക്കണക്കിനു്‌ മനുഷ്യരെ സുനാമിത്തിരമാലകള്‍ വിഴുങ്ങിയതു്‌ അന്നായിരുന്നു.അന്നു്‌ ഞാന്‍ കുടുബസമേതം ശംഖു്‌ മുഖം ബീച്ചില്‍ ഒന്നുപോകാമെന്നു്‌ പ്ലാനിട്ടതു്‌ ടി.വി.യിലെ മുന്നറിയിപ്പുകാരണം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഓരോ വാര്‍ത്താ ബുള്ളറ്റിനുകളിലും മരണസംഖ്യ കൂടിക്കൂടിവന്നതു്‌ ഭീതിയോടെ ഇന്നും എല്ലാവരും ഓര്‍ക്കുന്നുണ്ടാകുമല്ലോ! ആ സുനാമി വിഴുങ്ങിയ ജീവിതങ്ങളുടെ ശോകഛായ ലോകത്തെയാകമാനം ഗ്രസിച്ചിരുന്ന സമയത്താണു്‌‌ ഞാന്‍ ഇങ്ങോട്ടു്‌ തിരിച്ചു്‌ പോന്നതു്‌ . ഇവിടെ തിരിച്ചെത്തിയപ്പോഴാണു്‌ കൂനൂരിലെ മലമുകളില്‍ നിന്നും പലരേയും സുനാമി അപഹരിച്ച കാര്യം അറിയുന്നതു്‌.

നമ്മുടെ ജോണിന്റെ കാന്റീന്‍ അടഞ്ഞുകിടക്കുന്നു. ദു:ഖാചരണത്തിന്റെ ഭാഗമായിരിക്കുമെന്നാണു്‌ ആദ്യം കരുതിയതു്‌ . ഞായറാഴ്ച്ചകളിലും ക്രിസ്തുമസ്സിനുമല്ലാതെ ഒരുദിവസം പോലുംഅടയ്ക്കാത്ത ജോണിന്റെ കാന്റീന്‍ എന്തേ തുറന്നില്ല ? സുനാമി വിഴുങ്ങിയ കൂട്ടത്തില്‍ ജോണിന്റെ മുതിര്‍ന്ന രണ്ടു മക്കളുമുണ്ടായിരുന്നെന്നു്‌ ആരോപറഞ്ഞറിഞ്ഞു.

അടുത്ത ബന്ധുക്കളുടെയോ പരിചയക്കാരുടെയോ വേര്‍പാടു്‌ കൂടുതല്‍ ദു:ഖമുണ്ടാക്കാറുണ്ടല്ലോ ! വിശ്വസിക്കാന്‍ പ്രയാസം തോന്നി. ഞാന്‍ അയാളെ വീട്ടില്‍ ചെന്നു്‌ കണ്ടു. ധീരനും ഒരു മയവുമില്ലാതെ ആരോടും പെരുമാറുകയും ചെയ്തിരുന്ന ജോണ്‍ ഒരു നോക്കുകുത്തിയെപ്പോലെ അലസനായി ഒന്നിനും താല്പര്യമില്ലാത്ത വ്യക്തിയായി കട്ടിലില്‍ ചടഞ്ഞു്‌ കൂടിയിരിക്കുന്നു . നീരുവന്നു്‌ വീര്‍ത്ത മുഖത്തു്‌ അങ്ങിങ്ങു്‌ ഉരഞ്ഞ പാടുകള്‍ ! പൊട്ടിക്കരഞ്ഞുകൊണ്ടു്‌ ജോണ്‍ പറഞ്ഞു.

"ഞാന്‍ ഉണ്ടാക്കിയതെല്ലാം വെറുതേ ആയതുപോലെ തോന്നുന്നു സാറേ ! എന്റെ രണ്ടു്‌ മക്കളെ തിരമാലകള്‍ കൊണ്ടുപോയി. വിശ്വസിക്കാനാവാത്ത ആ അപ്രിയ സത്യം മനസ്സിലേറ്റി രണ്ടു്‌ മൂന്നു്‌ ദിവസം കടല്‍ക്കരയില്‍ അലഞ്ഞു നടന്നു. മക്കളുടെ ജഡം പോലും കണ്ടെത്തനായില്ല. പ്ലസ് ടൂ കഴിഞ്ഞിട്ടു്‌ ഡിഗ്രിക്കു്‌ ചേര്‍ന്നതായിരുന്നു മൂത്തവന്‍. അവന്‍ എനിക്കൊരു താങ്ങും തണലുമായിരുന്നു. അങ്ങോട്ടു്‌ പോകുമ്പോള്‍ സ്വന്തം ജീപ്പു്‌ അവന്‍ ഓടിച്ചു്‌ നോക്കട്ടെ എന്നു്‌ എന്നോടു്‌ ചോദിച്ചു. വേണ്ടാ, തിരികെവരുമ്പോള്‍ അത്ര തിരക്കുകാണില്ല അപ്പോള്‍ നീ കുറേനേരം ഓടിച്ചോ എന്നും ഞാന്‍ അവനോടു്‌ പറഞ്ഞു... ! " അയാളുടെ വാക്കുകള്‍ മുറിഞ്ഞു...

കഴിഞ്ഞ 23 വര്‍ഷങ്ങളായി മുടങ്ങാതെ ക്രിസ്തുമസ്സ് വെക്കേഷനു്‌ വേളാങ്കണ്ണിയില്‍ പോകുന്ന കക്ഷിയായിരുന്നു ജോണ്‍; തനിച്ചല്ല കുടുംബ സമേതം. ഇത്തവണ പോയപ്പോള്‍ പതിവായെടുക്കുന്ന ലോഡ് ജില്‍ ഭാര്യയേയും മകളേയും ഒരു മകനേയും ആക്കി മൂത്തമകനേയും മൂന്നാമത്തെ മകനേയുംകൂട്ടി രവിലെ കടല്‍ക്കരയിലേക്കു്‌ പോയതാണു്‌.

അങ്ങു ദൂരെനിന്നും ആര്‍ത്തലച്ചു്‌ തിരമാലകള്‍ ഇരമ്പിവരുന്നതു്‌ അവര്‍ കണ്ടു. ഭീതിയോടെ മൂവരും പിന്‍തിരിഞ്ഞോടി. മക്കള്‍ കൈവിട്ടു്‌ പോകുന്നതായി ജോണിനുതോന്നി ! എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം സംഭവിച്ചു കഴിഞ്ഞു. മണ്ണും ചെളിയും വീണുമൂടിയ ജോണ്‍ കണ്ണുതുറന്നപ്പോള്‍ ആരോ ഒന്നുരണ്ടു പേര്‍ചേര്‍ന്നു്‌ തന്നെവലിച്ചു്‌ റസ് ക്യൂ വാനിലേക്കു്‌ എടുത്തിടുന്നതു്‌ മാത്രമാണു്‌ ഓര്‍മ്മയില്‍ വരുന്നതു്‌.കൈവിട്ടുപോയ തന്റെ മക്കളെ ഓര്‍ത്തു്‌ വിലപിച്ചു്‌ ഒരു വിധത്തില്‍ ജോണ്‍ ആ പരിസരമാകെ തിരഞ്ഞു. തന്നെപ്പോലെ മറ്റേതെങ്കിലും റസ് ക്യൂ വാനില്‍ അവരുണ്ടാകുമെന്നു്‌ വെറുതെയെങ്കിലും ആശിച്ചു ! പക്ഷേ കണ്ടില്ല ! കടല്‍ക്കരയിലേക്കു്‌ പോകാന്‍ ശ്രമിച്ചെങ്കിലും പോലീസും സുരക്ഷാസേനയും അതിനുസമ്മതിച്ചില്ല. എങ്കിലും രണ്ടാം ദിവസം അവരുടെ കണ്ണുവെട്ടിച്ചു്‌ ജോണ്‍ അവിടെ പോയി തിരഞ്ഞുനോക്കി. മനുഷ്യരും മൃഗങ്ങളും മറ്റുജീവജാലങ്ങളും ചത്തഴുകിയ ദുര്‍ഗന്ധപൂരിതമായ അന്തരീക്ഷമായതിനാല്‍ പകര്‍ച്ചവ്യാധി വരുമെന്നു പറഞ്ഞു്‌ അധികനേരം അവിടെ നില്‍ക്കാനോ അന്വേഷിക്കാനോ അയാളെ പിന്‍തുടര്‍ന്ന പോലീസ്‌ അനുവദിച്ചില്ല. ഒടുവില്‍ എല്ലാപ്രതീക്ഷയും അസ്തമിച്ചെന്നു്‌ മനസ്സിലാക്കി തകര്‍ന്ന ഹൃദയവുമായി ശേഷിച്ച കുടുംബത്തോടൊപ്പം ജോണ്‍ തിരിച്ചെത്തി.അതു്‌ കഴിഞ്ഞു്‌ മൂന്നാലു്‌ ദിവസം കഴിഞ്ഞാണു്‌ ഞാന്‍ ആ വീട്ടില്‍ ചെന്നതും അയാളെ കണ്ടതും.

കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ ! മറ്റെല്ലാവരേയുംപോലെ കാലക്രമേണ ജോണും ഉന്മേഷവാനായി ജിവിതത്തിലേക്കു്‌ തിരിച്ചുവന്നു. ഇതിനകം സഹചര്യങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ടു. വലിയ ബില്‍ഡിംഗ് കോണ്‍ണ്ട്രാക്റ്ററായി. പുതിയ പുതിയ കരാറുകള്‍ കിട്ടി. ഇയ്യിടെ യാദൃശ്ചികമായി ജോണിനെ കണ്ടു. കുറെനേരം സംസരിച്ചു . പലലോഹ്യങ്ങളും അന്വേഷിച്ചകൂട്ടത്തില്‍ വേളാങ്കണ്ണിക്കു്‌ ഇപ്പോഴും പോകാറുണ്ടോ എന്നു്‌ ഞാന്‍ ചോദിച്ചു.

"ഇല്ല!" ദൃഢസ്വരത്തില്‍ അയാള്‍ പറഞ്ഞു .
" കഴിഞ്ഞ് 23 വര്‍ഷം മുടങ്ങാതെ ഞാന്‍ അവിടെപ്പോയിരുന്നു. ആദ്യമൊക്കെ വലിയ കഷ്ടത്തിലായിരുന്നു, എങ്കിലും എത്ര കഷ്ട നഷ്ടങ്ങള്‍ സഹിച്ചായാലും ഞാന്‍ അതു്‌ മുടക്കാറില്ലായിരുന്നു.. അങ്ങനെയുള്ള ഒരു വിശ്വാസിയെ (ഭക്തനെ) രക്ഷിക്കാന്‍ കഴിയാത്ത ദൈവത്തിന്റെ അടുത്തേക്കു്‌ ഞാന്‍ എന്തിനു്‌ പോകണം ? ഇല്ല, ഇനി ഒരിക്കലും ഞാന്‍ അങ്ങോട്ടു്‌ പോകില്ല...! " അതുപറയുമ്പോള്‍ അയാളുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു..!

Wednesday, October 12, 2011

വൈകല്യം മറന്ന സഹൃദയന്‍ !

'ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍ ലക്ഷണമുള്ളവരൊന്നോരണ്ടോ' എന്നു്‌ കുഞ്ചന്‍ നമ്പ്യാരു്‌ പണ്ടു്‌ പറഞ്ഞെങ്കിലും "അതു്‌ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമായിരിക്കും" എന്നു്‌ പാര്‍ട്ടിനേതാക്കള്‍ പത്രസമ്മേളനത്തില്‍ പറയുന്ന ഒരു രീതിയിലാണല്ലൊ നമ്മളും അതിനെ കാണുന്നതു്‌ ‌. അതായതു്‌ നമ്മളില്‍ മിക്കവരും സുന്ദരന്മാരും സുന്ദരികളുമാണെന്ന ധാരണയിലാണല്ലോ ഇന്നു്‌ ജീവിക്കുന്നതും പെരുമാറുന്നതും ! അല്പസ്വല്പം പോരായ്മകളുണ്ടെന്നു്‌ സ്വയം ബോധ്യമുണ്ടെങ്കില്‍കൂടി അതു്‌ ന്യായികരിച്ചു്‌ തടിതപ്പാനും നമുക്കറിയാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ അംഗവൈകല്യവുമായി കഴിയേണ്ടിവരുന്ന സമൂഹത്തെക്കുറിച്ചും അവരുടെ മാനസികാവസ്ഥയെക്കുറിച്ചും ആരും അത്രശ്രദ്ധിക്കാറില്ല.(ആരും എന്നുപറയുന്നതു്‌ പൂര്‍ണ്ണാമായും ശരിയല്ല. അവര്‍ക്കുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവച്ച വ്യക്തികളും കൂട്ടായ്മകളും ഉണ്ടെന്നകാര്യം മറക്കുന്നില്ല.)

പുറമേ പറയുന്നില്ലെങ്കിലും അവരുടെ കുറ്റംകൊണ്ടല്ലാതെ തങ്ങള്‍ക്കുവന്നുപോയ വൈരൂപ്യത്തെ ഓര്‍ത്തു്‌ വേദനിക്കുന്നവരായിരിക്കും ഇതില്‍ കൂടുതല്‍പേരും. ഈ വൈകല്യങ്ങളെ അതിജീവിച്ചു്‌ ജീവിതത്തില്‍ മുന്നേറുന്ന മിടുക്കരും കൂട്ടത്തിലുണ്ടു്‌. സഹതാപത്തോടെയാണു്‌ സമൂഹം ഇത്തരക്കാരെ നോക്കുന്നതു്‌. എന്നാലും തരംകിട്ടുമ്പോള്‍ ഇവരെ കല്ലെറിയാനും കളിയാക്കാനും നല്ലൊരുശതമാനം ശ്രമിക്കാറുണ്ടു്‌. പ്രതേകിച്ചും ഒന്നും തിരിച്ചറിയാത്ത ബാല്യ
കൌമാരങ്ങളിലായിരിക്കും ഇതു്‌ ഏറെ സഹിക്കേണ്ടിവരുന്നതു്‌. ഒന്നരക്കണ്ണന്‍ , കൂനന്‍ , മുടന്തന്‍ , ചട്ടുകാലന്‍ ... എന്നിങ്ങനെ പല ഇരട്ടപ്പേരുകളും അപരനാമങ്ങളും കേട്ടുവേണം ഈ കാലയളവു്‌ തരണം ചെയ്യാന്‍ . മറച്ചു്‌ വയ്ക്കനാവാത്ത സ്വന്തം വൈരൂപ്യങ്ങളുമായി ഇത്തരം ഒരുജന്മം തന്ന വിധിയെപ്പഴിച്ചു്‌ സമൂഹവുമായി പൊരുത്തപ്പെട്ടുപോകാനെ ഇവര്‍ക്കു്‌ കഴിയൂ. ബുദ്ധിമാന്ദ്യം വന്നവരുടെകാര്യം തല്‍ക്കാലം വിടാം. കാരണം അവര്‍ സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും വലിയ ഗ്രാഹ്യമില്ലാത്തവരാണു്‌.

ഈ ഗണത്തില്‍പ്പെട്ട എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തനായ ഒരു കക്ഷിയുടെ കാര്യമാണു്‌ ഇവിടെ പറയുന്നതു്‌... ഒരു സുഹൃത്തിന്റെ കല്യാണത്തിനായി കുറേമുമ്പ്‌ ഞാന്‍ കോഴിക്കോടിനു്‌ പോയിരുന്നു. കൊയിലാണ്ടിയില്‍നിന്നും കുറച്ചകലെ ചേമഞ്ചേരിക്കടുത്ത പൂക്കാടു്‌ എന്നസ്ഥലത്തായിരുന്നു അതു്‌. അന്നു്‌ വൈകുന്നേരം അവിടുത്തെ കുറെസുഹൃത്തുക്കള്‍ എന്നെ പ്രസിദ്ധമായ കാപ്പാടു്‌ ബീച്ചില്‍ കൊണ്ടുപോയി. വാസ്കോഡിഗാമ ആദ്യമായി കേരളത്തില്‍ കാലുകുത്തിയെന്നു്‌ പറയുന്ന ഈ സ്ഥലത്തു്‌ ഞാനും ജീവിതത്തിലാദ്യമായി ഒന്നു്‌ കാലുകുത്തി. വാസ്കോഡിഗാമയും പിന്നാലെ വന്നവരും നമ്മുടെ തിരുവാതിര ഞാറ്റുവേലയൊഴികെ നാട്ടില്‍നിന്നും കൊണ്ടുപോകാന്‍ പറ്റുന്ന വിലപിടിപ്പുള്ള സര്‍വ്വസമ്പത്തും പില്‍ക്കാലത്തു്‌ അടിച്ചുമാറ്റുകയുണ്ടായല്ലോ ! അതിന്റെ ആവേശം ഉള്‍ക്കൊണ്ട്‌ അവരെ അനുകരിക്കാന്‍ നോക്കിയതല്ലെങ്കിലും ഞാനും അവിടുന്നുതന്നെ വിലപിടിപ്പുള്ള ഒരു സംഗതി അടിച്ചുമാറ്റിയാണു്‌ സ്ഥലംവിട്ടതു്‌. ഒരു പ്രകൃതി ദൃശ്യം !

അന്നു്‌ ഞാന്‍ അവിടെനിന്നും പകര്‍ത്തിയ ആ ചിത്രം ഏറെ ശ്രദ്ധേയമായി . ആ കാലഘട്ടത്തില്‍ അതു് എനിക്കു്‌ വളരെ പ്രശസ്തിയും അംഗീകാരങ്ങളും നേടിത്തന്നു. അതോടെ ആ നാട്ടുകാര്‍ക്കു് എന്നോടു്‌ വല്ലാത്ത ഒരടുപ്പമായി. അതിന്റെപേരില്‍ ഒത്തിരി പുതിയ സൌഹൃദങ്ങളും വ്യക്തിബന്ധങ്ങളും അവിടെനിന്നുണ്ടായി. ആ സൌഹൃദത്തിന്റെ പട്ടികയില്‍ വന്നുപെട്ട ഒരാളായിരുന്നു ദാമുവേട്ടന്‍ എന്നു്‌ അവിടുത്തുകാര്‍ വിളിച്ചിരുന്ന ദാമോദരന്‍ നായര്‍. രണ്ടു്‌ കാലുകളും മുട്ടിനു്‌ താഴ്വശം തേഞ്ഞുപോയ രീതിയില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാതെ ഒരു ചെറിയ വടിയുടെ സഹായത്തോടെമാത്രം ഇഴഞ്ഞു്‌ നീങ്ങുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.ജന്മനാ ഉള്ളതാണത്രേ ഇതു്‌. ഈ പ്രയാസങ്ങളൊന്നും അത്രകാര്യമാക്കാതെ വളരെ സരസമായിട്ടാണു്‌ കക്ഷി മിക്കപ്പോഴും സംസാരിച്ചിരുന്നതു്‌.അല്പദൂരമൊക്കെ പോകാനായി മൂന്നുവീലുള്ള ഒരു വണ്ടിയും പുള്ളി സ്വന്തമായി സംഘടിപ്പിച്ചിരുന്നു. കൂട്ടുകാര്‍ പറഞ്ഞ അറിവുമാത്രമേ എന്നേക്കുറിച്ച് ഇഷ്ടനുള്ളു ! എങ്കിലും നേരില്‍ കാണാനായി ഒരിക്കല്‍ ചിലസുഹൃത്തുക്കളേയും കൂട്ടി ഒരു ജീപ്പില്‍ ഇവിടെവന്നിരുന്നു. പിന്നെ എപ്പോള്‍ ഞാന്‍ ആ പ്രദേശത്തു്‌ ചെന്നാലും ഇഷ്ടന്‍ എങ്ങിനെയും അവിടെ വന്നെത്തും.

അങ്ങനെ ഒരു പ്രാവശ്യം ചെല്ലുമ്പോള്‍ ഈ കക്ഷി പതിവുപോലെ വന്നു്‌ കണ്ടുകൂടി. ഒരു റോഡ്സൈഡില്‍ ഞങ്ങള്‍ മൂന്നാലു്‌ പേര്‍ സംസാരിച്ചു്‌ നില്ക്കുകയായിരുന്നു.സാമാന്യം തിരക്കുള്ള ഒരു ജംഗ്ഷനിലാണു്‌ സംഭവം. അടുത്തു്‌ കുറെ കടകളും കച്ചവടങ്ങളുമാണു്‌ .റോഡിലൂടെ പലരും വന്നുംപോയുമിരിക്കുന്നു. കാര്യം പറയുന്നതിനിടയില്‍ ആരും വഴിപോക്കരെ ശ്രദ്ധിക്കുന്നില്ല.

അപ്പോള്‍ അതുവഴി വലതു്‌ കാലിനു്‌ തീരെ നീളംകുറഞ്ഞ ഒരാള്‍ നടന്നുപോകുന്നുണ്ടായിരുന്നു. ഒരു കാലിനു്‌ നീളക്കൂടുതലും മറ്റേതിനു്‌ നന്നേ കുറവുമായതിനാല്‍ നല്ലതുപോലെ കുനിഞ്ഞു്‌ വലതു്‌ കൈ കാല്‍ മുട്ടില്‍ വച്ചു്‌ സപ്പോര്‍ട്ടു്‌ കൊടുത്ത് വേണം അയാള്‍ക്കു്‌ ഓരോ സ്റ്റെപ്പും മുന്നോട്ടു്‌ വയ്ക്കാന്‍ . അതയതു്‌ ഒരോപ്രാവശ്യവും നന്നായി കുനിഞ്ഞും നിവര്‍ന്നും വേണം ഇഷ്ടനു്‌ നടക്കാന്‍ . വേഗം നടക്കുമ്പോള്‍ ഈ സ്പീഡും കൂടും.. ഈ കക്ഷിയെ അപ്പോഴാണു്‌ ദാമുവേട്ടന്‍ കാണുന്നതു്‌. ഉടനെ പുള്ളിക്കാരന്റെ വക കമന്റു്‌ ഇതായിരുന്നു...

"ദേ അങ്ങോട്ടു്‌ നോക്കിക്കേ ഒരുത്തന്‍ ഭൂമിക്കു്‌ കാറ്റടിച്ചോണ്ടു്‌ പോകുന്നു... " (പണ്ടൊക്കെ സൈക്കളിനും മറ്റും പമ്പു്‌വച്ചു്‌ കാറ്റടിക്കുന്നതുപോലെ)

അങ്ങോട്ടു്‌ നോക്കിയപ്പള്‍ അറിയാതെ ചിരിച്ചു്‌ പോയി ! കാരണം ദാമുവേട്ടന്‍ സരസമായി വര്‍ണ്ണിച്ച രീതിയിലാണു്‌ അയാള്‍ നടക്കുന്നതെങ്കിലും അയാള്‍ക്കു്‌ ഒരു കാലിനെ കുഴപ്പമുള്ളൂ , ഇതുപറയുന്ന ദാമുവേട്ടനാകട്ടെ രണ്ടുകാലിനും !!

Saturday, August 6, 2011

അങ്ങനെ മാതൃഭാഷ പഠിച്ചു...?

എന്റെ താമസ സ്ഥലത്തിനടുത്തു്‌ ഒരു വക്കീല്‍ ഓഫീസുണ്ടായിരുന്നു. അയല്‍പക്കമായതിനാല്‍ കുറേയധികം വക്കീല്‍ സുഹൃത്തുക്കളെ അങ്ങനെ കമ്പനിക്കായി കിട്ടി. ഇതില്‍ നാലു പേര്‍ചേര്‍ന്നു്‌ ഒരുകല്യാണത്തിനായി പാലക്കാട്ടേക്കു്‌ പോയി. ഭൂമുഖത്തു്‌ വായുവിന്റെ അഞ്ചിലൊന്നു്‌ ഭാഗം ഓക്സിജനാണെന്നു്‌ പറയുമ്പോലെ ലോകത്തെവിടെയുള്ള ജനങ്ങളെ എടുത്തുനോക്കിയാലും അതില്‍ നാലില്‍ ഒന്നു്‌ മലയാളി ആയിരിക്കുമെന്നു്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ ? ഇവിടെയും അങ്ങനെ തന്നെ. ഒരാള്‍ മലയാളിയും മറ്റു മൂന്നു്‌ പേര്‍ തമിഴരും.

ഈ കക്ഷി മലയാളിയാണെങ്കിലും മലയാളം എഴുതാനും വായിക്കനും അറിയില്ല. മലയാളം 'കുരച്ചു കുരച്ചു്‌ ' സംസാരിക്കും! അച്ഛനും അമ്മയും വളരെ മുമ്പേ പാലക്കാട്ടുനിന്നും ഇവിടെ തമിഴ് നാട്ടില്‍ വന്നു്‌ സെറ്റിലായതാണു്‌. മകന്‍ പഠിച്ചതു്‌ ഇംഗ്ലീഷ്‌ മീഡിയത്തിലും ! 'ഗ്രാന്‍പായും ഗ്രാന്‍മായും' ഉണ്ടായിരുന്നപ്പോള്‍ അവരെ കാണാന്‍ ചെറുപ്പകാലത്തു്‌ വര്‍ഷത്തിലൊരിക്കല്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം ഒന്നു്‌ നാട്ടില്‍ പോകുമായിരുന്നു. പിന്നെ വല്ലകല്യാണമോ മരണമോ ഉണ്ടായാല്‍ എപ്പോഴെങ്കിലും നാട്ടിലൊന്നു്‌ പോയി വരും. എങ്കിലും ദോഷം പറയരുതല്ലോ മലയാളി എന്നഭിമാനിക്കുന്നതില്‍ ഒട്ടും കുറവു്‌ വരുത്തിയിരുന്നില്ല !!

പാലക്കാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ വാളയാര്‍ കഴിയുമ്പോള്‍ സ്വന്തം 'രാജ്യ'മായി. സഹ്യന്റെ മലനിരകളുടെ ഭംഗിയും ഉയര്‍ന്നു്‌ നില്ക്കുന്ന കരിമ്പനകളും കാണുമ്പോള്‍ പലര്‍ക്കും മനസ്സില്‍ ഒന്നും തോന്നാറില്ലെങ്കിലും ഇടയ്ക്കിടക്കുള്ള കള്ളുഷാപ്പിന്റെ ബോര്‍ഡുകള്‍ കാണുമ്പോള്‍ കേരളത്തേ ഓര്‍ത്തു്‌ ചോര തിളയ്ക്കാന്‍ തുടങ്ങുകയും അന്തരംഗം അഭിമാനപൂരിതമാകാന്‍ തുടങ്ങുകയും ചെയ്യും. കവിവാക്യമൊന്നും അവര്‍ക്കറിയില്ലെങ്കിലും തമിഴര്‍ക്കും കേരളത്തിലേക്ക്‌ ഒരു ' ജാളി ട്രിപ്പ് ' എന്നു്‌ കേള്‍ക്കുമ്പോള്‍ ഇക്കാരണം കൊണ്ടുതന്നെ അന്തരംഗം 'രൊമ്പ രൊമ്പ കുഷി' യാകാറുണ്ടു്‌. സുഹൃത്തിന്റെ കല്യാണം അടിച്ചു്‌ പൊളിക്കാനുള്ള ഒരു വിനോദയാത്ര കൂടിയാകുമ്പോഴത്തെ പുകില്‍ പറയേണ്ടകാര്യമുണ്ടോ !

മുന്‍പിലത്തെ ദിവസം വൈകുന്നേരത്തോടെ എല്ലാവരും പാലക്കാട്ടു്‌ ഹാജര്‍ ! കല്യാണം അടുത്തദിവസം രാവിലെയാണു്‌. നാലുപേരുംകൂടി നല്ല ഒരു ഹോട്ടലില്‍ മുറിയെടുത്തു. കുളിയുംമറ്റും കഴിഞ്ഞു്‌ എല്ലാരുമൊന്നു്‌ ഫ്രഷായി. തമിഴരുടെ ജീവരക്തമാണല്ലോ സിനിമ ! കേരളത്തില്‍ വന്നതല്ലേ ഏതെങ്കിലും ഒരു മലയാളസിനിമ കണ്ടുകളയാമെന്നു്‌ തീരുമാനിച്ചു. മലയാളി സുഹൃത്തിത്തിനൊപ്പം അയാളുടെ സ്വന്തം നാട്ടില്‍ വിലസുകയാണല്ലോ ! അല്പം ഒന്നു്‌ മിനുങ്ങിയ ശേഷം നാലുപേരും മുറിവിട്ടു. കുറച്ചു്‌ നടന്നപ്പോള്‍ ഒരു ജംഗ്ഷനിലെത്തി. വലിയ മൂന്നാലു്‌ പോസ്റ്ററുകള്‍ അടുത്തടുത്തു്‌ ഒട്ടിച്ചിരിക്കുന്നു. നായകന്മാരേയും നായികമാരേയും മുഖപരിചയമുണ്ടു്‌. പക്ഷേ പോസ്റ്ററിലെ മലയാള അക്ഷരങ്ങള്‍ ആര്‍ക്കും അത്ര വലിയപിടിയില്ല. ഏതു്‌ സിനിമയാണെന്നറിയണമല്ലോ ! അവിടെയാണു്‌ വശക്കേടു്‌ ! നമ്മുടെ വക്കീലിനും മലയാളം വായിക്കാനറിയില്ല എന്നസത്യം കൂടെയുള്ളവര്‍ക്കുമറിയാം.

അവര്‍ ഒരു നിര്‍ദ്ദേശം വച്ചു. " നീ മലയാളിയല്ലേ ആരോടെങ്കിലും ഇതു്‌ ഏതു്‌ സിനിമയാണെന്നു്‌ മലയാളത്തില്‍ ചോദിക്കു് ! "

ചര്‍ച്ച തീരുമാനമായെങ്കിലും അതിനു്‌ സൌകര്യമായി ഒരാളെ കിട്ടണ്ടേ ? സ്ക്കൂട്ടറിലും വണ്ടിയിലുമൊക്കെപ്പോകുന്നവരെ വിളിച്ചറക്കി ചോദിക്കുന്നതു്‌ ഔചിത്യമല്ലല്ലോ ! നാലുപേരും കുറേക്കൂടി നടന്നു്‌ പോസ്റ്ററുകള്‍ക്കടുത്തെത്തി. അപ്പോള്‍ അങ്ങെതിരെ നിന്നും കുറച്ചു്‌ പ്രായംചെന്ന ഒരാള്‍ നടന്നു്‌ വരുന്നു. ഉടനെ തമിഴ്‌ പാര്‍ട്ടികള്‍ നീ ചോദിക്കെടാ എന്നുപറഞ്ഞു്‌ നമ്മുടെ മലയാള വക്കീലിനെ തോണ്ടാനും ചൊറിയാനുമൊക്കെത്തുടങ്ങി. മൂന്നാലു്‌ പൂവാലന്മാര്‍ ഒത്തുകൂടി എന്തോ കുശുകുശുക്കുന്നതായി മൂപ്പിത്സിനു്‌ ദൂരെവച്ചേ തോന്നിയിരിക്കണം...

കക്ഷി ഏകദേശം അടുത്തു്‌ എത്തിയപ്പോള്‍ നമ്മുടെ വക്കീല്‍ ഒരു സിനിമ പോസ്റ്റാര്‍ ചൂണ്ടിക്കാണിച്ചിട്ടു്‌ മലയാളത്തില്‍ ചോദിച്ചു. "അതില്‍ ഏതുസിനിമയുടെ പേരാഏഴുതിയിരിക്കുന്നതു് ". മൂപ്പിലാന്‍ അതിലൊന്നു്‌ നോക്കി.എല്ലാംതനിമയാളത്തില്‍ എഴുതിയിരിക്കുന്നു !!

"നിന്റെയൊക്കെ തന്തയോടു്‌ പോയി ചോദിക്കു്‌..." ഇതായിരുന്നു മറുപടി.

അതിനു്‌ പ്രത്യേക ട്രാന്‍സിലേഷന്‍ ഒന്നും വേണ്ടിവന്നില്ല! അയാള്‍ എന്താണു്‌ പറഞ്ഞതെന്നു്‌ തമിഴര്‍ക്കും നന്നായി മനസ്സിലായി ! ആകാംക്ഷ കൂട്ടച്ചിരിക്കു്‌ വഴിമാറി...!!

അദ്ദേഹം കരുതിയതു്‌ ചെറുപ്പക്കാര്‍ അയാളെ കളിയാക്കാന്‍വേണ്ടി ചോദിച്ചതാണെന്നായിരിക്കാം! അയാളുണ്ടോ അറിയുന്നു ഈ ചോദിച്ചവന്‍ മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത മറുനാടന്‍ മലയാളിയാണെന്ന കാര്യം! ഒരു പക്ഷേ തമിഴില്‍ ചോദിച്ചിരുന്നെങ്കില്‍ ഇത്രയും കുഴപ്പം വരില്ലായിരുന്നു, തമിഴരല്ലേ മലയാളം അറിയാത്തതുകൊണ്ടു്‌ ചോദിക്ക
യാണെന്നു്‌ കരുതി ശരിയായ വിവരം പറഞ്ഞുകൊടുത്തേനേ !

സ്വന്തം നാട്ടില്‍ അന്യഭാഷക്കാരായ കൂട്ടുകാരുടെ മുന്നില്‍വച്ചു്‌ ഇമേജ് വല്ലാതെ നഷ്ടപ്പെട്ട വക്കീല്‍ തിരിച്ചെത്തി ആരെയോ ശിഷ്യപ്പെട്ടു്‌ അത്യാവശ്യം ബോര്‍ഡുകളും പത്രത്തിന്റെ വലിയ തലക്കെട്ടുകളും വായിക്കണമെന്ന വാശിയില്‍ മലയാളം എഴുതാനും വായിക്കാനും ഒരുവിധം പഠിച്ചു. എങ്കിലും ഇപ്പോഴും ഞങ്ങള്‍ ഒത്തുകൂടുമ്പോള്‍ ഈ കാര്യം പറഞ്ഞു്‌ ഇഷ്ടനെ കളിയാക്കാറുണ്ടു്‌.

സംഭവം രസകരമായിരുന്നെങ്കിലും ഇതില്‍ തമാശയേക്കാള്‍ കൂടുതല്‍ നമ്മുടെ പാപ്പരത്തമാണു്‌ വെളിവാകുന്നതെന്നോര്‍ക്കുക! മലയാളിയാണെന്നു്‌ അഭിമാനിച്ചു് നടക്കുന്ന പുതിയ തലമുറയിലെ പലര്‍ക്കും ഇത്തരം അബദ്ധങ്ങള്‍ ഇനിയും വന്നുപെട്ടേക്കാം
സൂക്ഷിക്കുക!

Sunday, July 24, 2011

"... ഹേറ്റ് യുവര്‍ ബ്ലഡീ മലയാളം..!"

റബ്ബറിനു്‌ കോട്ടയവും കയറിനു്‌ ആലപ്പുഴയുംപോലെ തേയിലക്കു്‌ ഏറെ പ്രസിദ്ധമാണു്‌ നീലഗിരി. നീലഗിരി എന്നതു്‌ തമിഴു്‌ നാട്ടിലെ ചെറിയ ജില്ലകളില്‍ ഒന്നാണു്‌.ജില്ലയുടെ ആസ്ഥാനം ഊട്ടിയും. പച്ചപുതച്ച തേയിലക്കാടുകളാല്‍ ചുറ്റപ്പെട്ട ഈ മലമുകളിലെ വ്യയസായ മേഖല പച്ചപിടിച്ചതുതന്നെ ഈ ചായ ബിസ്സിനസ്സിലൂടെയാണു്‌. കുറച്ചു്‌ മുമ്പുവരെ 'ടീ' കമ്പനികളുടെ ഉടമസ്ഥാവകാശം ഇംഗ്ലീഷുകാര്‍ക്കായിരുന്നു. ഫാക്റ്ററികളിലെ ഉദ്യോഗസ്ഥരില്‍ കൂടുതലും ആംഗ്ലോ ഇന്‍ഡ്യാക്കാരായി
രുന്നെങ്കിലും അതിന്റെ മേല്‍നോട്ടക്കാരും ശിങ്കിടികളും മിക്കതും മലയാളികളായിരുന്നു. തൊഴില്‍ തേടിയുള്ള മലയാളിയുടെ ഒരു മേച്ചില്‍പ്പുറം കൂടിയായിരുന്നു ഇവിടം. നാട്ടില്‍ നിന്നും പെട്ടിക്കടകളില്‍ ചായ അടിക്കാന്‍ വന്നവരും ചെറിയ ചായപ്പീടിക നടത്തിയിരുന്നവരുമൊക്കെയാണു്‌ ഇന്നത്തെ ഇവിടുത്തെ വമ്പന്‍ ഹോട്ടലുടമകള്‍ എന്നതു്‌ ആരും ‌ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത ചരിത്രസത്യം.

അങ്ങനെയിരിക്കെ കുറേ വര്‍ഷങ്ങള്‍ക്കു്‌ മുമ്പ് മദ്ധ്യതിരുവിതാംകൂറില്‍ നിന്നും ഒരാള്‍ ഒരു ജോലി തേടി നീലഗിരിയിലെത്തി . ഒടുവില്‍ എത്തിപ്പെട്ടതും ഇതുപോലെ ഒരു തെയിലത്തോട്ടത്തില്‍. ആദ്യമൊക്കെ വലിയ കഷ്ടപ്പാടായിരുയിരുന്നു. കോടമഞ്ഞും കുളിരും അസഹ്യമായിരുന്നു. എങ്കിലും പതുക്കെ ഈ നാടും കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു. ഒരുവിധം ഭേദപ്പെട്ട ജോലി ആയപ്പോള്‍ നാട്ടില്‍നിന്നു്‌ തന്നെ ഒരു കല്യാണവും തരപ്പെടുത്തി. മധുവിധുവൊക്കെ ഊട്ടിയിലാഘോഷിച്ചെങ്കിലും കുടുംബത്തോടൊപ്പം ഇവിടെ താമസിക്കാനുള്ള ചുറ്റുപാടില്ലാത്തതിനാല്‍ കുടുംബത്തെ
നാട്ടിലാക്കി.ഇടയിക്കിടെ പോയിവരും.രണ്ടു്‌ കുട്ടികളായി. ആദ്യത്തേതിനെ നാട്ടില്‍ സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു. അപ്പോഴേക്കു്‌ കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു.ചെറിയ ജോലിയില്‍ത്തുടങ്ങി ക്രമേണ പടിപടിയായി മേല്‍നോട്ടക്കാരന്റെ വേഷംവരെആയി.

ഊട്ടിയിലെ മെച്ചമായ വിദ്യാഭ്യാസത്തെപ്പറ്റി കേട്ടറിവുള്ളതുകൊണ്ടോ അതോ നാട്ടിലെ പഠിത്തം പോരെന്നു തോന്നിയതുകൊണ്ടോ അധികം വൈകാതെ കുട്ടികളെ ഇവിടെ കൊണ്ടുവന്നു്‌ സ്ക്കൂളില്‍ ചേര്‍ത്തു. കാലം പിന്നെയും കഴിഞ്ഞു. സായിപ്പിന്റെ സ്വന്തം ആളായിമാറിയ കക്ഷിയുടെ നിലവാരവും കാര്യമായി ഉയര്‍ന്നു. ഭാഗ്യം എങ്ങനെയും വരാമല്ലോ. കുറേ വര്‍ഷങ്ങള്‍ക്കു്‌ ശേഷം സായിപ്പ് ഏതോചില ഉപാധികളോടെ എല്ലാം ഇദ്ദേഹത്തെ ഏല്പിച്ചു്‌ സ്വന്തം നാട്ടിലേക്കു്‌ മടങ്ങി. ഇങ്ങനെയും ലോട്ടറി അടിയ്ക്കാം...!

പിന്നെ എല്ലാം പെട്ടന്നായിരുന്നു. തനി എസ്റ്റേറ്റു്‌ മുതലാളിയുടെ ജാഡയിലേക്കായി കാര്യങ്ങള്‍ ! കാറും ബംഗ്ലാവും ആശ്രിതരും ഒക്കെയായി എന്നുപറയേണ്ടതില്ലല്ലൊ ! ഈ കക്ഷികളെ ഇടക്കു്‌ ടൌണിലും മറ്റും വച്ചു്‌ കാണാറുണ്ട്‌. വെറും നാട്ടിന്‍പുറത്തുകാരിയായ ആ സ്ത്രീ കാണുമ്പോള്‍ എന്തെങ്കിലുമൊക്കെ ലോഹ്യങ്ങളും വിശേഷങ്ങളും ചോദിക്കുകയുംചെയ്യും. പക്ഷേ ഇവിടുത്തെ വിദ്യാഭ്യാസവും ആഡംബരങ്ങളും സ്റ്റൈലും തലയ്ക്കു്‌ പിടിച്ച മക്കള്‍ തനി പച്ചപ്പരിഷ്കാരികളായി. സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചമട്ടിലാണു്‌ അവര്‍ !

ജീവിതവും അതിന്റെ വ്യതിയാനങ്ങളും മനുഷ്യരിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എങ്ങനെയെന്നു്‌ സൂചിപ്പിക്കന്‍ വേണ്ടി ഇത്രയും പറഞ്ഞെന്നേയുള്ളൂ. ഇനി പ്രധാനസംഭവത്തിലേക്കു്‌ കടക്കാം. ഇതില്‍ മൂത്തമകള്‍ ഏതോ ഫോട്ടോയുടെ കാര്യവുമായി ഒന്നോ രണ്ടോ തവണ എന്റെ ഓഫീസില്‍ വന്നിരുന്നത്രേ. അപ്പോഴെങ്ങും ഞാന്‍ സ്ഥലത്തുണ്ടായിരുന്നില്ല. നമ്മുടെ അസിസ്റ്റ്ന്റ് കക്ഷിയാകട്ടെ അവര്‍ പറഞ്ഞസമയത്തു്‌ വര്‍ക്കു്‌ ചെയ്തു തീര്‍ത്തതുമില്ല. അവള്‍ വീണ്ടും ഒരുദിവസം ഇതിനായി വന്നു.

തമിഴു്‌ നാട്ടില്‍ പഠിച്ചു വളര്‍ന്ന അവര്‍ക്കു്‌ തമിഴു്‌ സംസാരിക്കന്‍ അറിയാമെങ്കിലും എന്റെ അസിസ്റ്റന്റിനോടു്‌ ഇംഗ്ഗീഷില്‍ തട്ടിക്കയറിയ സമയത്താണു്‌ ഞാന്‍ എത്തിയതു്‌. ഇംഗ്ലീഷോ മലയാളമോ നല്ല വശമില്ലാത്ത ഒരു ലോക്കല്‍ തമിഴനായിരുന്നു അസിസ്റ്റന്റായി‌ അപ്പോഴവിടെ ഉണ്ടായിരുന്ന കക്ഷി. അവനാകട്ടെ ഒന്നും മനസ്സിലാകാതെ തമിഴില്‍ കാര്യങ്ങള്‍ വിവരിക്കുന്നു. പിന്നെ എന്റെ ഊഴമായി. കാര്യമെന്താണെന്നു്‌ തിരക്കി. അവര്‍ ഇംഗ്ഗീഷില്‍ പരാതി പറഞ്ഞു തുടങ്ങി. മലയാളിയാണെന്നു്‌ എനിക്കറിയാം, ഇടയ്ക്കു്‌ വല്ലപ്പോഴും കാണുകയും ഹായ്.. ഹലോ എന്നൊക്കെ പറയുകയും ചെയ്യാറുള്ളകക്ഷിയുമാണു്‌‌. അതിനാല്‍ ഞാന്‍ മലയാളത്തില്‍ കാര്യങ്ങള്‍ പറയാന്‍ തുടങ്ങി...

ഉടനെ അവര്‍  " ഐ ഹേറ്റ് യുവര്‍  ബ്ലഡീ മലയാളം" ​ എന്നു്‌ പറഞ്ഞു.

അതു്‌ എന്നെ വല്ലതെ ചൊടിപ്പിച്ചു .ഓര്‍ക്കാപ്പുറത്തു്‌ മുഖത്തു്‌ അടി കിട്ടിയ ഒരു ഫീലിങ്ങായിരുന്നു എനിക്കപ്പോള്‍ തോന്നിയതു്‌ . ആ ചൂടില്‍ തന്നെ മലയാളത്തിനു്‌ എന്താണു്‌ കുഴപ്പമെന്നും അങ്ങനെ പറയാന്‍ കാരണമെന്താണെന്നും ഞാന്‍ മലയാളത്തിലും ഇംഗ്ലീഷിലും മാറിമാറി ചോദിച്ചെങ്കിലും അതല്ല ഇവിടുത്തെ വിഷയം എന്നു്‌ പറഞ്ഞു്‌ അവര്‍ ഒഴിഞ്ഞു
മാറുകയായിരുന്നു....

അന്യദേശക്കാരിയോ ഭാഷക്കാരിയോ ആയിരുന്നെങ്കില്‍ സഹിക്കാം. അച്ഛനും അമ്മയും തനി കോട്ടയം മലയാളികള്‍. ജനിച്ചതു്‌ കേരളത്തില്‍. പഠിച്ചതു്‌ തമിഴ്നാട്ടില്‍ ഇംഗ്ലീഷ് മീഡിയത്തിലാണെന്നു്‌ മാത്രം. 'അഴകനെക്കണ്ടു്‌ അപ്പാ എന്നു്‌ വിളിക്കും' എന്നു്‌ പറഞ്ഞു്‌ കേട്ടിട്ടേയുള്ളൂ. ഇതു്‌ അതിനേക്കാള്‍ അല്പത്തരമായിപ്പോയി ! അവര്‍ വന്നതിന്റെ ആവശ്യം എന്തായിരുന്നാലും മലയാളം പറഞ്ഞതിന്റെ പേരില്‍ ഇത്ര പ്രകോപനമുണ്ടാകാന്‍ കാരണമെന്തെന്നറിയില്ല..! ഇനി ഞാന്‍ പറഞ്ഞ മലയാളം ശരിയാകാഞ്ഞിട്ടാണോ എന്നുമറിയില്ല..!! മലയാളമെന്നാല്‍ പൂവ്വര്‍ മല്ലൂ ഗൈസ് യൂസ് ചെയ്യുന്ന സ്റ്റാന്റേര്‍ഡില്ലാത്ത വള്‍ഗര്‍ ലാന്‍ഗ്വേജ് എന്നായിരിക്കും ഇത്തരം ഉരുപ്പടികള്‍ മനസ്സില്‍ കരുതിയിരിക്കുന്നതു്‌ ! മലയാളം സംസാരിക്കുകയും മലയാളി ആയതില്‍ അഭിമാനിക്കുകയും ചെയ്യുന്നവരാണു്‌ നമ്മളെല്ലാവരും. മലയാളിയല്ലാത്ത ചിലര്‍ പോലും അല്പസ്വല്പം മലയാളവാക്കുകളൊക്കെ പറഞ്ഞൊപ്പിച്ചു്‌ മലയാളിയാണെന്നു്‌ അഭിമാനിച്ചു്‌ നടക്കുതും എനിക്കറിയാം. അതിനിടയിലാണു്‌ വളരെ വിചിത്രമായ ഈ ഒരനുഭവം!

ഇപ്പോള്‍ ഒരു വടക്കേഇന്‍ഡ്യാക്കാരന്‍ വ്യവസായിയെ കല്യാണം കഴിച്ചു്‌ സ്ലീവു് ലെസ്സും മോഡേണ്‍ വസ്ത്രങ്ങളും ധരിച്ചു്‌ തനി വിദേശിയുടെ മട്ടില്‍ കുടുംബസമേതം ഇവിടെക്കഴിയുന്നു. വി.ഐ.പി. പ്രോഗ്രാമുകളിലും പൊങ്ങച്ച ക്ലബ്ബുകളിലുമൊക്കെ ഇന്നവരെ കാണാറുണ്ടെങ്കിലും മാതൃഭാഷയെ ഇത്ര അവജ്ഞയോടെ തള്ളിപ്പറഞ്ഞ അവരെ കാണുമ്പോള്‍ ഒരുതരം വെറുപ്പാണു്‌ തോന്നുന്നതു്‌ ! അവര്‍  പറഞ്ഞതുപോലെ ആ ഇംഗ്ലീഷ് വാക്കുകള്‍  ഓര്‍മ്മവരും  'ഐ ഹേറ്റ്....യൂ...'

Sunday, June 12, 2011

പേടിപ്പിച്ച ഒരു ആനസവാരി..!

കടിച്ച പാമ്പിനെക്കൊണ്ടു്‌ വിഷമിറക്കിച്ചു എന്നുപറയാറുണ്ട്.അതായതു്‌ കടിച്ചിട്ടുപോയ വിഷപ്പാമ്പിനെ വൈദ്യന്‍ രോഗിയുടെ അടുത്തു്‌ വിളിച്ചുവരുത്തി ആ വിഷം തിരികെ എടുപ്പിച്ചുഎന്നാണു്‌ കഥ ! ഉള്ളതോ കള്ളമൊ എന്നറിയില്ല. എന്നാല്‍ പാമ്പിന്റേതല്ലെങ്കിലും അതിനു സമാനമായ എന്റെ ഒരു അനുഭവം ഇവിടെ കുറിക്കുന്നു.

അമേരിക്കയിലും ഇംഗ്ലണ്ടിലുമൊക്കെ വേരുകളുള്ള കോട്ടയംകാരനായ ബിസ്സിനസ്സുകാരന്‍ കുറെനാള്‍ മുമ്പു്‌ എന്നെ സമീപിച്ചു. സാമാന്യം പരിചയവും എന്റെ ചിത്രങ്ങളെ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യുന്ന അല്പം പ്രായമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ ബിസിനസ് ആവശ്യത്തിനായി ഊട്ടിയുടെ സൌന്ദര്യം പകര്‍ത്തിയ കുറെ വീഡിയോക്ലിപ്പിങ്ങുകളും മുതുമലയിലെ ആനസവാരിയുടെ സീനുകളും അത്യാവശ്യമായി വേണമെന്നുപറഞ്ഞു്‌ ഒരുദിവസം
 എന്റെ അടുത്തുവന്നു.

ഞങ്ങള്‍ അയാളുടെ ആഡംബരക്കാറില്‍ ഊട്ടിയിലെ നല്ല സ്പോട്ടുകളും സീനുകളും ചിത്രീകരിച്ചശേഷം മുതുമലയിലെത്തുമ്പോഴേക്കും നേരം വൈകിയിരുന്നു. ആനസവാരി ഏതണ്ടു്‌ കഴിയാറായി.(തമിഴ്നാടിന്റെയും കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും അതിര്‍ത്തികള്‍ ചേരുന്ന പ്രദേശത്തെ പ്രസിദ്ധമായ വന്യജീവിസങ്കേതമാണു്‌ മുതുമല. ഇവിടെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു മുഖ്യ ഇനമാണു്‌ ഈ 'ആനസവാരി' . പ്രത്യേകമായുണ്ടാക്കിയ ഉയരമുള്ള സ്റ്റെപ്പിനടുത്തു്‌ ആനയെ കൊണ്ടുവന്നു്‌ നിര്‍ത്തും .ആനപ്പുറത്തു്‌ വച്ചിട്ടുള്ള വലിയ തൊട്ടിലിലേക്കു്‌ സ്റ്റെപ്പുവഴി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവരെ സുരക്ഷിതമായി അതില്‍ കയറിയിരിക്കാം. ഇങ്ങനെ കുറച്ചുപേരെ വീതം കയറ്റിയ മൂന്നോ നാലോ ആനകളെ വരിയായി നിര്‍ത്തുന്നു.എന്നിട്ട് ഒന്നിനു പിറകെ ഒന്നായി വനത്തിനുള്ളിലേക്കു്‌ വിടുന്നു. മറ്റുജീവികളില്‍ നിന്നു ഉപദ്രവമേല്‍ക്കാതെ കാഴ്ച്ചകള്‍ കാണുകയും ഫോട്ടോകള്‍ എടുക്കുകയും ചെയ്യാം. ഏതാണ്ടു്‌ ഒരു മണിക്കൂര്‍ കാട്ടില്‍ ചുറ്റിയശേഷം തിരികെ കൊണ്ടുവിടും ഇതാണു്‌ ആനസവാരി).

ഞങ്ങള്‍ എത്തുമ്പോള്‍ അന്നത്തെ സവാരി സമാപനഘട്ടത്തിലായിരുന്നു. ആനകളെല്ലാം തിരിച്ചെത്തി ആളെ ഇറക്കാന്‍ തുടങ്ങിയിരുന്നു.
ആ കക്ഷി എന്നോടുപറഞ്ഞു
"ദത്തന്‍ അതു്‌ ഷൂട്ടു ചേയ്തോളൂ ഞാന്‍ ഇതിന്റെ ടിക്കറ്റു്‌ എടുത്തുവരാം" എന്നു്‌.
ഞാന്‍ സംശയിച്ചു്‌ നിന്നെങ്കിലും ഇഷ്ടന്‍ പറഞ്ഞു
"എടുത്തു തുടങ്ങിക്കോ ഇനി ഇല്ലെങ്കില്‍ നാളെയെ പറ്റുകയുള്ളൂ."

ഏതായാലും അയാള്‍ ടിക്കറ്റു്‌ വാങ്ങിവരുമല്ലോ എന്ന ധൈര്യത്തില്‍ ആനകള്‍ നിന്ന സ്ഥലത്തേക്കു ഞാന്‍ പോയി . മൂന്നാമത്തേതും അവസാനത്തേതുമായ ആന യാത്ര കഴിഞ്ഞു്‌ തിരികെ വരുന്നതും ആളെ ഇറക്കുന്നതും ഒരുവിധം ഷൂട്ടു ചേയ്തു തീര്‍ന്നില്ല... അപ്പോഴേക്കും പിന്നില്‍ ഒരു ബഹളം കേട്ടു.. " സ്റ്റോപ്പ് , സ്റ്റോപ്പ് " എന്നു്‌ ഉച്ചത്തില്‍ ആരോ വിളിച്ചു പറയുകയും ചെയ്യുന്നുണ്ടായിരുന്നു ! തിരിഞ്ഞു നോക്കിയപ്പോഴാണു്‌ പ്രശ്നം ഗുരുതരമാണെന്നു്‌ മനസ്സിലായതു്‌. ഒരു തമിഴ് നാടു്‌ പോലീസുകാരനും രണ്ടു്‌ ഫോറസ്റ്റ് ഗാര്‍ഡുകളും കൂടി എന്നോടാണു്‌ ഇങ്ങനെ ആക്രോശിക്കുന്നതു്‌. അപ്പോഴേക്കും അവര്‍ എന്റെ അടുത്തെത്തി. അനുവാദമില്ലാതെ ഇവിടെ ഷൂട്ടുചെയ്യാന്‍ ആരുപറഞ്ഞു എന്നു്‌ ചോദിച്ചു്‌ അവര്‍ എന്റെ നേരേ തട്ടിക്കേറി !

പെര്‍മിഷന്‍ വാങ്ങാനും ടിക്കറ്റെടുക്കാനും ആളുപോയെന്നു്‌ ഞാന്‍ സൂചിപ്പിച്ചു. കക്ഷി എത്തുമ്പോഴേക്കും ആനസവാരി കഴിയുമെന്നും വെളിച്ചം കുറഞ്ഞുപോകുമെന്നും അക്കാരണംകൊണ്ടാണു്‌ ഇങ്ങനെ ഇതു്‌ ഷൂട്ടു്‌ ചെയ്യാന്‍ തുടങ്ങിയതെന്നുമുള്ള സത്യം ഞാനവരോടു്‌ പറഞ്ഞു..അതൊന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. ഷൂട്ടിങ്ങിനുള്ള ഫീസ് 500 രൂപയാണെന്നും അതു്‌ കൊടുക്കാതെ വീഡിയോ ക്യാമറയും കൊണ്ടു് വന്നതിനു്‌‌ പെനാല്‍റ്റിയായി 10000 രൂപയും ടിക്കറ്റെടുക്കാതെ അതിക്രമിച്ചു കയറിയ കുറ്റത്തിനു്‌ 1000 രൂപ ഫൈനും കൊടുക്കണം. ഇല്ലാത്തപക്ഷം എന്നെയും ക്യാമറയും കസ്റ്റഡിയിലെടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി ! ഏതാണ്ടു്‌ പത്തു്‌ മിനിറ്റു്‌ സംസാരിച്ചു്‌ നിന്നിട്ടും ടിക്കറ്റിനും പെര്‍മിഷനും പോയ ആളെക്കാണാനില്ല ! എന്റെ നില കൂടുതല്‍ പരുങ്ങലിലായി...!! ഞാന്‍ പറഞ്ഞതു്‌ കള്ളമാണെന്നു്‌ അവര്‍ കരുതി. ഇതിനകം ഏതോ ചാനലുകാരന്‍ അനുവാദമില്ലാതെ അകത്തുകടന്നു്‌ ഷൂട്ടിങ്ങു്‌ നടത്തുന്നു എന്ന കിംവദന്തി അവിടാകെ പരന്നു! അപ്പോഴേക്കു്‌ മറ്റൊരു പോലീസുകാരന്‍ കൂടിഎത്തി , തൊണ്ടിമുതലായ എന്നെ DFOയുടെ മുന്നില്‍ ഹാജരാക്കാനായിട്ടു്‌. DFO സ്ഥലത്തുള്ളതിനാല്‍ മുന്‍പറഞ്ഞ ശിക്ഷയില്‍ ഒട്ടും ഇളവുണ്ടാകില്ലെന്നും അവരുടെ സംഭാഷണത്തില്‍ നിന്നും മനസ്സിലായി.

ആനപ്പുറത്തു്‌ നിന്നിറങ്ങിയവരും അല്ലാത്തവരുമായ സന്ദര്‍ശകര്‍ കഥയറിയാതെ നോക്കിനിന്നു. പോലീസുകാരുടേയും ഫോറസ്റ്റ് ഗാര്‍ഡുമാരുടെയും അകമ്പടിയോടെ കുറ്റവാളിയായ ഞാന്‍ നടന്നു ! ടിക്കറ്റെടുക്കാന്‍ പോയവ്യക്തിയെ ഞാന്‍ കൌണ്ടര്‍ വരെ ഒന്നു്‌ പോയി നോക്കട്ടെ എന്നു്‌ പറഞ്ഞെങ്കിലും അവരതിനു്‌ സമ്മതിച്ചില്ല . ഇനി DFO യുടെമുമ്പില്‍ ഹാജരാക്കിയശേഷമേയുള്ളൂ ബാക്കിക്കാര്യങ്ങള്‍ എന്നായി അവര്‍. അടുത്തു്‌ കണ്ട ഒരോഫീസിലേക്കാണു്‌ എന്നെക്കോണ്ടുപോയതു്‌. ഇതിനിടെ ഫൈനടയ്ക്കേണ്ട തുകയെപ്പറ്റി അവര്‍ വീണ്ടും വീണ്ടും പറഞ്ഞു. ഇതു്‌ ചാരപ്പണിയോ രഹസ്യമോ ഒന്നുമല്ലെന്നും പെനാല്‍റ്റി കെട്ടാമെന്നും ഞാന്‍ പറഞ്ഞു.അതിനുമുമ്പ് എന്റെ കൂടെ വന്ന കക്ഷിയെ ഒന്നു്‌ കാണാന്‍ അനുവദിക്കണമെന്നും ഞാന്‍ അവരോടു ആവശ്യപ്പെട്ടു.

അറിയാതെയെങ്കിലും ഇത്തരം ഒരു ഗുലുമാലില്‍ ചെന്നുപെട്ടതും അനാവശ്യമായി പിഴയടയ്ക്കേണ്ടി വരുന്നതും ഇത്രയുമായിട്ടും കൂടെയുള്ള കക്ഷിയെക്കാണാത്തതും വല്ലാത്ത ടെന്‍ഷനുണ്ടാക്കി ! പോകുന്നവഴി അവിടെയെല്ലാമൊന്നു്‌ കണ്ണോടിച്ചെങ്കിലും ഇഷ്ടനെ കണ്ടില്ല. കാര്‍ മാത്രം കിടപ്പുണ്ട്‌. സമസ്ത ആശകളും കൈവിട്ടു്‌ അറക്കാന്‍ കൊണ്ടുപോകുന്ന മൃഗത്തെപ്പോലെ അവരോടൊപ്പം ആ മുറിയുടെ വാതില്ക്കലെത്തി. ഏതായാലും ചെയ്തു പോയില്ലേ ഇനി മറ്റു മാര്‍ഗ്ഗമൊന്നുമില്ല. ശിക്ഷ ഏതാണ്ടു്‌ ഉറപ്പാണെന്നു്‌ വ്യക്തമായി ! ഇല്ലെങ്കില്‍ വല്ല സിനിമാക്കഥകളിലേയുമ്പോലെ ഈ തൊണ്ണൂറാം മിനിറ്റില്‍ നായകനോ വില്ലനോ ഇടിച്ചു കേറി വന്നു്‌ രക്ഷിക്കണം..! അതിനു്‌ ഒട്ടും ചാന്‍സില്ല, അതു്‌ സങ്കല്പവും ഇതു്‌ യാഥാര്‍ത്ഥ്യവുമാണല്ലോ.! അങ്ങനെ ആരും വന്നില്ലെങ്കിലും കൂടെവന്ന ആളെയെങ്കിലും കണ്ടാല്‍ മതിയെന്നായിരുന്നു എന്റെമനസ്സില്‍...

കുറ്റാരോപിതനായ എനിക്കൊപ്പം പോലീസുകാരും വനപാലകരും ഉള്ളിലേക്കു്‌ വന്നു. എന്നാല്‍ മുറി തുറന്നപ്പോള്‍ കണ്ടകാഴ്ച്ച എനിക്കു്‌ വിശ്വസിക്കാനായില്ല..!! ഓര്‍ത്തിരിക്കാതെ അതാ ഭാഗ്യം DFO യുടെ രൂപത്തില്‍ അവിടെയിരിക്കുന്നു ! അടുത്ത കസേരയിലാകട്ടെ എന്നോടൊപ്പം വന്ന ബിസ്സിനെസ്സുകാരനും..!
എങ്കിലും ഇതറിയാത്ത പോലീസുകാരന്‍ എനിക്കെതിരെയുള്ള ആരോപണങ്ങളുടെ കെട്ടഴിച്ചു ...
"ഇയ്യാളാണു്‌ അതിക്രമിച്ചുകയറി വീഡിയോ എടുത്തതു്‌... ടിക്കറ്റും പാസുമെടുത്തില്ല..."
ഒരു ഭാവഭേദവും കൂടാതെ അതു്‌ കേട്ടിരുന്ന DFO മൂന്നു്‌ ചായക്കു്‌ പറയാനും നിങ്ങള്‍ പൊയ്ക്കൊള്ളാനും, ആനയും ആനക്കാരും അവിടെ നില്‍ക്കാന്‍ പറയാനും വളരെ ഗൌരവത്തില്‍ പറഞ്ഞു. ഇതു് ഒരുപക്ഷേ തെളിവെടുപ്പിനോ മറ്റോ ആണെന്നു്‌ അവര്‍ കരുതിയിട്ടുണ്ടാകും..!

കുറേ കൊല്ലങ്ങള്‍ക്കു്‌ ‌മുമ്പു്‌ കൂനൂരില്‍ എന്റെ അയല്‍വാസിയായി കുടുബസമേതം ഉണ്ടായിരുന്ന പാലക്കാട്ടുകാരന്‍ ഫോറസ്റ്റ് ഓഫീസര്‍ സ്ഥലംമാറി തമിഴ് നാട്ടിലെതന്നെ ഗോപിച്ചെട്ടിപ്പാളയം എന്നസ്ഥലത്തേക്കു്‌ പോയിരുന്നു.... പത്തു പന്ത്രണ്ടു്‌ വര്‍ഷങ്ങള്‍ക്കു് ശേഷം പുള്ളി DFO ആയി പ്രമോഷന്‍കിട്ടി ഇവിടെ എത്തിയതാണത്രേ ! എനിക്കു്‌ രക്ഷപ്പെടാന്‍ വന്ന ഒരു ഭഗ്യം, അല്ലാതെന്തു്‌ പറയാന്‍ ?
ചായകുടിക്കുന്ന സമയത്താണു്‌ എന്റെ കൂടെവന്ന ആളും DFOയും വളരെ അടുത്ത സുഹൃത്തുക്കളാണെന്നു ഞാന്‍ അറിയുന്നതു്‌. അവര്‍ ഒന്നിച്ചു്‌ കോയമ്പത്തൂരില്‍ ഒരേ കോളേജില്‍ പഠിച്ചവരാണെന്നും അന്നുകാണിച്ച ചിലവിക്രിയകളും തമാശസംഭവങ്ങളും സരസമായി അവിടെവച്ചു്‌ എന്നോടു്‌ വിവരിക്കുകയും ചെയ്തു. പക്ഷേ വളരെ നാളിനുശേഷം അവിചാരിതമായാണു്‌ അന്നു്‌ ഇവിടെ വച്ചു്‌ കണ്ടുമുട്ടുന്നതു്‌‌. അതുകൊണ്ടാണത്രേ ടിക്കറ്റോ പാസോ എടുത്തു്‌ എന്റെ അടുത്തേക്ക്‌ വരാതിരുന്നതും. മാത്രമല്ല DFOയും ഞാനും നേരത്തെ അയല്‍പക്കാരായിരുന്നെന്നും അടുത്തപരിചയക്കാരണെന്നും‌ ബിസ്സിനസ്സുകാരന്‍ അറിയുന്നതും അപ്പോഴാണു്‌.ഏതായാലും രണ്ടു്‌ പേരുംകൂടി എന്നെ വെറുതെ പേടിപ്പിച്ചതു്‌ ശരിയായില്ലെന്നു്‌ ഞന്‍ പറഞ്ഞു.

ചായകുടികഴിഞ്ഞപ്പോള്‍ വെളിയില്‍ കാത്തുനിന്ന വനപാലകരെ ഉള്ളിലേക്കു്‌ വിളിച്ചു. എന്നിട്ടു്‌ ഞാന്‍ ഏതുതരത്തില്‍ ആനകളെ നിര്‍ത്താന്‍ പറയുന്നോ ആ രീതിയില്‍ നിര്‍ത്തിത്തരാനും അവിടെ നില്ക്കുന്ന കുറേപ്പേരെ ആനപ്പുറത്തു്‌ വിളിച്ചുകേറ്റാനും,ഞാന്‍ ആവശ്യപ്പെടുന്നപോലെ ഷൂട്ടിങ്ങിനു്‌ വേണ്ടസൌകര്യം ചെയ്തുകൊടുക്കാനും നിര്‍ദ്ദേശിച്ചു. ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയമാതിരി പിന്നെ എന്തു്‌ വേണമെങ്കിലും ചെയ്യാമായിരുന്നെങ്കിലും ആവശ്യമുള്ളതു്‌ മാത്രം വേണ്ടുവോളം ചിത്രീകരിച്ചു്‌ തിരികെപ്പോന്നു ! അതൊരു വലിയ അനുഭവമായിരുന്നു. ശിക്ഷ വിധിക്കാന്‍ അങ്ങോട്ടു്‌ കൂട്ടിക്കൊണ്ടു്‌ കൊണ്ടുപോയവര്‍ ആജ്ഞാനുവര്‍ത്തികളായി ഇങ്ങോട്ടു് തിരികെ വന്ന സംഭവം.!! ഒരുപക്ഷേ സിനിമയില്‍ ഇത്തരം ഒരുരംഗം കണ്ടാല്‍ അവിശ്വസനീയമായിത്തോന്നാം.. എന്നാല്‍ ഇതു്‌ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അസധാരണവും രസകരവുമായ അനുഭവം!
ഷൂട്ടു്‌ കഴിഞ്ഞു്‌ അന്നുതന്നെ ഞങ്ങള്‍ തിരികെ പുറപ്പെടാനൊരുങ്ങിയെങ്കിലും ഒത്തിരിനാളിനു്‌ ശേഷമുള്ള കണ്ടുമുട്ടലാണല്ലോ ഒരുപാട് കാര്യങ്ങളും വിശേഷങ്ങളും പറയാനുണ്ടെന്നു്‌ പറഞ്ഞു്‌ ഞങ്ങളെ DFO അയാളുടെ വീട്ടിലേക്കു്‌ കൂട്ടിക്കൊണ്ടുപോയി...

Tuesday, April 19, 2011

ഹാസ്യമല്ല ഇതു്‌ അപഹാസ്യം !

പൊതുജനം ഏറെ ഇഷ്ടപ്പെടുന്ന ഒരു മാസ്മര ലോകമാണു്‌ സിനിമ. അവിടം അടക്കിവാഴുന്ന താരരാജാക്കന്മാരും രാജ്ഞിമാരും നമ്മുടെ കാണപ്പെട്ട ദൈവങ്ങളും ..!
നാടു്‌ മാലിന്യമുക്തമാക്കാനും നമ്മുടെ വോട്ടു്‌ വിനിയോഗിക്കാനും അത്യാവശ്യത്തിനു്‌ എന്തെങ്കിലും പണയം വയ്ക്കണമെങ്കിലും എന്തിനു്‌ മുണ്ടുടുക്കണമെങ്കില്‍പ്പോലും ഇന്നു്‌ ഈ താരങ്ങളുടെ ഉപദേശം വേണമെന്നു്‌ വന്നിരിക്കുന്നു !

പാവംജനങ്ങളെ വീഴ്ത്താന്‍ ഇവര്‍ക്കു്‌ ഒരുസ്ഥിരം അടവുണ്ടു്‌ " നിങ്ങള്‍ പ്രേക്ഷകരാണു്‌ ഞങ്ങളുടെ എല്ലാമെല്ലാം.. നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്തു്‌ നിലനില്പ്... " എന്നുവെരെ തട്ടി വിടുന്നതു്‌ കേള്‍ക്കാം. ആളുകൂടുന്നിടത്തും അഭിമുഖങ്ങളിലും അവാര്‍ഡ്ദാനച്ചടങ്ങുകളിലുമൊക്കെ അവസരോചിതമായി ഈ തുറുപ്പുശീട്ടു്‌ എടുത്തു്‌ പ്രയോഗിക്കുന്നതും കാണാം! തേനൂറുന്ന ഈ പ്രയോഗം കേട്ടു്‌ രോമാഞ്ചം കൊള്ളുന്ന ജനം കൈയ്യടിക്കുന്നു. ആന്ദലബ്ധിക്കു്‌ ഇനിയെന്തു്‌ വേണം ? പക്ഷേ അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെപുളി അറിയൂ ! വെള്ളി നക്ഷത്രങ്ങളെ നോക്കി തുള്ളിത്തുളുമ്പുന്ന ഈ പുല്‍ക്കൊടികള്‍ അറിയാത്ത ചിലകഥകളുണ്ടു്‌. അവയിലൊന്നു്‌ ഇവിടെ പറയാം .

തെക്കേഇന്‍ഡ്യയിലെ സ്ഫോടക വസ്തു നിര്‍മ്മാണശാലയായ കോര്‍ഡേറ്റു്‌ ഫാക്റ്ററി സ്ഥിതിചെയ്യുന്ന സ്ഥലമാണു്‌ തമിഴു് നാട്ടില്‍ നീലഗിരിജില്ലയിലെ സുഖവാസകേന്ദ്രമായ ഊട്ടിക്കു്‌ അടുത്തുള്ള അരുവങ്കാട് എന്ന ചെറിയ ടൌണ്‍ഷിപ്പ്. ഈ ഫാക്റ്ററിയിലെ ഉദ്യോഗസ്ഥരുടെയും
 ചുറ്റുപാടുമുള്ള മലയാളികളുടേയും  ഒരു കലാസാംസ്ക്കാരിക കൂട്ടായ്മയാണു്‌ അരുവങ്കാട്ടെ കൈരളി കേരള സമാജം. ഫാക്റ്ററിയിലെ ഉദ്യോഗസ്ഥര്‍ക്കും പരിസര വാസികള്‍ക്കും അവരുടെ കുട്ടികള്‍ക്കും മലയാളത്തനിമയും പാരമ്പര്യങ്ങളും നിലനിര്‍ത്താന്‍ അവസരമൊരുക്കുക, കല കായിക - സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുക, അന്യനാട്ടില്‍ ജനിച്ച കൊച്ചുകുട്ടികള്‍ക്കായി മാതൃഭാഷയായ മലയാളം പഠിപ്പിക്കാന്‍ സൌകര്യമുണ്ടാക്കുക തുടങ്ങി എല്ലാമറുനാടന്‍ മലയാളി സമാജങ്ങളും ചെയ്യുന്നതു്‌ പോലെയുള്ള കാര്യങ്ങളാണു്‌ ഇവിടെയും നടക്കുന്നതു്‌.

എന്നും സിനിമക്കാരെക്കൊണ്ടു്‌ സമ്പന്നമാണു്‌ ഊട്ടി. ഏതെങ്കിലും ഒരു സിനിമയുടെ ഷൂട്ടിങ്ങ്‌ എപ്പോഴും ഇവിടെ ഉണ്ടാകും.തമിഴു്‌ തെലുങ്ക്,ഹിന്ദി,മലയാളം എന്നിങ്ങനെ എല്ലാഭാഷയില്‍ നിന്നുള്ള നടീനടന്മാരും ഇവിടെ എത്തും. മിക്കവാറും മലയാളത്തിലെ ഏതെങ്കിലും ഒരു താരം (നടനെയോ നടിയേയോ) സെറ്റിലോ ഹോട്ടലിലോ ചെന്നുകാണും. അവര്‍ക്കുകൂടി വരാന്‍ സൌകര്യപ്പെടുന്ന ഒരു ദിവസം നോക്കി ചിലപ്പോഴൊക്കെ കൈരളിയുടെ വാര്‍ഷികാഘോഷ പരിപാടി അറേഞ്ചു്‌ ചെയ്യാറുണ്ടു്‌.

അങ്ങനെ ഒരു തവണ ചെല്ലുമ്പോള്‍ നടി ദിവ്യാ ഉണ്ണിയായിരുന്നു സ്ഥലത്തുണ്ടായിരുന്നതു്‌. കാര്യങ്ങള്‍ അവരോടു പറഞ്ഞു . ഒഴിവുദിവസം മുന്‍കൂട്ടി പറയാമെന്നും അതു്‌ പ്രകാരം ചെന്നു്‌ കൂട്ടിക്കോണ്ടു്‌ പോന്നാല്‍ മതിയെന്നും അവര്‍ അറിയിച്ചു. പറഞ്ഞപ്രകാരം അങ്ങനെ ഒരു ദിവസം പോയികൂട്ടിക്കൊണ്ടുവന്നു. ഹാളും പരിസരവും ജനങ്ങള്‍ തിങ്ങിനിറഞ്ഞു . നിലവിളക്കു്‌ കൊളുത്തി ഔപചാരികമായി ഉത്ഘാടനം കര്‍മ്മം നിര്‍വഹിച്ചു പ്രോഗ്രാം തുടങ്ങി . തിരക്കുണ്ടായിരുന്നിട്ടും‌ മുഖ്യചടങ്ങുകള്‍ കഴിയുംവരെ ഏതാണ്ടു്‌ ഒരുമണിക്കൂറോളം സമയം അവര്‍ സ്റ്റേജിലുണ്ടായിരുന്നു. കൈരളിയുടെ ഒരു ചെറിയ ഉപഹാരം ഞങ്ങള്‍ സമ്മാനിച്ചു. വളരെ സന്തോഷത്തോടെ അതു്‌ വാങ്ങിയ അവരെ തിരികെ കൊണ്ടുവിടുകയും ചെയ്തു. ഒരു മറുനാടന്‍ മലയാളി സമാജത്തിന്റെ വാര്‍ഷികാഘോഷം അങ്ങനെ ആവര്‍ഷം നടന്നു.

ചെറുതെങ്കിലും നമ്മുടെ നാട്ടുകാരുടെ ഒരു കലാസാംസ്കാരിക സംരംഭത്തില്‍ ഒരു നടി വന്നതു്‌ അവരുടെ സഹൃദയത്വം കൊണ്ടും കലയോടുള്ള താല്പര്യം കൊണ്ടുമായിരിക്കാം. ഇതു് എടുത്തുപറയാന്‍ കാരണം‌ അടുത്ത തവണയുണ്ടായ മറ്റൊരു്‌ അനുഭവം തന്നെ.അടുത്തവര്‍ഷം ഇതേ സമയത്തു്‌ ഒരു സെലിബ്രട്ടിയെ തിരക്കി ഞങ്ങള്‍ ഊട്ടിയില്‍ പരതി. ആകെയുള്ളതു്‌ ഒരു ഹിന്ദി പടത്തിന്റ ഷൂട്ടിങ്ങായിരുന്നു‌. ഭാഗ്യമെന്നു്‌ പറയട്ടെ നമ്മുടെ വാര്‍ഷികം അടുത്തപ്പോഴേക്കും അതാവരുന്നു ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങു് ‌.

ചില കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായിവന്നു്‌ വിധികല്പിക്കുന്ന,മലയാളത്തില്‍ ഇപ്പോള്‍ സജീവമായുള്ള ഹാസ്യനടി അതില്‍ ഉണ്ടെന്നറിഞ്ഞു . ഷൂട്ടിങ്ങു്‌ കഴിഞ്ഞു്‌ ഹോട്ടലിലെത്തിയ നടിയെ ഞങ്ങള്‍ ചെന്നുകണ്ടു. അന്യനാട്ടിലെ മലയാളികളുടെ കലാസാംസ്കാരിക സംഘടന എന്നുകേട്ടപ്പോള്‍ നടിക്കു്‌ നൂറു്‌ നാക്കായിരുന്നു! ഞങ്ങള്‍ എത്തിയതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിച്ചു. ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുക അവരുടേയുംകൂടി കടമയും ആവശ്യവുമാണെന്നും അവര്‍ പറഞ്ഞപ്പോള്‍ സന്തോഷത്തിനു ബ്രേക്കില്ലാതെപോയി ! എല്ലാം ശരിയായ ഒരു മട്ടു്‌. പക്ഷേ അവര്‍ക്കു്‌ എന്തോ ചെറിയ ബുദ്ധിമുട്ടുള്ളതുപോലെ ഒരു സൂചന. ഡയറിയും കലിണ്ടറുമൊക്കെയൊന്നു മറിച്ചു്‌ നോക്കിയിട്ടു്‌ ഇവിടെ മൂന്നാലു്‌ ദിവസമേ കാണൂ അതുകഴിഞ്ഞാല്‍ ഷൊര്‍ണ്ണൂരിനു പോകണമെന്നും അടുത്ത ലൊക്കേഷന്‍ അവിടെയാണെന്നും പറഞ്ഞു. പോകുന്നതിന്റെ മുമ്പിലത്തെ ദിവസം ഉത്ഘാടനം മാത്രം ഒന്നു്‌ നടത്തിയാല്‍ മതിയെന്നു്‌ ഞങ്ങള്‍ അറിയിച്ചു.

അല്ലെങ്കില്‍ "താങ്കളുടെ സൌകര്യമനുസരിച്ച് പോകുന്നവഴി ഒന്നു്‌ കയറി ആ ചടങ്ങുമാത്രം നടത്തിപ്പോയാല്‍ ഉപകാരമായിരുന്നു.. കഷ്ടിച്ചു പത്തോ പതിനഞ്ചോ മിനിറ്റു്‌ മാത്രം മതിയെന്നും" വരെ ഞങ്ങള്‍ അപേക്ഷിച്ചു.

അതുവരെ വാതോരാതെ സംസാരിച്ചിരുന്ന നടിയുടെ സംഭാഷണത്തിനു്‌ പെട്ടന്നു്‌ തടസ്സം നേരിട്ടു ! ചില ചിണുങ്ങലും പരുങ്ങലുമായി നടിപിന്നെയും ശങ്കിക്കുന്നു !!

"ഇല്ല, പറ്റില്ല അടുത്തദിവസം എനിക്കു്‌ ഷൊര്‍ണ്ണൂര്‍ ഏത്തേണ്ടതാണു്‌."
"ഞങ്ങള്‍ക്കു്‌ ഒരഞ്ചുമിനിറ്റു മതിയെന്നു് ‌" വീണ്ടും പറഞ്ഞുനോക്കി.
"ഓ അതുപറ്റില്ല.." എന്നിട്ടു്‌ ചെറിയ സംശയം നടിച്ചു്‌ ഒരു ചോദ്യം.
"എനിക്കുപകരം കാവേരി ആയാലോ ?"
"എന്നലും മതി , പക്ഷേ നിങ്ങള്‍ വന്നാല്‍ കുറേക്കൂടി നല്ലതായിരുന്നു. ജനം കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്യും " എന്നു്‌ ഞങ്ങള്‍ ഒരു ഭംഗിവാക്കു്‌ പറഞ്ഞു.
"അതേയ്.. എനിക്കു്‌ പോകേണ്ട ആവശ്യമുള്ളതുകൊണ്ടു്‌ കാവേരിയോടു്‌ പറഞ്ഞു്‌ അവളെ അയക്കാം. പക്ഷേ അവള്‍ക്കു്‌ എന്തു്‌ കൊടുക്കും ? അതു്‌ എനിക്കു്‌ അവളോടു്‌ പറയണമല്ലോ ! "

സാധാരണ ചെയ്യുമ്പോലെ കൈരളിയുടെ ഒരു ചെറിയ ഉപഹാരം കൊടുക്കുമെന്നു്‌ പറഞ്ഞപ്പോള്‍ നടിയുടെ മുഖം വിളറി... അപ്പോള്‍ മനസ്സിലായി എന്തു്‌ കൊടുക്കും എന്നറിയാനുള്ള അഭിനയമായിരുന്നു ഈ 'കാവേരി പ്രശ്ന'മെന്നു്‌ ! കനമുള്ളതു്‌ വല്ലതും തടയുമോ എന്നാണു്‌ ചോദ്യത്തിന്റെ പൊരുള്‍‌ ! കലാസാംസ്കാരിക സംഘടനയുടെ ഉത്ഘാടനം എന്നു്‌ കേട്ടപ്പോള്‍ അതു്‌ വല്ല ആഭരണക്കടയോ തുണിക്കടയോ ആണെന്നു്‌ വിചാരിച്ചിരിക്കും..!!

സിനിമാ സ്റ്റൈലില്‍ പറഞ്ഞാല്‍ കാള്‍ ഷീറ്റല്ല "കാല്‍" ഷീറ്റുപോലും കിട്ടാതെ ഞങ്ങള്‍ മുറിയില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി. എങ്കില്‍ ഇനി കാവേരിയെ നേരിട്ട് ഒന്നു്‌ സമീപിച്ചാലോ എന്നായി ഞങ്ങള്‍..! സംവിധായകനുള്‍പ്പെടെയുള്ളവരോടും പരിചയക്കാരായ സിനിമ പ്രവര്‍ത്തകരോടും മറ്റുപല ഹോട്ടലുകാരോടും കാവേരിയെക്കുറിച്ചു്‌ ഞങ്ങള്‍ അന്വേഷിച്ചു. അവര്‍ ഈ പടത്തില്‍ ഇല്ല എന്നുമാത്രമല്ല കാവേരി മറ്റേതെങ്കിലും ഭാഷാചിത്രങ്ങളില്‍ അഭിനയിക്കാനായി ഈ ഊട്ടിയില്‍ എത്തിയിട്ടുമില്ല എന്നാണറിഞ്ഞതു്‌ .
കഥകളി മനസ്സിലാകുന്ന മലയാളി പ്രേക്ഷകര്‍ക്കു്‌ മറുനാട്ടിലായാലും സിനീമാക്കാരുടെ അഭിനയം മനസ്സിലാക്കാന്‍ വലിയബുദ്ധിമുട്ടുമില്ലെന്നു്‌ ഓര്‍ക്കുക !!

Saturday, February 26, 2011

ഒരു "പൂജ്യ" വ്യക്തിത്വം !

വളരെ പ്രശസ്തമായ ഒരു റസിഡന്‍ഷ്യല്‍ സ്ക്കൂളിന്റെ പ്രിന്‍സിപ്പല്‍ വന്നു്‌ എന്നെ അവരുടെ ഓഫീസിലേക്കു്‌ കൊണ്ടുപോയി. ആ സ്ക്കൂളിനു 100 വര്‍ഷം തികയുകയാണെന്നും ഈ പ്രാവശ്യം വളരെ വിപുലമായരീതിയില്‍ ഫൌണ്ടേഴ്‌സ് ഡേ ആഘോഷിക്കുകയാണെന്നും അറിയിച്ചു .പലസംസ്ഥാനങ്ങളിലായി ശാഖകള്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന സെഞ്ചുറിയടിച്ച ഈ സ്ക്കൂളിന്റെ സുവനീര്‍ ഒരു ചരിത്ര സംഭവമാക്കനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണു് എന്നെ വിളിപ്പിച്ചതു്‌. ഇതു്‌ കുറെ വര്‍ഷങ്ങള്‍ക്കു്‌ മുമ്പു്‌ നടന്നസംഭവമാണു്‌. അതു്‌ പ്രത്യേകം പറയേണ്ടതുണ്ടു്‌. കാരണം അന്നു്‌ കളര്‍ പ്രിന്റിങ്ങോ ഫോട്ടോകളോ സര്‍വ്വസാധാരണമല്ലായിരുന്നു. മുഖ്യമായും കളര്‍ കവര്‍ ചിത്രങ്ങള്‍ അച്ചടിക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യവുമായിരുന്നു.

നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വിശാലമായ സ്ക്കൂള്‍ ചിത്രമായിരിക്കണം സുവനീറിന്റെ കവറില്‍, അനുബന്ധ ചിത്രങ്ങള്‍ വേറേയും . കളര്‍ ഫിലിം സംഘടിപ്പിച്ചു്‌ അയാള്‍ ആവശ്യപ്പെടുന്ന തരത്തില്‍ എങ്ങനെയും പടങ്ങളെടുത്തു കൊടുക്കാം. പക്ഷേ അതു്‌ പോരാ, സ്ലൈഡ് ഫിലിം അഥവ പോസിറ്റീവ് ഫിലിമില്‍ സ്ലൈഡുകളായിട്ടാണു്‌ ആവര്‍ക്കു്‌ ചിത്രങ്ങള്‍ വേണ്ടതു്‌. മാത്രമല്ല അതു്‌ വലിയ ഫോര്‍മാറ്റില്‍ വേണംതാനും . അന്നു്‌ 35mm ക്യാമറയും ഫിലിമുകളും  ആയിരുന്നു നിലവിലുള്ളതു്‌.അയാള്‍ക്കു്‌ വേണ്ടതാകട്ടെ 120 സൈസിലുള്ളതും. ആ സ്ലൈഡ് ഫിലിമാണെങ്കില്‍ അപ്പോള്‍
കിട്ടാന്‍ ബുദ്ധിമുട്ടുള്ളതും!പോരെങ്കില്‍ അതിന്റെ പ്രോസസിങ്ങ് ചെലവു്‌ കൂടിയതും വളരെ അപൂര്‍വ്വമായി ചിലകളര്‍
ലാബുകളില്‍ മാത്രം ചെയ്യുന്നതുമായിരുന്നു. അതുകൊണ്ടു് ഇതിനുള്ള ചാര്‍ജ് അല്പം കൂടുതലാകുമെന്ന വിവരം അദ്യമേതന്നെ ഞാന്‍ സൂചിപ്പിച്ചു. ഇഷ്ടന്‍ അതു്‌ സമ്മതിച്ചു.

പോസിറ്റീവ് ഫിലിം സംഘടിപ്പിച്ചു്‌ പറഞ്ഞ പ്രകാരം വെയിലുള്ള ഒരു ദിവസം ഫോട്ടോകള്‍ എടുത്തുപോന്നു. 12 ഫോട്ടോകളാണു്‌ അവര്‍ക്കു്‌ വേണ്ടതു്‌ . ഒരു റോളിലാകട്ടെ 12 പടങ്ങള്‍ മാത്രമേഎടുക്കാനും കഴിയൂ. ഇന്നത്തെപ്പോലെ ഡിജിറ്റല്‍ സംവിധാനങ്ങളൊന്നും അന്നു്‌ ഇല്ലാഞ്ഞതിനാല്‍ ഒരുതരത്തിലുള്ള അഡ് ജസ്റ്റുമെന്റുകളുംനടത്താനവില്ല.എല്ലാ എക്സ്പോഷറുകളും കൃത്യമായിരിക്കുകയും വേണം. ഏതെങ്കിലും ഒരെണ്ണം ശരിയാകാതെവന്നാല്‍പ്പോലും അതു് വീണ്ടും എടുക്കാനായി 12 പടങ്ങള്‍ വരുന്ന ഒരു റോള്‍ ഫിലിംകൂടി വാങ്ങി ചെലവാക്കണം. എന്നുമാത്രമല്ല പിന്നെയും അവ ഷൂട്ടുചെയ്തു്‌ പ്രോസസ്സിംഗ് കഴിഞ്ഞു്‌ വരാനുള്ള സമയവും കുറവായിരുന്നു!

ഏതായാലും രണ്ടും കല്പിച്ചു്‌ അവര്‍ പറഞ്ഞ രീതിയില്‍ സ്ക്കൂളു്‌,കുട്ടികള്‍, ക്ലസ്സ് മുറികള്‍ എല്ലാം ഒരു റോളില്‍ത്തന്നെ എടുത്തു. ഭാഗ്യത്തിനു്‌ എല്ലാം കറക്റ്റായി കിട്ടി! പറഞ്ഞ ദിവസം തന്നെ അതെല്ലാമായി സ്ക്കൂളിലെത്തി.പ്രിന്‍സിപ്പല്‍ ഇതിനായി കാത്തിരിക്കുകയായിരുന്നു.ആവശ്യപ്പെട്ട രീതിയിലും ആംഗിളിലും എടുത്ത ചിത്രങ്ങള്‍ അയാള്‍ക്കു്‌ വളരെ ഇഷ്ടപ്പെട്ടു.


പിന്നെ പൈസയുടെ കാര്യത്തിലേക്കു്‌ വന്നു. ആദ്യമേ പറഞ്ഞിരുന്ന തുക ഞാന്‍ സൂചിപ്പിച്ചു .എഴുതിക്കൊണ്ടുപോയ ബില്ലും
കൊടുത്തു. പ്രിന്‍സിപ്പലിന്റെ മുഖത്തു്‌ ഏതോ ഒരു ഭാവമാറ്റം പോലെ തോന്നി. ചെറിയ ഒരു വശക്കേടു്‌  ...! കാളവാലു്‌ പൊക്കുമ്പോള്‍ കാര്യം പിടികിട്ടുമല്ലോ ! അപ്പോള്‍ 'ആകെയുള്ള തുകയില്‍ നിന്നു്‌ 200 രൂപ സാര്‍ എടുത്തിട്ടു്‌ ബാക്കി തന്നാല്‍ മതി 'യെന്നു്‌ ഞാന്‍ അറിയിച്ചു. അദ്ദേഹം കൈയ്യിലിരുന്ന ബില്ലിലേക്കും എന്റെ മുഖത്തേക്കും വീണ്ടും നോക്കി. മൊത്തത്തില്‍ ഞാന്‍ പറഞ്ഞ തുക കൂടിപ്പോയോ എന്നായി എന്റെ സംശയം! അങ്ങനെ വരാന്‍ വഴിയില്ല, കാരണം എല്ലാം ആദ്യം പറഞ്ഞു്‌ സമ്മതിച്ചതാണല്ലോ..! പിന്നെ എന്താണു്‌ പ്രശ്നം..? ഒരുപക്ഷേ ഇത്രയും വലിയ ഒരു സ്ഥാപനത്തിന്റെ
പ്രിന്‍സിപ്പല്‍ പദവി അലങ്കരിക്കുന്ന വ്യക്തിക്കു്‌ 200 രൂപ വച്ചു്‌ നീട്ടിയതു്‌ അദ്ദേഹത്തെ വല്ലാതെ ചെറുതാക്കിയപോലെ ഒരു തോന്നല്‍ അയാള്‍ക്കുണ്ടായിക്കാണുമോ എന്ന ഒരു ശങ്കയും എനിക്കുണ്ടായി.എന്തോ ഒന്നും മനസ്സിലായില്ല!

ഒടുവില്‍ എന്റെ പരുങ്ങല്‍  കണ്ടിട്ടാകാം അയാള്‍  ഇങ്ങനെ മൊഴിഞ്ഞു . "അതു വേണ്ടാ ബില്ലില്‍ ഒരു 2000 രൂപകൂടി ചേര്‍ത്തു്‌ എഴുതിത്തന്നാല്‍ മതി" യെന്നു്‌ ! അതുവരെ അയാളോടും ആ പദവിയോടും തോന്നിയ മതിപ്പ്‌ ഒരു നിമിഷംകൊണ്ടു്‌ ഇല്ലാതായി! യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സു്‌ മന്ത്രിച്ചു രണ്ടായിരം രൂപയുടെ വ്യക്തിത്വത്തെയാണല്ലൊ ഇങ്ങനെ ഞാന്‍
വെറും ഇരുനൂറു രൂപയുടെതായി കുറച്ചു കളഞ്ഞതെന്നു്‌ !! എന്താ പൂജ്യത്തിന്റെ ഒരു വില !

Tuesday, February 8, 2011

ഒരു തെരഞ്ഞെടുപ്പിന്റെ വേദന...!!

കുറെമുമ്പ് ഒരു തെരഞ്ഞെടുപ്പു്‌ സമയത്തു്‌ ഇവിടെ നടന്ന രസകരമായസംഭവമാണു്‌ ഇതു്‌ .നാട്ടില്‍ അല്പസ്വല്പം രഷ്ട്രീയക്കാരനായിരുന്ന കക്ഷി പഠിച്ചിറങ്ങിയപ്പോള്‍ ഊട്ടിയില്‍ ഒരു മലയാളം അദ്ധ്യാപകന്റെ ജോലി ഒഴിവുണ്ടെന്നു കേട്ടു .അപ്ലേ ചെയ്തു. കിട്ടി. അങ്ങനെ സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്കു്‌ നേരേ ട്രെയിന്‍ കയറി. എല്ലാവരും കൊതിക്കുന്ന സുഖവാസകേന്ദ്രം, ഭേദപ്പെട്ട റസിഡന്‍ഷ്യല്‍ സ്കൂള്‍, തരക്കേടില്ലാത്ത ശമ്പളം എല്ലാംകൊണ്ടും ഇഷ്ടമായി.

താമസ്സവും ഭക്ഷണവുമൊക്കെ ക്രമേണ ശരിയായി. മലയാളികള്‍ ധാരാളമുള്ള ഇവിടെ നാട്ടുകാരായ പല അകന്ന അയല്ക്കാരേയും സുഹൃത്തുക്കളായും കിട്ടി! എങ്കിലും നാട്ടിലെ രാഷ്ട്രീയ ബന്ധങ്ങള്‍ ഓര്‍ക്കുമ്പോള്‍ വിഷമംതോന്നിയിരുന്നു! മാസങ്ങള്‍ ഓരോന്നായി  കടന്നുപോയി. അങ്ങനെയിരിക്കെയാണു്‌ നാട്ടില്‍ ഇലക് ഷന്‍ തീയതി പ്രഖ്യാപിച്ചതു്‌. അതാകട്ടെ വെക്കേഷന്‍
സമയത്തല്ലതാനും . പ്രചരണവും ചുവരെഴുത്തുമൊക്കെ പത്രങ്ങളിലൂടെ വായിക്കുമ്പോള്‍ വല്ലാത്ത ഹരമാണെങ്കിലും നാട്ടില്‍ ഇല്ലാതിരിക്കുന്നതു്‌ ഇഷ്ടനെ സംബന്ധിച്ചു്‌ ഒരു വലിയ അപരാധം തന്നെയായിരുന്നു!

മാനേജുമെന്റും പ്രിന്‍സിപ്പലുമൊക്കെയായി നല്ല പരിചയവും ടേംസും ആയതിനാല്‍ കുറച്ചുദിവസം അവധിയെടുത്തു്‌ ഇലക് ഷന്‍ പ്രചരണത്തിനു്‌ പോകാന്‍ തീരുമാനിച്ചു! അതിനാണെന്നു്‌പറഞ്ഞില്ല. അത്യാവശ്യം പറഞ്ഞു്‌ ലീവെടുത്തു. റസിഡന്‍ഷ്യല്‍ സ്ക്കൂളായതുകൊണ്ടും മലയാളത്തിനു്‌ വേറെ അദ്ധ്യാപകരില്ലാത്തതിനാലും കൂടുതല്‍ ദിവസം അങ്ങനെ അവധികൊടുക്കാന്‍ സ്ക്കൂളുകാര്‍ സമ്മതിക്കുകയുമില്ല.

എങ്കിലും കിട്ടിയ അവധി ജനാധിപത്യരാജ്യം കെട്ടിപ്പടുക്കാനുള്ള യത്നത്തിനു്‌ ചെലവഴിക്കാമെന്നു കരുതി നാട്ടിലെത്തി.അപ്പോഴേക്കും പ്രചാരണ കോലാഹലങ്ങള്‍ അതിന്റെ കൊടുമുടിയിലെത്തിയിരുന്നു. അവസാനനിമിഷമെങ്കിലും സ്വന്തം സ്ഥാനാര്‍ത്ഥിയുടെ പലപൊതുയോഗ - പ്രസംഗങ്ങളിലും പങ്കെടുത്തു, പോസ്റ്റര്‍ ഒട്ടിച്ചു, മുദ്രാവാക്യം വിളിച്ചു !
ആവേശം മുറുകി വന്നപ്പോഴേക്കും പ്രചാരണം സമാപിച്ചു. അപ്പോഴേക്കും തിരിച്ചു പോരേണ്ട ദിവസമായി. എന്നിട്ടും ഉത്സാഹം ഒട്ടും കുറഞ്ഞില്ല. ഒരുദിവസംകൂടിയുണ്ടല്ലോ! അന്നും വിട്ടില്ല.
സ്ക്വാഡ് വര്‍ക്കുകള്‍ക്കായി വീടുതോറും കയറിയിറങ്ങുന്ന ഒരു ഗ്രൂപ്പിന്റെ ഒപ്പംകൂടി. ബാലറ്റു്‌ പേപ്പറിന്റെ സാമ്പിളും വോട്ടേഴ്സ് ലിസ്റ്റിന്റെ കോപ്പിയുമൊക്കെയായി അദ്ധ്യാപകനായ മാന്യദേഹം അങ്ങനെ തന്റെ ദൌത്യനിര്‍വഹണത്തിനായി പുറപ്പെട്ടു.

ഒരു വീട്ടിലെത്തിയപ്പോള്‍ മൂന്നാലു്‌ പേരുണ്ടായിരുന്നിട്ടും അവിടുത്തെ പട്ടിക്കു്‌ നമ്മുടെ വാദ്ധ്യാരെ തീരെപ്പിടിച്ചില്ല.ഒരു മുന്നറിയിപ്പുമില്ലാതെ ഓടിവന്നതും വലതുകാലില്‍ കടി പാസ്സാക്കിയതും ഒപ്പമായിരുന്നു. ( പട്ടി ചിലപ്പോള്‍ എതിര്‍ ചേരിക്കാരനായിരിക്കാം! ) സുഹൃത്തുക്കളും ഗൃഹനാഥനും ഒച്ചയും ബഹളവും വായ്ക്കുമ്പോഴേക്കും സംഭവം നടന്നുകഴിഞ്ഞിരുന്നു. കടികിട്ടിയ വേദനയും നാളെ തിരിച്ചു പോകണമെന്നുള്ള മാനസികപ്രയാസവും ഇഷ്ടനെ വല്ലാതെ വ്യാകുലപ്പെടുത്തി. അതോടെ പുള്ളി തന്റെ വീടുകയറ്റയജ്ഞം ഉപേക്ഷിച്ചു സ്വന്തം വീട്ടിലേക്കു്‌ മടങ്ങി.

വൈകുന്നേരത്തോടെ സ്ഥലംകാലിയാക്കി ഊട്ടിക്കു്‌ ട്രെയിന്‍കയറി. ഒരു സമാധാനമുണ്ടായിരുന്നു. പേപ്പട്ടി വിഷചികിത്സക്കു്‌ വാക്സിനുണ്ടാക്കുന്ന കൂനൂരിലെ ലൂയിപാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടു്‌  വളരെ
അടുത്താണു്‌ . മരുന്നിനും ചികിത്സയ്ക്കും അതുകൊണ്ടു്‌ പ്രശ്നമില്ല . പക്ഷേ പൊക്കിളിനു്‌ ചുറ്റുമുള്ള കുത്തിവയ്പിന്റെ കാര്യമോര്‍ത്തപ്പോള്‍ ആകെ പേടിയും വിഷമവും തോന്നി!
വീട്ടില്‍വളര്‍ത്തുന്ന പട്ടിയാണെങ്കിലും പത്തുദിവസം അതിനെ നിരീക്ഷിക്കണമെന്നും ഇതിനകം പട്ടി ചത്താല്‍ പേപ്പട്ടി തന്നെയെന്നു്‌ കരുതണമെന്നും, ഉടനെ ഇഞ്ചക് ഷനെടുക്കണമെന്നും നാട്ടില്‍ മുറിവിനു മരുന്നുവച്ച ഡോക്റ്റര്‍ ഉപദേശിച്ചിരുന്നു.ഇക്കാര്യം വീട്ടുകാരേയും അടുത്തചില സുഹൃത്തുക്കളേയും അറിയിക്കുകയും ചെയ്തിരുന്നു. പട്ടി ചത്താല്‍ ഉടനെ ടെലഗ്രാം ചെയ്യണമെന്നും (അന്നത്തെ ഏറ്റവും ആധുനികമായമാര്‍ഗ്ഗം) ചട്ടംകെട്ടിയാണു്‌ നാട്ടില്‍നിന്നും പോരുന്നതു്‌.

പട്ടി കടിയുടെ വേദനയേക്കാളും തെരഞ്ഞെടുപ്പില്‍‌ പങ്കാളിയാകാന്‍ കഴിഞ്ഞല്ലോ എന്ന ആത്മ സംതൃപ്തിയോടെ തിരിച്ചെത്തി. ആദ്യംതന്നെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ഡോക്റ്ററെ കണ്ടു്‌ വിവരംപറഞ്ഞു .ടെസ്റ്റ് ഡോസ് എന്നനിലയില്‍ മൂന്നോനാലോ ഇഞ്ചക് ഷന്‍ ആദ്യം കൂടിയേ മതയാകൂ. പിന്നെ നാട്ടിലെ ഡോക്റ്റര്‍ പറഞ്ഞപോലെതന്നെ പത്തുദിവസം പട്ടിയെ നിരീക്ഷിച്ച ശേഷം ആകാമെന്നു്‌ അദ്ദേഹവും പറഞ്ഞു . ഏതായാലും കുത്തിവയ്പ്പു്‌ അന്നു്‌ തന്നെ തുടങ്ങി. പത്തലുപോലത്തെ സൂചിയും അതിനുപറ്റിയ സിറിഞ്ചും ! ഭയപ്പെട്ടതുപോലെ ഏറ്റ കുത്തിവയ്പ്പും വേദനയും. ആ മൂന്നു കുത്തിവയ്പ്പുകളും കഴിഞ്ഞപ്പോഴേക്കും ഒരു പരുവമായി ! മൂന്നാമത്തെ കുത്തിവയ്പ്പും കഴിഞ്ഞു്‌ വീട്ടിലെത്തുമ്പോള്‍ അതാ ഇടിവെട്ടിയവനെത്തേടി പാമ്പുകടിയും വന്നിരിക്കുന്നു ! ഒരു അര്‍ജന്റു്‌ ടെലിഗ്രാം മെസ്സേജ്. "- നിന്നെ കടിച്ച പട്ടി ഇന്നലെ ചത്തു - "

കണ്ണില്‍ക്കൂടി പൊന്നീച്ചപറന്നു!! ഇനി രക്ഷയില്ല, പതിന്നാലു്‌ കുത്തിവയ്പ്പുകളും എടുത്തേപറ്റൂ . വിവരം പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്റ്ററെ അറിയിച്ചു. പറഞ്ഞപ്രകാരം പൊക്കിളിനു ചുറ്റും ഇനി
അവശേഷിക്കുന്ന ഭാഗത്തു കൂടി ആ പൊണ്ണത്തടിയന്‍ സൂചി കുത്തിക്കയറ്റുമെന്നുറപ്പായി !

ആദ്യത്തെ രണ്ടു്‌ കുത്തിവയ്പ്പുകള്‍ കഴിഞ്ഞെന്നും മറ്റുമുള്ളകാര്യങ്ങള്‍ വിശദമായി എഴുതി അമ്മയ്ക്കു്‌ അന്നു്‌ രാവിലെ ഒരുകത്തു്‌ പോസ്റ്റു്‌ ചെയ്തു. അതില്‍ പട്ടിയെ നിരീക്ഷിക്കണമെന്നു്‌ പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്നു്‌ വൈകുന്നേരമാണു്‌ അമ്മയുടെ നിര്‍ദ്ദേശപ്രകാരം, പട്ടി ചത്തവിവരം കാണിച്ചുള്ള സുഹൃത്തിന്റെ ഈ ടെലിഗ്രാം കിട്ടുന്നതു്‌. ഇന്നത്തെപ്പോലെ സ്പീടൊന്നും അന്നത്തെ പോസ്റ്റിനില്ലായിരുന്നു എന്നു്‌ പ്രത്യേകം പറയട്ടെ ! അമ്മയ്ക്കു്‌ ആ കത്തു കിട്ടിയപ്പോള്‍ ആരെയോ വിട്ടു്‌ അടുത്ത ടൌണിലെ പോസ്റ്റോഫീസില്‍ നിന്നും ഒരു ഇന്‍ലെന്റു വാങ്ങിപ്പിച്ചു്‌ കൊണ്ടുവന്നു്‌ ഒരു എഴുത്തെഴുതി പോസ്റ്റു ചെയ്യിച്ചു.
അതിനാകട്ടെ‌ മൂന്നാലു്‌ ദിവസങ്ങള്‍ വേണ്ടിവന്നു . അതു്‌ കാടും മേടും താണ്ടി മലമുകളിലെ ഈ ഊട്ടിയിലെത്താന്‍ പിന്നെയും ദിവസങ്ങളെടുത്തു. അപ്പോഴേക്കും  കുത്തിവയ്പ്പെന്ന കലാപരിപാടി ഏതാണ്ടു്‌ അവസാനിച്ചു. അതായതു്‌ പൊക്കിളിനു ചുറ്റുമുള്ള സ്ഥലം മുഴുവന്‍ 'കുറ്റിയടിച്ചു്‌ ' ഡോക്റ്റര്‍ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു !

അതും കഴിഞ്ഞു്‌ രണ്ടാം ദിവസമാണു്‌ അമ്മയുടെ മറുപടി കിട്ടിയതു്‌ . വിശാലമായ കത്തില്‍ പട്ടി ചത്തകാര്യം വിസ്തരിച്ചു്‌ എഴുതിയിരുന്നു. " നിന്നെ കടിച്ച പട്ടിയെ നിന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സെക്കന്റ് ഷോ കണ്ടു മടങ്ങുന്ന വഴിക്കു്‌ കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പു വടി കൊണ്ടു്‌ അടിച്ചു കൊന്നത്രേ! ആ വീട്ടുകാര്‍ അവിടെ ഇല്ല്ലാത്ത ദിവസം നോക്കിയാണു്‌ അവന്മാര്‍ പട്ടിയെ വകവരുത്തിയതു്‌. ഇനിആരേയും അതു്‌കടിക്കരുതെന്നും പറഞ്ഞു്‌ ..! "

Friday, January 28, 2011

കര്‍ത്താവേ, ഒരു കാരണവശാലും ഇവനോടു്‌ പൊറുക്കരുതേ...?

അമ്മ എന്നതു്‌ സങ്കല്പമല്ല ഒരു യാധാര്‍ത്ഥ്യമാണെന്നു്‌ മക്കളായ നമുക്കെല്ലാമറിയാം. പൊക്കിള്‍ക്കൊടിയില്‍ നിന്നു്‌ ബന്ധം വേര്‍പെട്ടാലും അമ്മയ്ക്കു്‌ മക്കളോടുള്ള സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണു്‌ . തിരിച്ചു്‌ മക്കള്‍ക്കും അങ്ങനെ തന്നെ ആയിരിക്കുമെന്നു്‌ നമ്മളും കരുതുന്നു !

'അമ്മയെ തല്ലിയാലും പക്ഷംപിടിക്കാന്‍ ആളുണ്ടാകും' എന്ന ഒരു ചൊല്ലുപോലും ഇന്നു്‌ നിലവിലുണ്ട്‌. ഇതു്‌ അതിശയോക്തിയോടെ പലരും പറയാറുള്ളതാണു്‌ . എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന വ്യക്തിയാണല്ലോ സ്നേഹനിധിയായ അമ്മ. അപ്പോള്‍ പിന്നെ ആ അമ്മയെ തല്ലുക എന്ന പറച്ചില്‍ തന്നെ യുക്തിക്കു്‌ നിരക്കുന്നതാണോ ? അല്ലായിരിക്കാം ! എന്നാല്‍ അങ്ങനെ പക്ഷംപിടിക്കാന്‍ ആരേയും കണ്ടില്ലെങ്കിലും വെറും പറച്ചിലുകള്‍ മാത്രമല്ല ഈ തല്ലും ചൊല്ലുമൊക്കെയെന്നു്‌ ഞാന്‍ നേരിട്ടു്‌ കണ്ടറിഞ്ഞു !

കൂനൂരില്‍ ഞാന്‍ നേരത്തേ താമസിച്ചിരുന്നതു്‌ നഗരത്തിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു.അതിന്റെ ഒരു വശത്തെ ജന്നല്‍ തുറന്നാല്‍ താഴെ റോഡും ഒരു പബ്ല്ലിക്കു്‌ വാട്ടര്‍ ടാപ്പു്‌ ( പൈപ്പു്‌ ) കാണാം. അതിനോടു്‌ ചേര്‍ന്നു്‌ റോഡിന്റെ എതിര്‍വശത്തായി വരിയായി ചെറിയ വീടുകളാണു്‌. റോഡിനു സമാന്തരമായി കെട്ടിയിരിക്കുന്ന തകരംമേഞ്ഞ വീടുകള്‍ക്കു്‌ നീളത്തില്‍ അരമതിലുമുണ്ടു്‌. എന്റെ താമസസ്ഥലത്തുനിന്നു്‌ ജന്നലിലൂടെ താഴേക്കു്‌ നോക്കിയാല്‍ പെണ്ണുങ്ങള്‍ തമ്മില്‍ കുടിവെള്ളത്തിനായി നടത്തുന്ന മല്പിടുത്തവും ഗുസ്തിയും എന്നും കാണാം. മാത്രമല്ല ആ വീടുകളില്‍ നടക്കുന്ന പല കാര്യങ്ങളും ഏകദേശം കാണാവുന്നതാണു്‌.

അങ്ങനെയിരിക്കെ ഒരു ദിവസം വലിയ ഒരടികലശലും ബഹളവും പുറത്തു്‌ കേട്ടു . വെള്ളം തന്നെയായിരിക്കണം പ്രശ്നമെന്നു്‌ ഞാന്‍ ഊഹിച്ചു. കുടങ്ങള്‍വച്ചു്‌ ഉന്തുംതള്ളും അടിയും വരെ ഇങ്ങനെ പതിവാണു്‌. ഇതു്‌ കണ്ടും കേട്ടും മടുത്തു എന്നുപറയട്ടെ ! എന്നാല്‍ അന്നേദിവസം കേട്ട ഒച്ച കുറെ വ്യത്യാസമുള്ളതായി തോന്നി.

എന്താണു്‌ സംഗതിയെന്നറിയാന്‍ ഞാന്‍ പോയി ജന്നലിലൂടെ നോക്കി . പൈപ്പിന്റെ (പിന്നില്‍) നേരേ എതിര്‍വശത്തുള്ളവീട്ടില്‍ നിന്നാണു്‌ കരച്ചിലും വിളിയും കേട്ടതു്‌. പറഞ്ഞാല്‍ ആര്‍ക്കും അത്ര വേഗം വിശ്വസിക്കാന്‍ പറ്റാത്ത ഒരു രംഗമാണു്‌ ഞാന്‍ അവിടെ കണ്ടതു്‌. ഏതാണ്ടു്‌ അറുപതു്‌ വയസ്സിനു മേല്‍ പ്രായം തോന്നിക്കുന്ന സ്ത്രീയെ ഒരു ചെറുപ്പക്കാരന്‍ കരണത്തടിക്കുന്നു...! ആ സ്ത്രീ ഉച്ചത്തില്‍ നിലവിളിക്കുന്നു... ഈ ശബ്ദ കോലാഹലം കേട്ടു്‌ അടുത്തവീട്ടില്‍ നിന്നും ഇറങ്ങിവന്ന അല്പം പ്രയംചെന്നഒരാള്‍, ഇതുകണ്ടു്‌ ഓടിച്ചെന്നു്‌ ‌ വല്യമ്മയെ പിടിച്ചുമാറ്റുകയും ചെറുപ്പക്കാരനെ വഴക്കു പറയുകയും ചെയ്യുന്നു. ഉടനെ ചെറുപ്പക്കാരന്റ ആക്രോശം അയാളോടായി.

"എന്റെ അമ്മയെ ഞാന്‍ തല്ലുന്നതിനു തനിക്കെന്തുവേണം? അതു ചോദിക്കാന്‍ താനാരാ ?.... "

രണ്ടും കല്പിച്ചു്‌ അയാള്‍ നിലവിളിക്കുന്ന നിസ്സഹായയായ ആ സ്ത്രീയെ പിടിച്ചുവലിച്ചു്‌ അയാളുടെ വീട്ടിലേക്കു്‌ കൊണ്ടുപോയി. കാഴ്ച്ചക്കാരായി ആള്‍ക്കാരുകൂടിയെങ്കിലും ചെറുപ്പക്കാരന്‍ തന്റെ നിലപാടില്‍ മാറ്റമില്ലാതെ ചോദ്യം ആവര്‍ത്തിച്ചു് രോഷപ്രകടനം തുടരുകയായിരുന്നു..!

തമിഴ് നാടു്‌ ട്രാന്‍സ്പോര്‍ട്ടു്‌ കോര്‍പ്പറേഷന്റെ ബസ്സില്‍ കണ്ടക്റ്ററായി ജോലിചെയ്യുന്ന ഒരാളായിരുന്നു അതു്‌ . ആദ്യം ഒരു ചെറിയ കച്ചവടക്കാരനും ഇപ്പോള്‍ ഇവിടുത്തെ ഒരു വലിയ ബിസ്സിനസ്സുകാരനുമായ വ്യക്തിയാണു്‌ പിടിച്ചുമാറ്റിയ കക്ഷി . പാവം ആ അമ്മയെ കൊണ്ടുപോകും മുമ്പു്‌ അവനു്‌ രണ്ടു്‌ പൂശുകൂടി കൊടുക്കാന്‍ അങ്ങേര്‍ക്കോ ആ ആള്‍ക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലുമോ തോന്നിയില്ലല്ലോ ?

Wednesday, January 19, 2011

പിതാവിനും പുത്രനും സ്തുതി..!

ഒരു ഹാളില്‍ നടന്ന വാര്‍ഷിക ആഘോഷച്ചടങ്ങായിരുന്നു സ്ഥലം. വളരെ നാളുകള്‍ക്കുശേഷം കണ്ട സുഹൃത്തും കുടുംബവുമായിരുന്നു അടുത്തസീറ്റില്‍ ഇരുന്നതു്‌ . പ്രോഗ്രാം തുടങ്ങാന്‍ ഇനിയും വളരെ സമയമുണ്ടു്‌. ഞങ്ങള്‍ പരിചയം പുതുക്കി കുശലപ്രശ്നങ്ങളിലേക്കു്‌ കടന്നു. ഇതിനിടെ അയാളുടെ മകന്‍ അഛ്ചന്റെ അടുത്തേക്കു്‌ എവിടെനിന്നോ ഓടിവന്നു. തടിമിടുക്കനായ പയ്യനു്‌ ആറുവയസ്സാകുന്നത്രേ . ഇപ്പോഴത്തെ ഹോര്‍മോണ്‍ കുട്ടികളുടെ ശരിക്കുള്ള ഒരു പ്രതിരൂപം...! വിശേഷണങ്ങള്‍പോലെ തന്നെ നല്ല തടിയും മിടുക്കുമുള്ള ചുവന്നുതുടുത്ത ഒരു ചുണക്കുട്ടി.

"മോന്‍ എങ്ങനെയുണ്ടു്‌ , സ്കൂളിലായോ ? " വേറുതെ ഒരു ലോഹ്യം ചോദിച്ചു.

" സ്ക്കൂളിലൊക്കെ പോകാന്‍ തുടങ്ങി. പക്ഷേ കൈയ്യിലിരിപ്പു്‌ തീരെ മോശമാണു്‌ .അവന്‍ ആളുമഹാപിശകാണു്‌. "

"എന്താ ദിവസവും ടീച്ചര്‍ മാരുമായി ഒടക്കാണോ അതോ പോകാന്‍ മടിയാണോ ? "

"അതൊന്നുമല്ല, അവന്റെ കൈയിലിരിക്കുന്ന സാധനം കണ്ടോ അവന്റെ സ്വന്തം മൊബൈല്‍ ഫോണാ.. കളിപ്പാട്ടമൊന്നുമല്ല...! "
അതു്‌ കണ്ടപ്പോള്‍ എനിക്കതിശയംതോന്നി. ഇത്രയും ചെറിയ കുട്ടിക്കു്‌ സെല്‍ഫോണോ !

"അവനു്‌ ഇപ്പഴേ എന്തിനാ സെല്‍ഫോണ്‍  ? " ഞാന്‍ അന്വേഷിച്ചു.

" ആത്മരക്ഷാര്‍ത്ഥം വങ്ങിക്കൊടുത്തതാ..! " എന്നു്‌ പറഞ്ഞപ്പോള്‍ എനിക്കു്‌ തമാശയാണു്‌ തോന്നിയതു്‌ .
ഉടനെ ഇഷ്ടന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അതിങ്ങനെ‌...

"അണ്ണാ, ഒരുദിവസം ഇവന്‍ സ്കൂളില്‍ നിന്നും വന്നശേഷം എന്റെ അടുത്തു വന്നു്‌ ചോദിച്ചു
അഛ്ചാ അഛ്ചനെന്നാ ചാകുന്നതു്‌ ? "

"അങ്ങനെ ഒരു ചോദ്യം ഒട്ടും പ്രതീക്ഷിക്കാത്ത ഞാന്‍ ഞെട്ടിപ്പോയി ! എന്തു പറയണമെന്നറിയാതെ ഒരുനിമിഷം പകച്ചു നിന്നു. അല്പം ഒന്നാലോചിച്ചശേഷം അവന്റെ ജിജ്ഞാസകൊണ്ടാകാമെന്നുകരുതി 'മോന്‍ എന്താഅങ്ങനെ ചോദിച്ചതു്‌ ' എന്നു്‌ ഒരു മറുചോദ്യം ചോദിച്ചു."

" അല്ല, അഛ്ചന്‍ ചത്തിട്ടുവേണം ആമൊബൈല്‍ ഫോണ്‍ എനിക്കെടുക്കാന്‍ " അതായിരുന്നു ഒരു കൂസലുമില്ലാതെ അവന്റെ മറുപടി.

"അന്നുരാത്രി ഞാന്‍ ശരിക്കുറങ്ങിയില്ല. കൊച്ചുപയ്യനല്ലേ തെറ്റും ശരിയുമൊന്നും അവനറിയില്ല . ഇങ്ങേരു്‌ ചാകുന്നില്ലല്ലോ എന്നുകരുതി ഞാന്‍ ഉറങ്ങുകയോ മറ്റോ ചെയ്യുമ്പോള്‍ വല്ല വെട്ടുകത്തിയോ അരിവാളോ എടുത്തു്‌ വെട്ടുകയോ കുത്തുകയോ ചെയ്താല്‍ എന്തുചെയ്യും ? ഇപ്പോഴത്തെ സിനിമയിലും സീരിയലിലുമൊക്കെ കാണുന്ന കൊല്ലും കൊലയുമെല്ലാം കണ്ടല്ലേ ഇവനൊക്കെ വളരുന്നതു്‌.. നമ്മളെ തട്ടിക്കളയില്ലെന്നു്‌ എന്താണു്‌ ഉറപ്പു്‌ ! പോരെങ്കില്‍ ഈ അടുത്തസമയത്തു്‌ അമേരിക്കയിലോമറ്റോ ഒരു കൊച്ചു പയ്യന്‍ തോക്കെടുത്തു്‌ സഹപാഠികളെ വെടിവച്ചുകൊന്നവാര്‍ത്തയും കേട്ടു. പിന്നെ ഒന്നും നോക്കിയില്ല കുറച്ചു പൈസ പോയാലും വേണ്ടില്ല ജീവന്‍ ബലികൊടുക്കേണ്ടിവരില്ലല്ലോ എന്നുവിചാരിച്ചു്‌ അവനേയും കൂട്ടി അടുത്ത ദിവസംതന്നെ ഒരു മൊബയില്‍ ഷോപ്പില്‍ പോയി ഒരെണ്ണം വാങ്ങിക്കൊടുത്തു."

അഛ്ചന്മാര്‍ മക്കളെ ബലികൊടുത്ത പല കഥകളും സംഭവങ്ങളും നമ്മള്‍ കേട്ടിരിക്കുന്നു.. എന്നാല്‍ മകനു്‌ വേണ്ടി സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടിവരുമോ എന്നു്‌ ഭയപ്പെട്ട ഒരു പിതാവിന്റെ ധര്‍മ്മസങ്കടം ഇതാദ്യമായാണു്‌ കേള്‍ക്കുന്നതു്‌ !

Monday, January 10, 2011

ബസ്സില്‍ ഒരു ചവിട്ടു്‌ നാടകം!

കേരള സംസ്ഥാനം വിട്ടു്‌ പുറത്തെവിടെയാണെങ്കിലും മറ്റൊരു മലയാളിയെ കണ്ടുമുട്ടുകയോ മലയാളഭാഷ കേള്‍ക്കുകയോ ചെയ്താല്‍ വല്ലാത്ത ഒരടുപ്പം തോന്നുക നമ്മുടെ ഒരു പൊതുസ്വഭാവമാണു്‌. ഇതുപോലെ കുറച്ചുനാള്‍ മുമ്പു്‌ മലയാളി എന്ന വര്‍ഗ്ഗബോധം കാരണം തമിഴ് നാട്ടില്‍ വച്ചു്‌ ഒരാള്‍ വന്നു എന്നെ പരിചയപ്പെട്ടു.

ഒത്ത ഉയരവും  അതിനുതക്ക ശരീരവുമുള്ള മദ്ധ്യവയസ്കനായ കക്ഷി വക്കീലാണു്‌. ഇഷ്ടന്‍ തിരുവനന്തപുരം നിവാസിയാണു്‌. ഭാര്യ ഇവിടെ ഊട്ടിയില്‍ കോളേജ് ലക്ചറ‌ റായി ജോലി നോക്കുന്നു.രണ്ടുപേരും രണ്ടു്‌ സ്ഥലങ്ങളിലായ ബുദ്ധിമുട്ടുകാരണം ഇവിടുത്തെ കോടതിയില്‍ വന്നു പ്രാക്റ്റീസ് തുടങ്ങാമെന്നു കരുതി പുള്ളിക്കാരന്‍ ഇങ്ങോട്ടു വന്നതാണത്രേ !
ഇടയ്ക്കു വല്ലപ്പോഴുമൊക്കെ പലസ്ഥലങ്ങളിലും വച്ചു്‌ ഇഷ്ടനെ ഞാന്‍ കാണാറുമുണ്ട്.നാട്ടുകാരന്‍ എന്നനിലയല്‍ ഒരു പ്രത്യേക മമത കക്ഷി കാണിക്കുകയും ചെയ്തിരുന്നു.അതു്‌ പിന്നെ കൂടുതല്‍ ഉപദ്രവവും കത്തിവയ്ക്കലുമായപ്പോള്‍ ഒഴിഞ്ഞു നടക്കേണ്ട സ്ഥിതിയായി. ചെറിയ പിരിലൂസുണ്ടോ എന്നു്‌ ഒരു സംശയവും തോന്നിയിരുന്നു !

അങ്ങനെയിരിക്കെ ഒരുദിവസം ഇതുവഴി സര്‍ക്കുലറായി ഓടുന്ന ടൌണ്‍ ബസ്സില്‍ ഞാനും ഒരു യാത്രക്കാരനായി കയറി. എന്റെ സീറ്റിനു്‌ മുന്നിലെ രണ്ടാമത്തെ സീറ്റല്‍ പ്രസ്തുത മാന്യദേഹം ഇരിപ്പുണ്ടായിരുന്നു. പരിസരം മറന്നുള്ള പെരുമാറ്റവും  സംഭാഷണവും കാരണം അങ്ങോട്ടുകേറി ലോഹ്യപ്പെടാന്‍ ഞാന്‍ തയ്യാറായതുമില്ല.

കുറേദൂരം പോകുമ്പോഴായിരുന്നു ആ സംഭവം! ബസ്സില്‍ കാര്യമായി ആളില്ല. പ്രത്യേകിച്ചു്‌ സ്റ്റാന്റിങ്ങിനു്‌ മുന്നില്‍ ഒരാള്‍ മാത്രമേയുള്ളൂ. വക്കീല്‍ ഇരിക്കുന്ന സീറ്റ് മുന്‍വാതിലിനടുത്താണു്‌. അടുത്തസ്റ്റോപ്പില്‍നിന്നും രണ്ടുപേര്‍ കയറി. കഷ്ടകാലമെന്നുപറയട്ടെ അതില്‍ആദ്യം കയറിയ തമിഴന്‍ ബസ്സില്‍ കയറുന്ന തത്രപ്പാടില്‍ നമ്മുടെ വക്കീലദ്ദേഹത്തിന്റെ കാലില്‍ അറിയാതെ ഒന്നു ചവിട്ടിപ്പോയി. അറിഞ്ഞുകൊണ്ടല്ലെങ്കിലും, അപ്പോഴേക്കു്‌ അയാള്‍ സാധാരണ തമിഴര്‍ ചെയ്യുമ്പോലെ സ്വന്തം കൈകൊണ്ടു്‌ വക്കീലിന്റെ കാലില്‍ ഒന്നു്‌ തൊട്ടു വന്ദിച്ചു്‌ നെറ്റിയില്‍ വച്ചു്‌ 'സോറി' എന്നുപറഞ്ഞു. ഇതു്‌ ഇവിടങ്ങളിലെ ബസ്സില്‍ സാധാരണ കാണുന്ന ഒരു കാഴ്ച്ചയാണു്‌. ബസ്സ് നീങ്ങിക്കൊണ്ടിരുന്നു. നമ്മുടെ വക്കീല്‍ എഴുന്നേറ്റു മുകളിലെ രണ്ടു കമ്പികളിലും പിടിച്ചു്‌ നിന്നശേഷം ആ പാവം തമിഴന്റെ പാദത്തിലേക്കു്‌ ഷൂസിട്ടു്‌ അമര്‍ത്തി ഒരു ചവിട്ടിത്തിരുമല്‍..! ഒപ്പം ഏതോ സാമ്രാജ്യം വെട്ടിപ്പിടിച്ചമാതിരി വളരെ ഗൌരവത്തില്‍ ഒരു പറച്ചില്‍ "ഐ ആം ഡബിള്‍ സോറി" എന്നിട്ടു്‌ വളരെ കൂളായി തന്റെ സീറ്റില്‍ ഇരുന്നു. അല്പം പോലും സാമാന്യ മര്യാദയില്ലാത്ത അയാളുടെ നാണംകെട്ട ഈ പ്രവര്‍ത്തി കണ്ടു ഞാന്‍ ലജ്ജിച്ചുപോയി ! എങ്കിലും ആ വിവരദോഷം കണ്ടു ചിരിക്കാതിരിക്കാന്‍
കഴിഞ്ഞില്ല. ദയനീയമായി ചുറ്റും നോക്കിയ പാവം തമിഴന്‍ എന്തു ചെയ്യണമെന്നറിയാതെ പരുങ്ങുന്നതു്‌ കണ്ടു !! അപ്പോഴേക്കും എനിക്കു്‌ ഇറങ്ങേണ്ട സ്ഥലമെത്തി .അടുത്ത സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങി...