ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Saturday, February 26, 2011

ഒരു "പൂജ്യ" വ്യക്തിത്വം !

വളരെ പ്രശസ്തമായ ഒരു റസിഡന്‍ഷ്യല്‍ സ്ക്കൂളിന്റെ പ്രിന്‍സിപ്പല്‍ വന്നു്‌ എന്നെ അവരുടെ ഓഫീസിലേക്കു്‌ കൊണ്ടുപോയി. ആ സ്ക്കൂളിനു 100 വര്‍ഷം തികയുകയാണെന്നും ഈ പ്രാവശ്യം വളരെ വിപുലമായരീതിയില്‍ ഫൌണ്ടേഴ്‌സ് ഡേ ആഘോഷിക്കുകയാണെന്നും അറിയിച്ചു .പലസംസ്ഥാനങ്ങളിലായി ശാഖകള്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന സെഞ്ചുറിയടിച്ച ഈ സ്ക്കൂളിന്റെ സുവനീര്‍ ഒരു ചരിത്ര സംഭവമാക്കനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണു് എന്നെ വിളിപ്പിച്ചതു്‌. ഇതു്‌ കുറെ വര്‍ഷങ്ങള്‍ക്കു്‌ മുമ്പു്‌ നടന്നസംഭവമാണു്‌. അതു്‌ പ്രത്യേകം പറയേണ്ടതുണ്ടു്‌. കാരണം അന്നു്‌ കളര്‍ പ്രിന്റിങ്ങോ ഫോട്ടോകളോ സര്‍വ്വസാധാരണമല്ലായിരുന്നു. മുഖ്യമായും കളര്‍ കവര്‍ ചിത്രങ്ങള്‍ അച്ചടിക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യവുമായിരുന്നു.

നാലുവശവും കുന്നുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന വിശാലമായ സ്ക്കൂള്‍ ചിത്രമായിരിക്കണം സുവനീറിന്റെ കവറില്‍, അനുബന്ധ ചിത്രങ്ങള്‍ വേറേയും . കളര്‍ ഫിലിം സംഘടിപ്പിച്ചു്‌ അയാള്‍ ആവശ്യപ്പെടുന്ന തരത്തില്‍ എങ്ങനെയും പടങ്ങളെടുത്തു കൊടുക്കാം. പക്ഷേ അതു്‌ പോരാ, സ്ലൈഡ് ഫിലിം അഥവ പോസിറ്റീവ് ഫിലിമില്‍ സ്ലൈഡുകളായിട്ടാണു്‌ ആവര്‍ക്കു്‌ ചിത്രങ്ങള്‍ വേണ്ടതു്‌. മാത്രമല്ല അതു്‌ വലിയ ഫോര്‍മാറ്റില്‍ വേണംതാനും . അന്നു്‌ 35mm ക്യാമറയും ഫിലിമുകളും  ആയിരുന്നു നിലവിലുള്ളതു്‌.അയാള്‍ക്കു്‌ വേണ്ടതാകട്ടെ 120 സൈസിലുള്ളതും. ആ സ്ലൈഡ് ഫിലിമാണെങ്കില്‍ അപ്പോള്‍
കിട്ടാന്‍ ബുദ്ധിമുട്ടുള്ളതും!പോരെങ്കില്‍ അതിന്റെ പ്രോസസിങ്ങ് ചെലവു്‌ കൂടിയതും വളരെ അപൂര്‍വ്വമായി ചിലകളര്‍
ലാബുകളില്‍ മാത്രം ചെയ്യുന്നതുമായിരുന്നു. അതുകൊണ്ടു് ഇതിനുള്ള ചാര്‍ജ് അല്പം കൂടുതലാകുമെന്ന വിവരം അദ്യമേതന്നെ ഞാന്‍ സൂചിപ്പിച്ചു. ഇഷ്ടന്‍ അതു്‌ സമ്മതിച്ചു.

പോസിറ്റീവ് ഫിലിം സംഘടിപ്പിച്ചു്‌ പറഞ്ഞ പ്രകാരം വെയിലുള്ള ഒരു ദിവസം ഫോട്ടോകള്‍ എടുത്തുപോന്നു. 12 ഫോട്ടോകളാണു്‌ അവര്‍ക്കു്‌ വേണ്ടതു്‌ . ഒരു റോളിലാകട്ടെ 12 പടങ്ങള്‍ മാത്രമേഎടുക്കാനും കഴിയൂ. ഇന്നത്തെപ്പോലെ ഡിജിറ്റല്‍ സംവിധാനങ്ങളൊന്നും അന്നു്‌ ഇല്ലാഞ്ഞതിനാല്‍ ഒരുതരത്തിലുള്ള അഡ് ജസ്റ്റുമെന്റുകളുംനടത്താനവില്ല.എല്ലാ എക്സ്പോഷറുകളും കൃത്യമായിരിക്കുകയും വേണം. ഏതെങ്കിലും ഒരെണ്ണം ശരിയാകാതെവന്നാല്‍പ്പോലും അതു് വീണ്ടും എടുക്കാനായി 12 പടങ്ങള്‍ വരുന്ന ഒരു റോള്‍ ഫിലിംകൂടി വാങ്ങി ചെലവാക്കണം. എന്നുമാത്രമല്ല പിന്നെയും അവ ഷൂട്ടുചെയ്തു്‌ പ്രോസസ്സിംഗ് കഴിഞ്ഞു്‌ വരാനുള്ള സമയവും കുറവായിരുന്നു!

ഏതായാലും രണ്ടും കല്പിച്ചു്‌ അവര്‍ പറഞ്ഞ രീതിയില്‍ സ്ക്കൂളു്‌,കുട്ടികള്‍, ക്ലസ്സ് മുറികള്‍ എല്ലാം ഒരു റോളില്‍ത്തന്നെ എടുത്തു. ഭാഗ്യത്തിനു്‌ എല്ലാം കറക്റ്റായി കിട്ടി! പറഞ്ഞ ദിവസം തന്നെ അതെല്ലാമായി സ്ക്കൂളിലെത്തി.പ്രിന്‍സിപ്പല്‍ ഇതിനായി കാത്തിരിക്കുകയായിരുന്നു.ആവശ്യപ്പെട്ട രീതിയിലും ആംഗിളിലും എടുത്ത ചിത്രങ്ങള്‍ അയാള്‍ക്കു്‌ വളരെ ഇഷ്ടപ്പെട്ടു.


പിന്നെ പൈസയുടെ കാര്യത്തിലേക്കു്‌ വന്നു. ആദ്യമേ പറഞ്ഞിരുന്ന തുക ഞാന്‍ സൂചിപ്പിച്ചു .എഴുതിക്കൊണ്ടുപോയ ബില്ലും
കൊടുത്തു. പ്രിന്‍സിപ്പലിന്റെ മുഖത്തു്‌ ഏതോ ഒരു ഭാവമാറ്റം പോലെ തോന്നി. ചെറിയ ഒരു വശക്കേടു്‌  ...! കാളവാലു്‌ പൊക്കുമ്പോള്‍ കാര്യം പിടികിട്ടുമല്ലോ ! അപ്പോള്‍ 'ആകെയുള്ള തുകയില്‍ നിന്നു്‌ 200 രൂപ സാര്‍ എടുത്തിട്ടു്‌ ബാക്കി തന്നാല്‍ മതി 'യെന്നു്‌ ഞാന്‍ അറിയിച്ചു. അദ്ദേഹം കൈയ്യിലിരുന്ന ബില്ലിലേക്കും എന്റെ മുഖത്തേക്കും വീണ്ടും നോക്കി. മൊത്തത്തില്‍ ഞാന്‍ പറഞ്ഞ തുക കൂടിപ്പോയോ എന്നായി എന്റെ സംശയം! അങ്ങനെ വരാന്‍ വഴിയില്ല, കാരണം എല്ലാം ആദ്യം പറഞ്ഞു്‌ സമ്മതിച്ചതാണല്ലോ..! പിന്നെ എന്താണു്‌ പ്രശ്നം..? ഒരുപക്ഷേ ഇത്രയും വലിയ ഒരു സ്ഥാപനത്തിന്റെ
പ്രിന്‍സിപ്പല്‍ പദവി അലങ്കരിക്കുന്ന വ്യക്തിക്കു്‌ 200 രൂപ വച്ചു്‌ നീട്ടിയതു്‌ അദ്ദേഹത്തെ വല്ലാതെ ചെറുതാക്കിയപോലെ ഒരു തോന്നല്‍ അയാള്‍ക്കുണ്ടായിക്കാണുമോ എന്ന ഒരു ശങ്കയും എനിക്കുണ്ടായി.എന്തോ ഒന്നും മനസ്സിലായില്ല!

ഒടുവില്‍ എന്റെ പരുങ്ങല്‍  കണ്ടിട്ടാകാം അയാള്‍  ഇങ്ങനെ മൊഴിഞ്ഞു . "അതു വേണ്ടാ ബില്ലില്‍ ഒരു 2000 രൂപകൂടി ചേര്‍ത്തു്‌ എഴുതിത്തന്നാല്‍ മതി" യെന്നു്‌ ! അതുവരെ അയാളോടും ആ പദവിയോടും തോന്നിയ മതിപ്പ്‌ ഒരു നിമിഷംകൊണ്ടു്‌ ഇല്ലാതായി! യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സു്‌ മന്ത്രിച്ചു രണ്ടായിരം രൂപയുടെ വ്യക്തിത്വത്തെയാണല്ലൊ ഇങ്ങനെ ഞാന്‍
വെറും ഇരുനൂറു രൂപയുടെതായി കുറച്ചു കളഞ്ഞതെന്നു്‌ !! എന്താ പൂജ്യത്തിന്റെ ഒരു വില !

Tuesday, February 8, 2011

ഒരു തെരഞ്ഞെടുപ്പിന്റെ വേദന...!!

കുറെമുമ്പ് ഒരു തെരഞ്ഞെടുപ്പു്‌ സമയത്തു്‌ ഇവിടെ നടന്ന രസകരമായസംഭവമാണു്‌ ഇതു്‌ .നാട്ടില്‍ അല്പസ്വല്പം രഷ്ട്രീയക്കാരനായിരുന്ന കക്ഷി പഠിച്ചിറങ്ങിയപ്പോള്‍ ഊട്ടിയില്‍ ഒരു മലയാളം അദ്ധ്യാപകന്റെ ജോലി ഒഴിവുണ്ടെന്നു കേട്ടു .അപ്ലേ ചെയ്തു. കിട്ടി. അങ്ങനെ സഞ്ചാരികളുടെ സ്വര്‍ഗ്ഗത്തിലേക്കു്‌ നേരേ ട്രെയിന്‍ കയറി. എല്ലാവരും കൊതിക്കുന്ന സുഖവാസകേന്ദ്രം, ഭേദപ്പെട്ട റസിഡന്‍ഷ്യല്‍ സ്കൂള്‍, തരക്കേടില്ലാത്ത ശമ്പളം എല്ലാംകൊണ്ടും ഇഷ്ടമായി.

താമസ്സവും ഭക്ഷണവുമൊക്കെ ക്രമേണ ശരിയായി. മലയാളികള്‍ ധാരാളമുള്ള ഇവിടെ നാട്ടുകാരായ പല അകന്ന അയല്ക്കാരേയും സുഹൃത്തുക്കളായും കിട്ടി! എങ്കിലും നാട്ടിലെ രാഷ്ട്രീയ ബന്ധങ്ങള്‍ ഓര്‍ക്കുമ്പോള്‍ വിഷമംതോന്നിയിരുന്നു! മാസങ്ങള്‍ ഓരോന്നായി  കടന്നുപോയി. അങ്ങനെയിരിക്കെയാണു്‌ നാട്ടില്‍ ഇലക് ഷന്‍ തീയതി പ്രഖ്യാപിച്ചതു്‌. അതാകട്ടെ വെക്കേഷന്‍
സമയത്തല്ലതാനും . പ്രചരണവും ചുവരെഴുത്തുമൊക്കെ പത്രങ്ങളിലൂടെ വായിക്കുമ്പോള്‍ വല്ലാത്ത ഹരമാണെങ്കിലും നാട്ടില്‍ ഇല്ലാതിരിക്കുന്നതു്‌ ഇഷ്ടനെ സംബന്ധിച്ചു്‌ ഒരു വലിയ അപരാധം തന്നെയായിരുന്നു!

മാനേജുമെന്റും പ്രിന്‍സിപ്പലുമൊക്കെയായി നല്ല പരിചയവും ടേംസും ആയതിനാല്‍ കുറച്ചുദിവസം അവധിയെടുത്തു്‌ ഇലക് ഷന്‍ പ്രചരണത്തിനു്‌ പോകാന്‍ തീരുമാനിച്ചു! അതിനാണെന്നു്‌പറഞ്ഞില്ല. അത്യാവശ്യം പറഞ്ഞു്‌ ലീവെടുത്തു. റസിഡന്‍ഷ്യല്‍ സ്ക്കൂളായതുകൊണ്ടും മലയാളത്തിനു്‌ വേറെ അദ്ധ്യാപകരില്ലാത്തതിനാലും കൂടുതല്‍ ദിവസം അങ്ങനെ അവധികൊടുക്കാന്‍ സ്ക്കൂളുകാര്‍ സമ്മതിക്കുകയുമില്ല.

എങ്കിലും കിട്ടിയ അവധി ജനാധിപത്യരാജ്യം കെട്ടിപ്പടുക്കാനുള്ള യത്നത്തിനു്‌ ചെലവഴിക്കാമെന്നു കരുതി നാട്ടിലെത്തി.അപ്പോഴേക്കും പ്രചാരണ കോലാഹലങ്ങള്‍ അതിന്റെ കൊടുമുടിയിലെത്തിയിരുന്നു. അവസാനനിമിഷമെങ്കിലും സ്വന്തം സ്ഥാനാര്‍ത്ഥിയുടെ പലപൊതുയോഗ - പ്രസംഗങ്ങളിലും പങ്കെടുത്തു, പോസ്റ്റര്‍ ഒട്ടിച്ചു, മുദ്രാവാക്യം വിളിച്ചു !
ആവേശം മുറുകി വന്നപ്പോഴേക്കും പ്രചാരണം സമാപിച്ചു. അപ്പോഴേക്കും തിരിച്ചു പോരേണ്ട ദിവസമായി. എന്നിട്ടും ഉത്സാഹം ഒട്ടും കുറഞ്ഞില്ല. ഒരുദിവസംകൂടിയുണ്ടല്ലോ! അന്നും വിട്ടില്ല.
സ്ക്വാഡ് വര്‍ക്കുകള്‍ക്കായി വീടുതോറും കയറിയിറങ്ങുന്ന ഒരു ഗ്രൂപ്പിന്റെ ഒപ്പംകൂടി. ബാലറ്റു്‌ പേപ്പറിന്റെ സാമ്പിളും വോട്ടേഴ്സ് ലിസ്റ്റിന്റെ കോപ്പിയുമൊക്കെയായി അദ്ധ്യാപകനായ മാന്യദേഹം അങ്ങനെ തന്റെ ദൌത്യനിര്‍വഹണത്തിനായി പുറപ്പെട്ടു.

ഒരു വീട്ടിലെത്തിയപ്പോള്‍ മൂന്നാലു്‌ പേരുണ്ടായിരുന്നിട്ടും അവിടുത്തെ പട്ടിക്കു്‌ നമ്മുടെ വാദ്ധ്യാരെ തീരെപ്പിടിച്ചില്ല.ഒരു മുന്നറിയിപ്പുമില്ലാതെ ഓടിവന്നതും വലതുകാലില്‍ കടി പാസ്സാക്കിയതും ഒപ്പമായിരുന്നു. ( പട്ടി ചിലപ്പോള്‍ എതിര്‍ ചേരിക്കാരനായിരിക്കാം! ) സുഹൃത്തുക്കളും ഗൃഹനാഥനും ഒച്ചയും ബഹളവും വായ്ക്കുമ്പോഴേക്കും സംഭവം നടന്നുകഴിഞ്ഞിരുന്നു. കടികിട്ടിയ വേദനയും നാളെ തിരിച്ചു പോകണമെന്നുള്ള മാനസികപ്രയാസവും ഇഷ്ടനെ വല്ലാതെ വ്യാകുലപ്പെടുത്തി. അതോടെ പുള്ളി തന്റെ വീടുകയറ്റയജ്ഞം ഉപേക്ഷിച്ചു സ്വന്തം വീട്ടിലേക്കു്‌ മടങ്ങി.

വൈകുന്നേരത്തോടെ സ്ഥലംകാലിയാക്കി ഊട്ടിക്കു്‌ ട്രെയിന്‍കയറി. ഒരു സമാധാനമുണ്ടായിരുന്നു. പേപ്പട്ടി വിഷചികിത്സക്കു്‌ വാക്സിനുണ്ടാക്കുന്ന കൂനൂരിലെ ലൂയിപാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടു്‌  വളരെ
അടുത്താണു്‌ . മരുന്നിനും ചികിത്സയ്ക്കും അതുകൊണ്ടു്‌ പ്രശ്നമില്ല . പക്ഷേ പൊക്കിളിനു്‌ ചുറ്റുമുള്ള കുത്തിവയ്പിന്റെ കാര്യമോര്‍ത്തപ്പോള്‍ ആകെ പേടിയും വിഷമവും തോന്നി!
വീട്ടില്‍വളര്‍ത്തുന്ന പട്ടിയാണെങ്കിലും പത്തുദിവസം അതിനെ നിരീക്ഷിക്കണമെന്നും ഇതിനകം പട്ടി ചത്താല്‍ പേപ്പട്ടി തന്നെയെന്നു്‌ കരുതണമെന്നും, ഉടനെ ഇഞ്ചക് ഷനെടുക്കണമെന്നും നാട്ടില്‍ മുറിവിനു മരുന്നുവച്ച ഡോക്റ്റര്‍ ഉപദേശിച്ചിരുന്നു.ഇക്കാര്യം വീട്ടുകാരേയും അടുത്തചില സുഹൃത്തുക്കളേയും അറിയിക്കുകയും ചെയ്തിരുന്നു. പട്ടി ചത്താല്‍ ഉടനെ ടെലഗ്രാം ചെയ്യണമെന്നും (അന്നത്തെ ഏറ്റവും ആധുനികമായമാര്‍ഗ്ഗം) ചട്ടംകെട്ടിയാണു്‌ നാട്ടില്‍നിന്നും പോരുന്നതു്‌.

പട്ടി കടിയുടെ വേദനയേക്കാളും തെരഞ്ഞെടുപ്പില്‍‌ പങ്കാളിയാകാന്‍ കഴിഞ്ഞല്ലോ എന്ന ആത്മ സംതൃപ്തിയോടെ തിരിച്ചെത്തി. ആദ്യംതന്നെ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ഡോക്റ്ററെ കണ്ടു്‌ വിവരംപറഞ്ഞു .ടെസ്റ്റ് ഡോസ് എന്നനിലയില്‍ മൂന്നോനാലോ ഇഞ്ചക് ഷന്‍ ആദ്യം കൂടിയേ മതയാകൂ. പിന്നെ നാട്ടിലെ ഡോക്റ്റര്‍ പറഞ്ഞപോലെതന്നെ പത്തുദിവസം പട്ടിയെ നിരീക്ഷിച്ച ശേഷം ആകാമെന്നു്‌ അദ്ദേഹവും പറഞ്ഞു . ഏതായാലും കുത്തിവയ്പ്പു്‌ അന്നു്‌ തന്നെ തുടങ്ങി. പത്തലുപോലത്തെ സൂചിയും അതിനുപറ്റിയ സിറിഞ്ചും ! ഭയപ്പെട്ടതുപോലെ ഏറ്റ കുത്തിവയ്പ്പും വേദനയും. ആ മൂന്നു കുത്തിവയ്പ്പുകളും കഴിഞ്ഞപ്പോഴേക്കും ഒരു പരുവമായി ! മൂന്നാമത്തെ കുത്തിവയ്പ്പും കഴിഞ്ഞു്‌ വീട്ടിലെത്തുമ്പോള്‍ അതാ ഇടിവെട്ടിയവനെത്തേടി പാമ്പുകടിയും വന്നിരിക്കുന്നു ! ഒരു അര്‍ജന്റു്‌ ടെലിഗ്രാം മെസ്സേജ്. "- നിന്നെ കടിച്ച പട്ടി ഇന്നലെ ചത്തു - "

കണ്ണില്‍ക്കൂടി പൊന്നീച്ചപറന്നു!! ഇനി രക്ഷയില്ല, പതിന്നാലു്‌ കുത്തിവയ്പ്പുകളും എടുത്തേപറ്റൂ . വിവരം പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്റ്ററെ അറിയിച്ചു. പറഞ്ഞപ്രകാരം പൊക്കിളിനു ചുറ്റും ഇനി
അവശേഷിക്കുന്ന ഭാഗത്തു കൂടി ആ പൊണ്ണത്തടിയന്‍ സൂചി കുത്തിക്കയറ്റുമെന്നുറപ്പായി !

ആദ്യത്തെ രണ്ടു്‌ കുത്തിവയ്പ്പുകള്‍ കഴിഞ്ഞെന്നും മറ്റുമുള്ളകാര്യങ്ങള്‍ വിശദമായി എഴുതി അമ്മയ്ക്കു്‌ അന്നു്‌ രാവിലെ ഒരുകത്തു്‌ പോസ്റ്റു്‌ ചെയ്തു. അതില്‍ പട്ടിയെ നിരീക്ഷിക്കണമെന്നു്‌ പ്രത്യേകം സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്നു്‌ വൈകുന്നേരമാണു്‌ അമ്മയുടെ നിര്‍ദ്ദേശപ്രകാരം, പട്ടി ചത്തവിവരം കാണിച്ചുള്ള സുഹൃത്തിന്റെ ഈ ടെലിഗ്രാം കിട്ടുന്നതു്‌. ഇന്നത്തെപ്പോലെ സ്പീടൊന്നും അന്നത്തെ പോസ്റ്റിനില്ലായിരുന്നു എന്നു്‌ പ്രത്യേകം പറയട്ടെ ! അമ്മയ്ക്കു്‌ ആ കത്തു കിട്ടിയപ്പോള്‍ ആരെയോ വിട്ടു്‌ അടുത്ത ടൌണിലെ പോസ്റ്റോഫീസില്‍ നിന്നും ഒരു ഇന്‍ലെന്റു വാങ്ങിപ്പിച്ചു്‌ കൊണ്ടുവന്നു്‌ ഒരു എഴുത്തെഴുതി പോസ്റ്റു ചെയ്യിച്ചു.
അതിനാകട്ടെ‌ മൂന്നാലു്‌ ദിവസങ്ങള്‍ വേണ്ടിവന്നു . അതു്‌ കാടും മേടും താണ്ടി മലമുകളിലെ ഈ ഊട്ടിയിലെത്താന്‍ പിന്നെയും ദിവസങ്ങളെടുത്തു. അപ്പോഴേക്കും  കുത്തിവയ്പ്പെന്ന കലാപരിപാടി ഏതാണ്ടു്‌ അവസാനിച്ചു. അതായതു്‌ പൊക്കിളിനു ചുറ്റുമുള്ള സ്ഥലം മുഴുവന്‍ 'കുറ്റിയടിച്ചു്‌ ' ഡോക്റ്റര്‍ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു !

അതും കഴിഞ്ഞു്‌ രണ്ടാം ദിവസമാണു്‌ അമ്മയുടെ മറുപടി കിട്ടിയതു്‌ . വിശാലമായ കത്തില്‍ പട്ടി ചത്തകാര്യം വിസ്തരിച്ചു്‌ എഴുതിയിരുന്നു. " നിന്നെ കടിച്ച പട്ടിയെ നിന്റെ സുഹൃത്തുക്കളില്‍ ചിലര്‍ സെക്കന്റ് ഷോ കണ്ടു മടങ്ങുന്ന വഴിക്കു്‌ കൈയ്യില്‍ കരുതിയിരുന്ന ഇരുമ്പു വടി കൊണ്ടു്‌ അടിച്ചു കൊന്നത്രേ! ആ വീട്ടുകാര്‍ അവിടെ ഇല്ല്ലാത്ത ദിവസം നോക്കിയാണു്‌ അവന്മാര്‍ പട്ടിയെ വകവരുത്തിയതു്‌. ഇനിആരേയും അതു്‌കടിക്കരുതെന്നും പറഞ്ഞു്‌ ..! "