ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Tuesday, April 19, 2011

ഹാസ്യമല്ല ഇതു്‌ അപഹാസ്യം !

പൊതുജനം ഏറെ ഇഷ്ടപ്പെടുന്ന ഒരു മാസ്മര ലോകമാണു്‌ സിനിമ. അവിടം അടക്കിവാഴുന്ന താരരാജാക്കന്മാരും രാജ്ഞിമാരും നമ്മുടെ കാണപ്പെട്ട ദൈവങ്ങളും ..!
നാടു്‌ മാലിന്യമുക്തമാക്കാനും നമ്മുടെ വോട്ടു്‌ വിനിയോഗിക്കാനും അത്യാവശ്യത്തിനു്‌ എന്തെങ്കിലും പണയം വയ്ക്കണമെങ്കിലും എന്തിനു്‌ മുണ്ടുടുക്കണമെങ്കില്‍പ്പോലും ഇന്നു്‌ ഈ താരങ്ങളുടെ ഉപദേശം വേണമെന്നു്‌ വന്നിരിക്കുന്നു !

പാവംജനങ്ങളെ വീഴ്ത്താന്‍ ഇവര്‍ക്കു്‌ ഒരുസ്ഥിരം അടവുണ്ടു്‌ " നിങ്ങള്‍ പ്രേക്ഷകരാണു്‌ ഞങ്ങളുടെ എല്ലാമെല്ലാം.. നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്തു്‌ നിലനില്പ്... " എന്നുവെരെ തട്ടി വിടുന്നതു്‌ കേള്‍ക്കാം. ആളുകൂടുന്നിടത്തും അഭിമുഖങ്ങളിലും അവാര്‍ഡ്ദാനച്ചടങ്ങുകളിലുമൊക്കെ അവസരോചിതമായി ഈ തുറുപ്പുശീട്ടു്‌ എടുത്തു്‌ പ്രയോഗിക്കുന്നതും കാണാം! തേനൂറുന്ന ഈ പ്രയോഗം കേട്ടു്‌ രോമാഞ്ചം കൊള്ളുന്ന ജനം കൈയ്യടിക്കുന്നു. ആന്ദലബ്ധിക്കു്‌ ഇനിയെന്തു്‌ വേണം ? പക്ഷേ അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെപുളി അറിയൂ ! വെള്ളി നക്ഷത്രങ്ങളെ നോക്കി തുള്ളിത്തുളുമ്പുന്ന ഈ പുല്‍ക്കൊടികള്‍ അറിയാത്ത ചിലകഥകളുണ്ടു്‌. അവയിലൊന്നു്‌ ഇവിടെ പറയാം .

തെക്കേഇന്‍ഡ്യയിലെ സ്ഫോടക വസ്തു നിര്‍മ്മാണശാലയായ കോര്‍ഡേറ്റു്‌ ഫാക്റ്ററി സ്ഥിതിചെയ്യുന്ന സ്ഥലമാണു്‌ തമിഴു് നാട്ടില്‍ നീലഗിരിജില്ലയിലെ സുഖവാസകേന്ദ്രമായ ഊട്ടിക്കു്‌ അടുത്തുള്ള അരുവങ്കാട് എന്ന ചെറിയ ടൌണ്‍ഷിപ്പ്. ഈ ഫാക്റ്ററിയിലെ ഉദ്യോഗസ്ഥരുടെയും
 ചുറ്റുപാടുമുള്ള മലയാളികളുടേയും  ഒരു കലാസാംസ്ക്കാരിക കൂട്ടായ്മയാണു്‌ അരുവങ്കാട്ടെ കൈരളി കേരള സമാജം. ഫാക്റ്ററിയിലെ ഉദ്യോഗസ്ഥര്‍ക്കും പരിസര വാസികള്‍ക്കും അവരുടെ കുട്ടികള്‍ക്കും മലയാളത്തനിമയും പാരമ്പര്യങ്ങളും നിലനിര്‍ത്താന്‍ അവസരമൊരുക്കുക, കല കായിക - സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുക, അന്യനാട്ടില്‍ ജനിച്ച കൊച്ചുകുട്ടികള്‍ക്കായി മാതൃഭാഷയായ മലയാളം പഠിപ്പിക്കാന്‍ സൌകര്യമുണ്ടാക്കുക തുടങ്ങി എല്ലാമറുനാടന്‍ മലയാളി സമാജങ്ങളും ചെയ്യുന്നതു്‌ പോലെയുള്ള കാര്യങ്ങളാണു്‌ ഇവിടെയും നടക്കുന്നതു്‌.

എന്നും സിനിമക്കാരെക്കൊണ്ടു്‌ സമ്പന്നമാണു്‌ ഊട്ടി. ഏതെങ്കിലും ഒരു സിനിമയുടെ ഷൂട്ടിങ്ങ്‌ എപ്പോഴും ഇവിടെ ഉണ്ടാകും.തമിഴു്‌ തെലുങ്ക്,ഹിന്ദി,മലയാളം എന്നിങ്ങനെ എല്ലാഭാഷയില്‍ നിന്നുള്ള നടീനടന്മാരും ഇവിടെ എത്തും. മിക്കവാറും മലയാളത്തിലെ ഏതെങ്കിലും ഒരു താരം (നടനെയോ നടിയേയോ) സെറ്റിലോ ഹോട്ടലിലോ ചെന്നുകാണും. അവര്‍ക്കുകൂടി വരാന്‍ സൌകര്യപ്പെടുന്ന ഒരു ദിവസം നോക്കി ചിലപ്പോഴൊക്കെ കൈരളിയുടെ വാര്‍ഷികാഘോഷ പരിപാടി അറേഞ്ചു്‌ ചെയ്യാറുണ്ടു്‌.

അങ്ങനെ ഒരു തവണ ചെല്ലുമ്പോള്‍ നടി ദിവ്യാ ഉണ്ണിയായിരുന്നു സ്ഥലത്തുണ്ടായിരുന്നതു്‌. കാര്യങ്ങള്‍ അവരോടു പറഞ്ഞു . ഒഴിവുദിവസം മുന്‍കൂട്ടി പറയാമെന്നും അതു്‌ പ്രകാരം ചെന്നു്‌ കൂട്ടിക്കോണ്ടു്‌ പോന്നാല്‍ മതിയെന്നും അവര്‍ അറിയിച്ചു. പറഞ്ഞപ്രകാരം അങ്ങനെ ഒരു ദിവസം പോയികൂട്ടിക്കൊണ്ടുവന്നു. ഹാളും പരിസരവും ജനങ്ങള്‍ തിങ്ങിനിറഞ്ഞു . നിലവിളക്കു്‌ കൊളുത്തി ഔപചാരികമായി ഉത്ഘാടനം കര്‍മ്മം നിര്‍വഹിച്ചു പ്രോഗ്രാം തുടങ്ങി . തിരക്കുണ്ടായിരുന്നിട്ടും‌ മുഖ്യചടങ്ങുകള്‍ കഴിയുംവരെ ഏതാണ്ടു്‌ ഒരുമണിക്കൂറോളം സമയം അവര്‍ സ്റ്റേജിലുണ്ടായിരുന്നു. കൈരളിയുടെ ഒരു ചെറിയ ഉപഹാരം ഞങ്ങള്‍ സമ്മാനിച്ചു. വളരെ സന്തോഷത്തോടെ അതു്‌ വാങ്ങിയ അവരെ തിരികെ കൊണ്ടുവിടുകയും ചെയ്തു. ഒരു മറുനാടന്‍ മലയാളി സമാജത്തിന്റെ വാര്‍ഷികാഘോഷം അങ്ങനെ ആവര്‍ഷം നടന്നു.

ചെറുതെങ്കിലും നമ്മുടെ നാട്ടുകാരുടെ ഒരു കലാസാംസ്കാരിക സംരംഭത്തില്‍ ഒരു നടി വന്നതു്‌ അവരുടെ സഹൃദയത്വം കൊണ്ടും കലയോടുള്ള താല്പര്യം കൊണ്ടുമായിരിക്കാം. ഇതു് എടുത്തുപറയാന്‍ കാരണം‌ അടുത്ത തവണയുണ്ടായ മറ്റൊരു്‌ അനുഭവം തന്നെ.അടുത്തവര്‍ഷം ഇതേ സമയത്തു്‌ ഒരു സെലിബ്രട്ടിയെ തിരക്കി ഞങ്ങള്‍ ഊട്ടിയില്‍ പരതി. ആകെയുള്ളതു്‌ ഒരു ഹിന്ദി പടത്തിന്റ ഷൂട്ടിങ്ങായിരുന്നു‌. ഭാഗ്യമെന്നു്‌ പറയട്ടെ നമ്മുടെ വാര്‍ഷികം അടുത്തപ്പോഴേക്കും അതാവരുന്നു ഒരു മലയാള സിനിമയുടെ ഷൂട്ടിങ്ങു് ‌.

ചില കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായിവന്നു്‌ വിധികല്പിക്കുന്ന,മലയാളത്തില്‍ ഇപ്പോള്‍ സജീവമായുള്ള ഹാസ്യനടി അതില്‍ ഉണ്ടെന്നറിഞ്ഞു . ഷൂട്ടിങ്ങു്‌ കഴിഞ്ഞു്‌ ഹോട്ടലിലെത്തിയ നടിയെ ഞങ്ങള്‍ ചെന്നുകണ്ടു. അന്യനാട്ടിലെ മലയാളികളുടെ കലാസാംസ്കാരിക സംഘടന എന്നുകേട്ടപ്പോള്‍ നടിക്കു്‌ നൂറു്‌ നാക്കായിരുന്നു! ഞങ്ങള്‍ എത്തിയതിന്റെ കാര്യകാരണങ്ങള്‍ വിശദീകരിച്ചു. ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുക അവരുടേയുംകൂടി കടമയും ആവശ്യവുമാണെന്നും അവര്‍ പറഞ്ഞപ്പോള്‍ സന്തോഷത്തിനു ബ്രേക്കില്ലാതെപോയി ! എല്ലാം ശരിയായ ഒരു മട്ടു്‌. പക്ഷേ അവര്‍ക്കു്‌ എന്തോ ചെറിയ ബുദ്ധിമുട്ടുള്ളതുപോലെ ഒരു സൂചന. ഡയറിയും കലിണ്ടറുമൊക്കെയൊന്നു മറിച്ചു്‌ നോക്കിയിട്ടു്‌ ഇവിടെ മൂന്നാലു്‌ ദിവസമേ കാണൂ അതുകഴിഞ്ഞാല്‍ ഷൊര്‍ണ്ണൂരിനു പോകണമെന്നും അടുത്ത ലൊക്കേഷന്‍ അവിടെയാണെന്നും പറഞ്ഞു. പോകുന്നതിന്റെ മുമ്പിലത്തെ ദിവസം ഉത്ഘാടനം മാത്രം ഒന്നു്‌ നടത്തിയാല്‍ മതിയെന്നു്‌ ഞങ്ങള്‍ അറിയിച്ചു.

അല്ലെങ്കില്‍ "താങ്കളുടെ സൌകര്യമനുസരിച്ച് പോകുന്നവഴി ഒന്നു്‌ കയറി ആ ചടങ്ങുമാത്രം നടത്തിപ്പോയാല്‍ ഉപകാരമായിരുന്നു.. കഷ്ടിച്ചു പത്തോ പതിനഞ്ചോ മിനിറ്റു്‌ മാത്രം മതിയെന്നും" വരെ ഞങ്ങള്‍ അപേക്ഷിച്ചു.

അതുവരെ വാതോരാതെ സംസാരിച്ചിരുന്ന നടിയുടെ സംഭാഷണത്തിനു്‌ പെട്ടന്നു്‌ തടസ്സം നേരിട്ടു ! ചില ചിണുങ്ങലും പരുങ്ങലുമായി നടിപിന്നെയും ശങ്കിക്കുന്നു !!

"ഇല്ല, പറ്റില്ല അടുത്തദിവസം എനിക്കു്‌ ഷൊര്‍ണ്ണൂര്‍ ഏത്തേണ്ടതാണു്‌."
"ഞങ്ങള്‍ക്കു്‌ ഒരഞ്ചുമിനിറ്റു മതിയെന്നു് ‌" വീണ്ടും പറഞ്ഞുനോക്കി.
"ഓ അതുപറ്റില്ല.." എന്നിട്ടു്‌ ചെറിയ സംശയം നടിച്ചു്‌ ഒരു ചോദ്യം.
"എനിക്കുപകരം കാവേരി ആയാലോ ?"
"എന്നലും മതി , പക്ഷേ നിങ്ങള്‍ വന്നാല്‍ കുറേക്കൂടി നല്ലതായിരുന്നു. ജനം കൂടുതല്‍ ഇഷ്ടപ്പെടുകയും ചെയ്യും " എന്നു്‌ ഞങ്ങള്‍ ഒരു ഭംഗിവാക്കു്‌ പറഞ്ഞു.
"അതേയ്.. എനിക്കു്‌ പോകേണ്ട ആവശ്യമുള്ളതുകൊണ്ടു്‌ കാവേരിയോടു്‌ പറഞ്ഞു്‌ അവളെ അയക്കാം. പക്ഷേ അവള്‍ക്കു്‌ എന്തു്‌ കൊടുക്കും ? അതു്‌ എനിക്കു്‌ അവളോടു്‌ പറയണമല്ലോ ! "

സാധാരണ ചെയ്യുമ്പോലെ കൈരളിയുടെ ഒരു ചെറിയ ഉപഹാരം കൊടുക്കുമെന്നു്‌ പറഞ്ഞപ്പോള്‍ നടിയുടെ മുഖം വിളറി... അപ്പോള്‍ മനസ്സിലായി എന്തു്‌ കൊടുക്കും എന്നറിയാനുള്ള അഭിനയമായിരുന്നു ഈ 'കാവേരി പ്രശ്ന'മെന്നു്‌ ! കനമുള്ളതു്‌ വല്ലതും തടയുമോ എന്നാണു്‌ ചോദ്യത്തിന്റെ പൊരുള്‍‌ ! കലാസാംസ്കാരിക സംഘടനയുടെ ഉത്ഘാടനം എന്നു്‌ കേട്ടപ്പോള്‍ അതു്‌ വല്ല ആഭരണക്കടയോ തുണിക്കടയോ ആണെന്നു്‌ വിചാരിച്ചിരിക്കും..!!

സിനിമാ സ്റ്റൈലില്‍ പറഞ്ഞാല്‍ കാള്‍ ഷീറ്റല്ല "കാല്‍" ഷീറ്റുപോലും കിട്ടാതെ ഞങ്ങള്‍ മുറിയില്‍ നിന്നും യാത്ര പറഞ്ഞിറങ്ങി. എങ്കില്‍ ഇനി കാവേരിയെ നേരിട്ട് ഒന്നു്‌ സമീപിച്ചാലോ എന്നായി ഞങ്ങള്‍..! സംവിധായകനുള്‍പ്പെടെയുള്ളവരോടും പരിചയക്കാരായ സിനിമ പ്രവര്‍ത്തകരോടും മറ്റുപല ഹോട്ടലുകാരോടും കാവേരിയെക്കുറിച്ചു്‌ ഞങ്ങള്‍ അന്വേഷിച്ചു. അവര്‍ ഈ പടത്തില്‍ ഇല്ല എന്നുമാത്രമല്ല കാവേരി മറ്റേതെങ്കിലും ഭാഷാചിത്രങ്ങളില്‍ അഭിനയിക്കാനായി ഈ ഊട്ടിയില്‍ എത്തിയിട്ടുമില്ല എന്നാണറിഞ്ഞതു്‌ .
കഥകളി മനസ്സിലാകുന്ന മലയാളി പ്രേക്ഷകര്‍ക്കു്‌ മറുനാട്ടിലായാലും സിനീമാക്കാരുടെ അഭിനയം മനസ്സിലാക്കാന്‍ വലിയബുദ്ധിമുട്ടുമില്ലെന്നു്‌ ഓര്‍ക്കുക !!