ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Wednesday, October 12, 2011

വൈകല്യം മറന്ന സഹൃദയന്‍ !

'ലക്ഷം മാനുഷര്‍ കൂടുമ്പോളതില്‍ ലക്ഷണമുള്ളവരൊന്നോരണ്ടോ' എന്നു്‌ കുഞ്ചന്‍ നമ്പ്യാരു്‌ പണ്ടു്‌ പറഞ്ഞെങ്കിലും "അതു്‌ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമായിരിക്കും" എന്നു്‌ പാര്‍ട്ടിനേതാക്കള്‍ പത്രസമ്മേളനത്തില്‍ പറയുന്ന ഒരു രീതിയിലാണല്ലൊ നമ്മളും അതിനെ കാണുന്നതു്‌ ‌. അതായതു്‌ നമ്മളില്‍ മിക്കവരും സുന്ദരന്മാരും സുന്ദരികളുമാണെന്ന ധാരണയിലാണല്ലോ ഇന്നു്‌ ജീവിക്കുന്നതും പെരുമാറുന്നതും ! അല്പസ്വല്പം പോരായ്മകളുണ്ടെന്നു്‌ സ്വയം ബോധ്യമുണ്ടെങ്കില്‍കൂടി അതു്‌ ന്യായികരിച്ചു്‌ തടിതപ്പാനും നമുക്കറിയാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ അംഗവൈകല്യവുമായി കഴിയേണ്ടിവരുന്ന സമൂഹത്തെക്കുറിച്ചും അവരുടെ മാനസികാവസ്ഥയെക്കുറിച്ചും ആരും അത്രശ്രദ്ധിക്കാറില്ല.(ആരും എന്നുപറയുന്നതു്‌ പൂര്‍ണ്ണാമായും ശരിയല്ല. അവര്‍ക്കുവേണ്ടി ജീവിതം തന്നെ ഉഴിഞ്ഞുവച്ച വ്യക്തികളും കൂട്ടായ്മകളും ഉണ്ടെന്നകാര്യം മറക്കുന്നില്ല.)

പുറമേ പറയുന്നില്ലെങ്കിലും അവരുടെ കുറ്റംകൊണ്ടല്ലാതെ തങ്ങള്‍ക്കുവന്നുപോയ വൈരൂപ്യത്തെ ഓര്‍ത്തു്‌ വേദനിക്കുന്നവരായിരിക്കും ഇതില്‍ കൂടുതല്‍പേരും. ഈ വൈകല്യങ്ങളെ അതിജീവിച്ചു്‌ ജീവിതത്തില്‍ മുന്നേറുന്ന മിടുക്കരും കൂട്ടത്തിലുണ്ടു്‌. സഹതാപത്തോടെയാണു്‌ സമൂഹം ഇത്തരക്കാരെ നോക്കുന്നതു്‌. എന്നാലും തരംകിട്ടുമ്പോള്‍ ഇവരെ കല്ലെറിയാനും കളിയാക്കാനും നല്ലൊരുശതമാനം ശ്രമിക്കാറുണ്ടു്‌. പ്രതേകിച്ചും ഒന്നും തിരിച്ചറിയാത്ത ബാല്യ
കൌമാരങ്ങളിലായിരിക്കും ഇതു്‌ ഏറെ സഹിക്കേണ്ടിവരുന്നതു്‌. ഒന്നരക്കണ്ണന്‍ , കൂനന്‍ , മുടന്തന്‍ , ചട്ടുകാലന്‍ ... എന്നിങ്ങനെ പല ഇരട്ടപ്പേരുകളും അപരനാമങ്ങളും കേട്ടുവേണം ഈ കാലയളവു്‌ തരണം ചെയ്യാന്‍ . മറച്ചു്‌ വയ്ക്കനാവാത്ത സ്വന്തം വൈരൂപ്യങ്ങളുമായി ഇത്തരം ഒരുജന്മം തന്ന വിധിയെപ്പഴിച്ചു്‌ സമൂഹവുമായി പൊരുത്തപ്പെട്ടുപോകാനെ ഇവര്‍ക്കു്‌ കഴിയൂ. ബുദ്ധിമാന്ദ്യം വന്നവരുടെകാര്യം തല്‍ക്കാലം വിടാം. കാരണം അവര്‍ സമൂഹത്തെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും വലിയ ഗ്രാഹ്യമില്ലാത്തവരാണു്‌.

ഈ ഗണത്തില്‍പ്പെട്ട എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തനായ ഒരു കക്ഷിയുടെ കാര്യമാണു്‌ ഇവിടെ പറയുന്നതു്‌... ഒരു സുഹൃത്തിന്റെ കല്യാണത്തിനായി കുറേമുമ്പ്‌ ഞാന്‍ കോഴിക്കോടിനു്‌ പോയിരുന്നു. കൊയിലാണ്ടിയില്‍നിന്നും കുറച്ചകലെ ചേമഞ്ചേരിക്കടുത്ത പൂക്കാടു്‌ എന്നസ്ഥലത്തായിരുന്നു അതു്‌. അന്നു്‌ വൈകുന്നേരം അവിടുത്തെ കുറെസുഹൃത്തുക്കള്‍ എന്നെ പ്രസിദ്ധമായ കാപ്പാടു്‌ ബീച്ചില്‍ കൊണ്ടുപോയി. വാസ്കോഡിഗാമ ആദ്യമായി കേരളത്തില്‍ കാലുകുത്തിയെന്നു്‌ പറയുന്ന ഈ സ്ഥലത്തു്‌ ഞാനും ജീവിതത്തിലാദ്യമായി ഒന്നു്‌ കാലുകുത്തി. വാസ്കോഡിഗാമയും പിന്നാലെ വന്നവരും നമ്മുടെ തിരുവാതിര ഞാറ്റുവേലയൊഴികെ നാട്ടില്‍നിന്നും കൊണ്ടുപോകാന്‍ പറ്റുന്ന വിലപിടിപ്പുള്ള സര്‍വ്വസമ്പത്തും പില്‍ക്കാലത്തു്‌ അടിച്ചുമാറ്റുകയുണ്ടായല്ലോ ! അതിന്റെ ആവേശം ഉള്‍ക്കൊണ്ട്‌ അവരെ അനുകരിക്കാന്‍ നോക്കിയതല്ലെങ്കിലും ഞാനും അവിടുന്നുതന്നെ വിലപിടിപ്പുള്ള ഒരു സംഗതി അടിച്ചുമാറ്റിയാണു്‌ സ്ഥലംവിട്ടതു്‌. ഒരു പ്രകൃതി ദൃശ്യം !

അന്നു്‌ ഞാന്‍ അവിടെനിന്നും പകര്‍ത്തിയ ആ ചിത്രം ഏറെ ശ്രദ്ധേയമായി . ആ കാലഘട്ടത്തില്‍ അതു് എനിക്കു്‌ വളരെ പ്രശസ്തിയും അംഗീകാരങ്ങളും നേടിത്തന്നു. അതോടെ ആ നാട്ടുകാര്‍ക്കു് എന്നോടു്‌ വല്ലാത്ത ഒരടുപ്പമായി. അതിന്റെപേരില്‍ ഒത്തിരി പുതിയ സൌഹൃദങ്ങളും വ്യക്തിബന്ധങ്ങളും അവിടെനിന്നുണ്ടായി. ആ സൌഹൃദത്തിന്റെ പട്ടികയില്‍ വന്നുപെട്ട ഒരാളായിരുന്നു ദാമുവേട്ടന്‍ എന്നു്‌ അവിടുത്തുകാര്‍ വിളിച്ചിരുന്ന ദാമോദരന്‍ നായര്‍. രണ്ടു്‌ കാലുകളും മുട്ടിനു്‌ താഴ്വശം തേഞ്ഞുപോയ രീതിയില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാതെ ഒരു ചെറിയ വടിയുടെ സഹായത്തോടെമാത്രം ഇഴഞ്ഞു്‌ നീങ്ങുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം.ജന്മനാ ഉള്ളതാണത്രേ ഇതു്‌. ഈ പ്രയാസങ്ങളൊന്നും അത്രകാര്യമാക്കാതെ വളരെ സരസമായിട്ടാണു്‌ കക്ഷി മിക്കപ്പോഴും സംസാരിച്ചിരുന്നതു്‌.അല്പദൂരമൊക്കെ പോകാനായി മൂന്നുവീലുള്ള ഒരു വണ്ടിയും പുള്ളി സ്വന്തമായി സംഘടിപ്പിച്ചിരുന്നു. കൂട്ടുകാര്‍ പറഞ്ഞ അറിവുമാത്രമേ എന്നേക്കുറിച്ച് ഇഷ്ടനുള്ളു ! എങ്കിലും നേരില്‍ കാണാനായി ഒരിക്കല്‍ ചിലസുഹൃത്തുക്കളേയും കൂട്ടി ഒരു ജീപ്പില്‍ ഇവിടെവന്നിരുന്നു. പിന്നെ എപ്പോള്‍ ഞാന്‍ ആ പ്രദേശത്തു്‌ ചെന്നാലും ഇഷ്ടന്‍ എങ്ങിനെയും അവിടെ വന്നെത്തും.

അങ്ങനെ ഒരു പ്രാവശ്യം ചെല്ലുമ്പോള്‍ ഈ കക്ഷി പതിവുപോലെ വന്നു്‌ കണ്ടുകൂടി. ഒരു റോഡ്സൈഡില്‍ ഞങ്ങള്‍ മൂന്നാലു്‌ പേര്‍ സംസാരിച്ചു്‌ നില്ക്കുകയായിരുന്നു.സാമാന്യം തിരക്കുള്ള ഒരു ജംഗ്ഷനിലാണു്‌ സംഭവം. അടുത്തു്‌ കുറെ കടകളും കച്ചവടങ്ങളുമാണു്‌ .റോഡിലൂടെ പലരും വന്നുംപോയുമിരിക്കുന്നു. കാര്യം പറയുന്നതിനിടയില്‍ ആരും വഴിപോക്കരെ ശ്രദ്ധിക്കുന്നില്ല.

അപ്പോള്‍ അതുവഴി വലതു്‌ കാലിനു്‌ തീരെ നീളംകുറഞ്ഞ ഒരാള്‍ നടന്നുപോകുന്നുണ്ടായിരുന്നു. ഒരു കാലിനു്‌ നീളക്കൂടുതലും മറ്റേതിനു്‌ നന്നേ കുറവുമായതിനാല്‍ നല്ലതുപോലെ കുനിഞ്ഞു്‌ വലതു്‌ കൈ കാല്‍ മുട്ടില്‍ വച്ചു്‌ സപ്പോര്‍ട്ടു്‌ കൊടുത്ത് വേണം അയാള്‍ക്കു്‌ ഓരോ സ്റ്റെപ്പും മുന്നോട്ടു്‌ വയ്ക്കാന്‍ . അതയതു്‌ ഒരോപ്രാവശ്യവും നന്നായി കുനിഞ്ഞും നിവര്‍ന്നും വേണം ഇഷ്ടനു്‌ നടക്കാന്‍ . വേഗം നടക്കുമ്പോള്‍ ഈ സ്പീഡും കൂടും.. ഈ കക്ഷിയെ അപ്പോഴാണു്‌ ദാമുവേട്ടന്‍ കാണുന്നതു്‌. ഉടനെ പുള്ളിക്കാരന്റെ വക കമന്റു്‌ ഇതായിരുന്നു...

"ദേ അങ്ങോട്ടു്‌ നോക്കിക്കേ ഒരുത്തന്‍ ഭൂമിക്കു്‌ കാറ്റടിച്ചോണ്ടു്‌ പോകുന്നു... " (പണ്ടൊക്കെ സൈക്കളിനും മറ്റും പമ്പു്‌വച്ചു്‌ കാറ്റടിക്കുന്നതുപോലെ)

അങ്ങോട്ടു്‌ നോക്കിയപ്പള്‍ അറിയാതെ ചിരിച്ചു്‌ പോയി ! കാരണം ദാമുവേട്ടന്‍ സരസമായി വര്‍ണ്ണിച്ച രീതിയിലാണു്‌ അയാള്‍ നടക്കുന്നതെങ്കിലും അയാള്‍ക്കു്‌ ഒരു കാലിനെ കുഴപ്പമുള്ളൂ , ഇതുപറയുന്ന ദാമുവേട്ടനാകട്ടെ രണ്ടുകാലിനും !!