ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Wednesday, July 25, 2012

കടാഫിയും ഒരു ചടാക്കു്‌ വണ്ടിയും!


ഒരോ ഭാഷക്കാരും അന്യഭാഷ സംസാരിക്കുമ്പോള്‍ അതോടൊപ്പം അവരുടെ ഉച്ചാരണത്തില്‍ മാതൃഭഷയുടെ അംശംകൂടി കലര്‍ന്നു വരിക സാധാരണമാണു്‌. അതുകൊണ്ടാണല്ലൊ ചൂട്‌ ചേമ്പു്‌ വയിലിട്ടതുപോലെ സംസാരിക്കുന്ന സായിപ്പ് നമ്മുടെ ഇംഗീഷു്‌ കേള്‍ക്കുമ്പോള്‍ പന്തംകണ്ട പെരിച്ചാഴിയേപ്പോലെ അന്തം വിട്ടു്‌നില്‍ക്കുന്നതു്‌..! പക്ഷേ സായിപ്പു്‌ പറയുന്ന ആ ഇംഗ്ലീഷു്‌ അത്ര ശരിയല്ലെന്നും നമ്മള്‍ പറയുന്നതാണു്‌ ശരിയായ ഇംഗ്ലീഷെന്നുമാണു്‌ ബുദ്ധിരാക്ഷസന്മാരായ നമ്മുടെ നാട്ടുകാരുടെ പക്ഷം ?

ചിലപ്പോള്‍ നമ്മുടെ ഭാഷയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവരുടെ ഉച്ചാരണങ്ങള്‍ വികലമാകുന്നതായും അര്‍ത്ഥങ്ങള്‍ തന്നെ മാറുന്നതായും കാണാം.ഒരുപക്ഷേ മറ്റു്‌ ഭാഷക്കാര്‍ നമ്മളെക്കുറിച്ചും ഇങ്ങനെ ആയിരിക്കും പറയുന്നതു്‌. ഏതയാലും തമിഴ് നാട്ടില്‍ എനിക്കുണ്ടായ രസകരമായ ചില അനുഭവങ്ങള്‍ ഇവിടെ എഴുതുന്നു.

ഇതിന്റെ ടൈറ്റില്‍ കേട്ടപ്പോള്‍ തന്നെ ഏതോ ഒരു പന്തികേടു്‌ തോന്നുന്നില്ലേ ! "കടാഫി" എങ്ങനെയുണ്ടു്‌ സാറേ ? നല്ലവിദ്യാഭ്യാസമുള്ള ഒരു തമിഴനുമായി ഈയ്യിടെ സംസരിച്ചു്‌ നില്‍ക്കുമ്പോള്‍ അയാള്‍ എന്നോടു്‌ ചോദിച്ചതാണു്‌. ഇതെന്തു്‌ സാധനമാണെന്നറിയാതെ ഒരു നിമിഷം ഞാന്‍ മിഴിച്ചുനിന്നു ! ഇതിനു്‌ മുമ്പു്‌ ഇങ്ങനെ ഒന്നിനെക്കുറിച്ചു്‌ കേട്ടിട്ടില്ല. എന്റെ മുഖഭാവം കൊണ്ടായിരിക്കണം കക്ഷി ഒരു വിശദീകരണം തന്നു. 'സാര്‍ ഈ ലോകത്തെങ്ങുമല്ലേ, കൊടുംക്രൂരനായ ലിബിയ നാട്ടിലെ... ' ഇഷ്ടന്റെ 'ക്ലൂ' കേട്ടപ്പോള്‍ കാര്യം പിടികിട്ടി. ഈ പറഞ്ഞ കടാഫി ലിബിയന്‍ സ്വേഛാധിപതി കേണല്‍ ഗദ്ദാഫിയാണെന്നു്‌ ! തമിഴരുടെ ചില പദപ്രയോഗങ്ങളും ഉച്ചാരണവും എനിക്കു്‌ പലപ്പോഴും തമാശയായി തോന്നാറുണ്ടു്‌ . ഇതു് പറയുമ്പോള്‍ കുറേ മുമ്പു്‌ നടന്ന രസകരമായ കാര്യം കൂടിപ്പറയാം.

തമിഴു്‌ നാട്ടില്‍ വന്നിട്ടു്‌ അധിക നാളായില്ല.എങ്കിലും അറിയാവുന്ന മുറി തമിഴും മലയാളവും, അല്ല തമിഴാളവുമൊക്കെയായി പലരേയും പരിചയപ്പെടുകയും കുറച്ചു്‌ പുതിയ സുഹൃത്തുക്കളെ കിട്ടുകയും ചെയ്തു. കൂട്ടത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരായ കുറെ ചെറുപ്പക്കാരേയും കിട്ടി. ഒഴിവു്‌ ദിവസങ്ങളില്‍ ഞാന്‍ അവരുടെ റൂമിലേക്കും അവര്‍ എന്റെ റൂമിലേക്കും വരാന്‍ തുടങ്ങി. ബാച്ചിലേഴ്‌സായ ഞങ്ങള്‍ ട്രക്കിങ്ങും മറ്റും സംഘടിപ്പിക്കുകയും കാഴ്ച്ചകള്‍ കാണാന്‍ പലയിടങ്ങളില്‍ ചുറ്റിക്കറങ്ങുകയും ചെയ്തിരുന്നു.

അങ്ങനെയിരിക്കെയാണു്‌ ഡി.ഡി.യുടേയും ചെക്കിന്റേയുമൊക്കെ കാര്യങ്ങള്‍ ആവശ്യമായി വന്നതു്‌ .ഒരു ബാങ്കു്‌ അക്കൌണ്ടില്ല. പുതിയ അക്കൌണ്ടു്‌ തുറക്കാന്‍ തീരുമാനിച്ചു.അപ്പോള്‍ സൌഹൃദവലയത്തിലെ ഒരുകക്ഷി എന്നെ അവരുടെ ബാങ്കിലേക്കു്‌ ക്ഷണിച്ചു.അതുപ്രകാരം ഒരു വര്‍ക്കിങ്ങ് ഡേയില്‍ അയാളെകാണാന്‍ ബാങ്കിലെത്തി. ഇഷ്ടന്‍ ഉടനെതന്നെ അതിന്റെകാര്യങ്ങള്‍ ശരിയാക്കി പാസ് ബുക്കു്‌ സഹിതം കൈയ്യില്‍ തന്നു. എന്റെ താമസ്സസ്ഥലവുമായി കുറച്ചകലെആയിരുന്നു ഈ ബാങ്കു്‌. ബസ്സ് പോകുന്നവഴിയാണെങ്കിലും അവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ കുറെദൂരം പിന്നെയും നടക്കണം . അതിനേക്കാള്‍ ഭേദം സ്റ്റെപ്പ് ഇറങ്ങി വെട്ടുവഴിയിലെ ഷോര്‍ട്ട് കട്ടിലൂടെ നടന്നു്‌ പോകുന്നതായിരുന്നു. അങ്ങനെ ഇടയ്ക്കിടെ ആ ബാങ്കില്‍ പോകാറുണ്ടായിരുന്നു. ഒരു ദിവസം നമ്മുടെ ബാങ്കര്‍ സുഹൃത്തു്‌ വെറുതെ ഒരു ലോഹ്യം ചോദിച്ചു . രാവിലെ എന്തു്‌ കഴിച്ചെന്നു്‌. ഇഡ്ഡലി എന്നു്‌ ഞാന്‍ പറഞ്ഞതും സുഹൃത്തും കൂടിയിരുന്ന രണ്ടുമൂന്നു്‌ പേരും പൊട്ടിച്ചിരിച്ചു! കാര്യമെന്തെന്നറിയാതെ ഞാന്‍ ആകെ വിളറി വെളുത്തു !! ഇനി നമ്മുടെ ഇഡ്ഡലി എന്ന നിരുപദ്രവിയായ ഭക്ഷണപദാര്‍ത്ഥത്തിന്റെ പേരു്‌ തമിഴ്‌നാട്ടിലെ വല്ല പച്ചത്തെറിയുമാണോ എന്നായി എന്റെ സംശയം! അവരുടെ ചിരി അടങ്ങിയപ്പോള്‍ കാര്യം തിരക്കിയ എനിക്കു്‌ അയാളുടെ വിശദീകരണം കേട്ടപ്പോഴാണു്‌ ചിരിക്കാന്‍ തോന്നിയതു്‌. സാറേ ഇത്താലി എന്നതു്‌ ഒരു രാജ്യമല്ലേ അതു്‌ സാര്‍ എങ്ങനെ തിന്നു എന്നോര്‍ത്താണു്‌ ഞങ്ങള്‍ ചിരിച്ചതെന്നു്‌...!

ഒരിക്കല്‍ ഇതുപോലെ അവിടെ ചെന്നതു്‌ നല്ല വെയിലുള്ളഒരു ദിവസമായിരുന്നു. സാമാന്യം തിരക്കായിരുന്നെങ്കിലും ചെന്നകാര്യം പുള്ളിക്കാരന്‍ വേഗം ശരിയാക്കിത്തന്നു. എന്നിട്ടു്‌ ഇഷ്ടന്‍ ചോദിച്ചു 'ഇങ്ങോട്ടുവരാന്‍ സാറിനു്‌ കൂടുതല്‍ നടക്കണം അല്ലേ? ' ഞന്‍ പറഞ്ഞു "ഓ അതുസാരമില്ല ഇത്രയും ദൂരമല്ലേയുള്ളൂ ...! " "എന്നാലും ഈ വെയിലത്തൊക്കെ കുറേനടക്കണ്ടേ " എന്നായി അയാള്‍ വേണ്ടപ്പെട്ട ആള്‍ എന്നരീതിയില്‍ കക്ഷി ഒരു നിര്‍ദ്ദേശംവച്ചു. "താങ്കള്‍ ഒരു വണ്ടി വാങ്ങിക്കു്‌. തല്‍ക്കാലം ഒരു ടൂവീലര്‍ മതി. വളരെ വിലക്കുറവില്‍ വെല്ലിംഗ് ടണില്‍ വാങ്ങാന്‍കിട്ടും " (ഇവിടെ അടുത്താണു്‌ DSSC അഥവ ഡിഫന്‍സ് സര്‍വ്വീസ് സ്റ്റാഫ് കോളേജ് . ഇന്‍ഡ്യയിലെ മറ്റു്‌ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും മിലട്ടറി ഓഫീസേഴ്സ് ട്രെയിനിങ്ങ് കോഴ്സിനായി ഓഫീസേഴ്സ് ഇവിടെയാണു്‌ വരുന്നതു്‌. കോഴ്സ് പൂര്‍ത്തിയാക്കി ബാച്ചുകളായി തിരികെ പോകുന്ന അവര്‍ ഉപയോഗിച്ച വസ്തുക്കള്‍ കിട്ടുന്നവിലക്കു്‌ കൊടുത്തിട്ടു്‌ സ്ഥലംവിടുകയാണു്‌ പതിവു്‌.) ആ സമയം നോക്കി ഒരു സ്ക്കൂട്ടര്‍ വാങ്ങിക്കാനായിരുന്നു നമ്മുടെ സുഹൃത്തിന്റെ നിര്‍ദ്ദേശം. "ശരി നോക്കാം" എന്നു്‌ ഞാന്‍ പറഞ്ഞു. അപ്പോള്‍ പുള്ളിക്കാരന്‍ വലിയ ആവേശത്തിലായി. "സാര്‍ വാങ്ങുന്നെങ്കില്‍ ഒരു ചടാക്കു്‌ വണ്ടി വാങ്ങിക്കു്‌. വിലകുറച്ചു്‌ നമുക്കു്‌ വാങ്ങാം നല്ലമൈലേജു്‌ കിട്ടും." ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി! എന്തിനാ കാശുകൊടുത്തു്‌ ഒരു ' ചടാക്കു്‌ ' വണ്ടി വാങ്ങുന്നതു്‌ ? ചടാക്കു്‌ വണ്ടിയെന്നാല്‍ നമ്മുടെനാട്ടില്‍ ഇറച്ചി വിലയ്ക്കു്‌ ആക്രിക്കടയിലേക്കു്‌ കെട്ടിവലിച്ചുകൊണ്ടുപോകുന്നതരം ടൂവീലറുകളാണു്‌ . എന്റെ ദയനീയമായ നോട്ടം കാരണമാകാം പുള്ളി പറഞ്ഞു. "സാര്‍ വിചാരിക്കുന്നപോലെയല്ല, വളരെ നല്ലതാണു്‌ വരൂ എന്റെ വണ്ടി കാണിച്ചു്‌ തരാം " എന്നു്‌ പറഞ്ഞു്‌ ബാങ്കിനു്‌ പുറത്തേക്കു്‌ വന്നു്‌ അവിടെയിരുന്ന ഒരു നല്ല വണ്ടി കാണിച്ചു്‌ തന്നു.. ഒരു ചേതക്കു്‌ സ്ക്കൂട്ടര്‍ ! അതേ, ഉച്ചരിച്ചു്‌ വികൃതമാക്കിയ 'ചടാക്കു്‌ ' വണ്ടി.