ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Tuesday, July 30, 2013

കേരളത്തിലെ നാറുന്ന ഭക്ഷണം !

വെളിച്ചെണ്ണയാണു്‌ ലോകത്തിലെ ഏറ്റവും വലിയ കൊളസ്റ്റ്രോള്‍ ഉല്പാദക വസ്തു എന്നുപറഞ്ഞു്‌ അമേരിക്കക്കാര്‍ കുറേനാള്‍ നമ്മളെ പറ്റിച്ചു. തൊലിവെളുത്ത സായിപ്പന്മാരല്ലേ വിശേഷിച്ചും അമേരിക്കക്കാര്‍ . പിന്നെ തിരുവയ്ക്കു്‌ എതിര്‍വ ഇല്ലല്ലോ ! വളരെ നാളുകള്‍ക്കു്‌ ശേഷം ഇതു്‌ സായിപ്പിന്റെ വെറും നമ്പരായിരുന്നുവെന്നു്‌ എപ്പോഴത്തേയും പോലെ വൈകി നമ്മുടെ ജനങ്ങളും തിരിച്ചറിഞ്ഞു! കേരവൃക്ഷത്തിന്റെ പെരുമയില്‍ അറിയപ്പെട്ടിരുന്ന കേരളത്തില്‍ ഇപ്പോള്‍ തെങ്ങും തേങ്ങയും പുരാവസ്തുക്കളായിക്കൊണ്ടിരിക്കുന്നു! നല്ല തേങ്ങയും കായ്ഫലമുള്ള തെങ്ങും തെങ്ങിന്‍തോപ്പുകളും കാണണമെങ്കില്‍ തമിഴു്‌ നാട്ടിലോ കര്‍ണാടകത്തിലോ ചെല്ലണം. കേരം തിങ്ങും കേരളനാടു്‌ എന്നഖ്യാതി പോയി ഇപ്പോ ള്‍ കേരകര്‍ഷകര്‍ വിങ്ങുന്ന നാടായി മാറിയിരിക്കുന്നു കേരളം! തമിഴ് നാട്ടിലേയും കര്‍ണാടകത്തിലേയും കായ് ഫലമുള്ളതെങ്ങും തെങ്ങിന്‍ തോപ്പുകളും കണ്ടാല്‍ നമുക്കു്‌ അസൂയതോന്നും ! മണ്ഡരിയും മഞ്ഞളിപ്പും കാറ്റു്‌വീഴ്ച്ചയും കാരണം കേരളത്തിലെ കേരകര്‍ഷകരുടെ കാറ്റുപോയി! ഉള്ളതെങ്ങുകള്‍ കുറ്റിച്ചൂലുപോലെ വെറും നോക്കുകുത്തികളായി നില്ക്കു ന്നു. അവശേഷിക്കുന്ന തെങ്ങിന്റെ ചോരനീരാക്കി "നീര" ഉല്പാദിപ്പിക്കാനുള്ള തത്രപ്പാടിലാണു്‌ നമ്മള്‍ . തേങ്ങയ്ക്കും കൊപ്രയ്ക്കും സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ക്കു്‌ അതു്‌ താങ്ങും തണലുമൊന്നുമായില്ല !

ഉരുക്കു്‌ വെളിച്ചെണ്ണ ഇന്നു്‌ പലര്‍ക്കും അറിയുമെന്നു്‌ തോന്നുന്നില്ല. പണ്ടത്തെ മുത്തശ്ശിമാര്‍ തേങ്ങയില്‍ നിന്നോ കൊപ്രയില്‍ നിന്നോ ചുരണ്ടിയെടുക്കുന്ന തേങ്ങപ്പീര ചീനച്ചട്ടിയിലിട്ടു്‌ തിളപ്പിച്ചോ കാച്ചിയോ ഉണ്ടാക്കിയിരുന്നതാണു്‌ ഈ ഉരുക്കു്‌ വെളിച്ചെണ്ണ . അമ്മയില്‍ നിന്നുംവേര്‍പെടുത്തുന്ന ചോരക്കുഞ്ഞിന്റെ പൊക്കിള്‍ ഉണക്കാനുള്ള ഔഷധമായും ഒരുകാലത്തു്‌ നാട്ടുമ്പുറങ്ങളില്‍ ഈ ഉരുക്കു്‌ വെളിച്ചെണ്ണ ഉപയോഗി ച്ചിരുന്നു. മാത്രമല്ല ഈ ഉരുക്കു്‌ വെളിച്ചെണ്ണ മാത്രം ഒഴിച്ചു്‌ പച്ചച്ചോറു്‌ തിന്നാനും പറ്റുമായിരുന്നു.. അത്രയ്ക്കു്‌ മണവും രുചിയും ഉണ്ടായിരുന്നു ആ വെളിച്ചെണ്ണക്കു്. ഇപ്പോള്‍ അതെടുത്തു്‌ പറയാന്‍ ഒരു കാരണമുണ്ടു്‌. ആ വെളിച്ചെണ്ണയുടെ രുചി ഉരുകിപ്പോയ ഒരു സംഭവം പറയട്ടെ!

തേയിലക്കാടുകളാല്‍ ചുറ്റപ്പെട്ട ജില്ലയാണു് തമിഴു് നാട്ടിലെ നീലഗിരി.ആലപ്പുഴ ജില്ലയിലുള്ളവ ര്‍ തേങ്ങ, തൊണ്ടു്, ചകിരി, കയ ര്‍ എന്നിവയുമായി എങ്ങനെ ബന്ധപ്പെട്ടു കഴിയുന്നു അതുപോലെ ഇന്നാട്ടിലെ ആള്‍ക്കാരുടെ ഉപജീവന മാര്ഗ്ഗം തേയിലയുമായി ബന്ധപ്പെട്ടതാണു്. എല്ലാം ഒരു തേയിലമയം ! അതുകൊണ്ടുതന്നെയാകാം ടീ ബോര്ഡി്ന്റെ പ്രധാനപ്പെട്ട ഓഫീസുകളി ല്‍ ഒന്നും ഇവിടെ കൂനൂരില്‍ ആകാന്‍ കാരണം.കേന്ദ്രഗവണ്മേന്റു് സ്ഥാപന മായ ഇതില്‍ പലസംസ്ഥാനക്കാരും പലഭാഷക്കാരും ജോലി നോക്കുന്നുണ്ടു്.തേയിലയെക്കുറിച്ച്പലതരത്തിലുള്ള ഗവേഷണങ്ങ ള്‍ (പുതിയതരം വിത്തിനങ്ങ ള്‍ മുതല്‍ കൃഷി,പരിപാലനം,വിളവെടുപ്പു്, കര്‍ഷകര്‍ക്കു്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ തുടങ്ങി ചായപ്പൊടി വിപണിയിലെത്തുന്നതു് വരെയുള്ളകാര്യങ്ങള്‍) നടത്തുന്നുണ്ടു്. അവരുടെ ആവശ്യത്തിനുള്ള റിസര്‍ച്ചു്‌ ഫോട്ടോകള്‍ മിക്കതും ഞാനാണു് എടുക്കാറുള്ളതു്. മലയാളികളും അല്ലാത്തവരുമായ ഒരുപറ്റം സുഹൃത്തുക്കളും അവിടെയുണ്ടു്.

കുറെനാളയി നല്ലപരിചയമുള്ള ആസ്സാം സ്വദേശിയായ ഒരു ഓഫീസറുമയി അടുത്തിടെ അല്പം അകലെയുള്ള ഒരു ടീ എസ്റ്റേറ്റില്‍ ടീബോര്ഡിംനുവേണ്ടി ചിത്രങ്ങളെടുക്കാന്‍ പോയി. തമിഴ് നാട്ടുകരായ തോട്ടമുടമയും മാനേജരുമൊക്കെക്കൂടി ഞങ്ങളെ സ്വീകരിച്ചു. ഞങ്ങള്‍ക്കു്‌ വേണ്ട ഔദ്യോഗിക കാര്യങ്ങളെല്ലാം ചെയ്യാന്‍ ഏര്‍പ്പാടാക്കിത്തന്നു. വളരെ ദൂരക്കൂടുതലായതിനാല്‍ വെളുപ്പിനു് ടീബോര്ഡികന്റെ വണ്ടിയില്‍ യാത്ര തിരിക്കേണ്ടിവന്നു. രാവിലെ ഒന്നും കഴിക്കാതെയാണു് ഞങ്ങള്‍ പുറപ്പെട്ടിരുന്നതു് . അതിനാല്‍ രാവിലെയും ഉച്ചക്കുമുള്ള ഭക്ഷണവും അവിടെ എസ്റ്റേറ്റിന്റെ ഗസ്റ്റ് ഹൌസില്‍ തരപ്പെടുത്തിയിരുന്നു.ഉച്ചതിരിഞ്ഞു് ഏതാണ്ടു് മൂന്നുമണി കഴിഞ്ഞപ്പോള്‍ പോയസംഗതികളെല്ലാം പൂര്ത്തി യാക്കി ഞങ്ങള്‍ തിരികെ പുറപ്പെട്ടു.

കാറില്‍ ഇരുന്നു് വെറുതെ ബോറഡിക്കാതിരിക്കാന്‍ അയാള്‍ പലകാര്യങ്ങളും നാട്ടു് വിശേഷങ്ങളും സംസാരിച്ചിരുന്നു.കൂട്ടത്തില്‍ കുടുംബത്തെക്കുറിച്ചുമൊക്കെ പറഞ്ഞു. രണ്ടു പെണ്മക്കളാണുള്ളതെന്നും രണ്ടുപേരും കേരളത്തിലാണു് പഠിക്കുന്നതെന്നും നല്ലവിദ്യാഭ്യാസമാണു് അവിടുത്തേതെന്നും പറഞ്ഞു. മൂത്തയാള്‍ നമ്മുടെ തലസ്ഥാനത്തെ പ്രശസ്തമായ ഒരു കോളേജില്‍ നിന്നും പോസ്റ്റു് ഗ്രാജുവേഷന്‍ കഴിഞ്ഞു് ഇപ്പോള്‍ പുറത്തു് വന്നു.രണ്ടാമത്തെയാള് ഈ വര്ഷംോ അവിടെ ഡിഗ്രിക്കു് ചേര്ന്നു . നമ്മുടെ നാടിനെക്കുറിച്ചും അവിടുത്തെ കാലാവസ്ഥയെക്കുറിച്ചും അയാള്‍ പറയുന്നതുകേട്ടു് ഏതൊരു മഹാബലിയുടെ പ്രജക്കും തോന്നുന്ന ആഹ്ളാദം കൊണ്ടു് എനിക്കും 'അഭിമാനപൂരിതമായി അന്തരംഗം' എന്നു് പറയേണ്ടതില്ലല്ലോ ! കൂട്ടത്തില്‍ എസ്റ്റേറ്റില്‍ രാവിലേയും ഉച്ചക്കും ഒരുക്കിയിരുന്ന ഭക്ഷണത്തേക്കുറിച്ചായി സംഭാഷണം . അവര്‍ തന്ന ഭക്ഷണം വളരെ നന്നായിരുന്നു എന്നയാള്‍ അഭിപ്രായപ്പെട്ടു. അതു് പറഞ്ഞപ്പോഴാണു് നമ്മുടെ ഭക്ഷണക്കാര്യത്തെക്കുറിച്ചു് പറയാന്‍ അയാള്‍ ഓര്ത്ത്തു്‌. മക്കള്‍ രാണ്ടുപേരും ഹോസ്റ്റലില്‍ താമസിക്കുന്നതിനാല്‍ ഇടയ്ക്കു് വല്ലപ്പോഴുമൊക്കെ അയാളും കേരളത്തില്‍ വരാറുണ്ടത്രേ!

“നിങ്ങളുടെ നാടും കാലാവസ്ഥയുമൊക്കെ വളരെ നല്ലതു തന്നെ,അതു് സമ്മതിക്കുന്നു ! പക്ഷേ ഭക്ഷണത്തിന്റെ കാര്യം അല്പം കട്ടിയാണു് ?”

എരിവ് കൂടുതലുണ്ടെന്ന പരാതിയാകാം അയാള്‍ പറയാനുദ്ദേശിക്കുന്നതെന്നു് ഞാന്‍ ഊഹിച്ചു ! എന്നാല്‍ അയാള്‍ പറഞ്ഞതു് മറ്റൊന്നാണു്.

" നിങ്ങള്‍ കറികളില്‍ ഉപയോഗിക്കുന്ന മുളകിന്റേയും എരിവിന്റേയും കാര്യം സാരമില്ല, പക്ഷേ അതില്‍ ചേര്ക്കു ന്ന വെളിച്ചെണ്ണയുണ്ടെല്ലൊ അതിന്റെ 'നാറ്റം' സഹിക്കാനേപറ്റില്ല !!"

കാച്ചെണ്ണതേച്ച കാര്‍കൂന്തളത്തിന്റെ കാറ്റേറ്റാല്‍ പോലും (കാറ്റേല്ക്കണ്ട ആ പാട്ടു് കേട്ടാല്‍ പോലും) ഉന്മാദമുണ്ടകുന്ന മലയാളിയോടാണു് ഈ “നാറ്റക്കേസ് ” പറയുന്നതു്....! ഓരോരുത്തന്റെ രുചി, അല്ല അഭിരുചി..! അല്ലാതെന്തു് പറയാന്‍ ?


Wednesday, April 17, 2013

മാനം ഇടിഞ്ഞു വീഴുന്നേ....!


മാനം ഇടിയുമോ ? അങ്ങനെ സംഭവിക്കുമോ എന്നു്‌ പലരും സംശയിക്കുന്നു! പക്ഷേ ഈ 'മാനം' എങ്ങനെ ഇടിയുന്നു എന്നു്‌ നോക്കാം. ഇതു്‌ അകാശത്തിന്റെ കാര്യമല്ല നാട്ടുകാരുടെ മുന്നില്‍  മാനം ഉണ്ടെന്നു അഭിനയിക്കുന്നവരുടെ വേവലാതി കാരണം പൊതുജനത്തിനുണ്ടാകുന്ന ഉപദ്രവങ്ങളുടെ കഥയാണു്‌ !

ചില അമ്പലങ്ങള്‍ക്കു മുമ്പില്‍ തോര്‍ത്തും വെള്ളമുണ്ടും ഒക്കെ വില്‍ക്കുന്ന ചെറിയകടകള്‍ കാണാം. പലവലിയ ഹോട്ടലുകള്‍ക്കു് അരികിലും ഇതുപോലെ സോപ്പ് ,പേസ്റ്റ്, ബ്രഷ്,തോര്‍ത്തു്‌ തുടങ്ങിയ വില്‍ക്കുന്ന ചെറിയ കടകള്‍ ഉണ്ടാകും.മാത്രമല്ല ശബരിമല സീസണ്‍ പോലെയുള്ള അവസര
ങ്ങളില്‍  സീസണ്‍ നോക്കി പലസാധനങ്ങളും കച്ചവടം നടത്തുന്ന കക്ഷികളേയും നമുക്കു്‌ കാണാം. ഇവരൊക്കെ നാട്ടുകാരെ ഒരുവിധത്തില്‍ സഹായിക്കുകയാണെങ്കിലും പ്രധാനഉദ്ദേശം സ്വന്തം
ജീവിതമാര്‍ഗ്ഗം തന്നെയാണു്‌! എന്നാല്‍ തോര്‍ത്തോ പേസ്റ്റോ എടുക്കതെ യാത്രപുറപ്പെട്ടവര്‍ക്കു ഈ കടക്കാര്‍ വലിയ ആശ്വസമാണെന്നതില്‍ തര്‍ക്കമില്ല!!

നമ്മുടെ സംസ്കാരവും ഒപ്പം കുറ്റവാസനയും വല്ലാതെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ട
മാണല്ലോ  ഇപ്പോള്‍! അതുകാരണം സദാചാരപ്പോലീസും ജനമൈത്രിപോലീസും  മുക്കിനു്‌ മുക്കിനു്‌ മാതൃകാപോലീസ് സ്റ്റേഷനുകളും പോരെങ്കില്‍ താലൂക്കു്‌ തോറുമോ പഞ്ചായത്തു്‌ തോറുമോ പ്രത്യേക കോടതികളും 'ബഞ്ചുകളും കസേരകളും' ഒക്കെ പുതിയതായി തുടങ്ങട്ടെ!  ഏതു്‌ സംഗതി തുടങ്ങുമ്പോഴും അടിസ്ഥാന സൌകര്യങ്ങള്‍ ആണല്ലോ ആദ്യം വേണ്ടതു്‌. അതായതു്‌ ഒരോ
കോടതികളും പോലീസ് സ്റ്റേഷനുകളും തുടങ്ങുമ്പോള്‍ തീര്‍ച്ചയായും അതിനുള്ളില്‍ മുമ്പ്‌ സൂചിപ്പിച്ച ഓരോ പെട്ടിക്കടകളും അവശ്യം ഉണ്ടായിരിക്കണം!

മനുഷിക പരിഗണനകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും നാട്ടില്‍ കൂടിവരുന്ന ഈ സന്ദര്‍ഭത്തില്‍ പോലീസ് സ്റ്റേഷനുകളിലും കോടതി വരാന്തകളിലും ഇത്തരം ചെറിയ പെട്ടിക്കടകളുടെ അഭാവം ചൂണ്ടിക്കാണിക്കുകയാണു്‌ ഇവിടെ ! കാരണം ചെറുമക്കളുടെ പ്രായംപോലുമില്ലാത്ത പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരും കൂട്ടബലാല്‍സംഗ കേസുകളില്‍പെട്ടവരും പാവപ്പെട്ട സാധാരണക്കാര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം മണീചെയിന്‍ പോലുള്ള നിക്ഷേപങ്ങളാക്കി കൊള്ളയടിച്ചു്‌ കുടുങ്ങുന്നവരും മനുഷ്യത്വരഹിതമായി സഹജീവികളെ വെട്ടിനുറുക്കുന്ന വാടക  കൊലയാളി - ഗുണ്ടകളെയും സ്പിരിറ്റു്‌ മയക്കുമരുന്നു കള്ളക്കടത്തുകാരേയുമൊക്കെ പിടികൂടുമ്പോള്‍ വിചാരണക്കും തെളിവെടുപ്പിനുംമറ്റുമായി പൊതുസ്ഥലങ്ങളിലും കോടതിയിലും പോലീസ് സ്റ്റേഷനിലുമെല്ലാം കൊണ്ടുവരിക പതിവാണല്ലോ !

അത്തരം ആള്‍ക്കാര്‍ക്കു്‌ അവര്‍ ഈ കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോഴൊന്നും ഒരു മനോവിഷമവും പരിസരബോധവും ഉണ്ടാകുന്നില്ല! എന്നാല്‍ ഒടുവില്‍  ഇങ്ങനെ പോലീസ് സ്റ്റേഷനില്‍ നിന്നോ കോടതിയില്‍ നിന്നോ പോലീസ് അകമ്പടിയോടെ വെളിയിലേക്കു്‌ വരുമ്പോള്‍ ഉണ്ടാകുന്ന നാണക്കേടു്‌  പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല!ആകാശം ഇടിഞ്ഞു്‌ വീഴുകയോ ഭൂമി പിളര്‍ന്നു്‌ അവര്‍ താഴേക്കു്‌ പോകണമെന്നു്‌ ആഗ്രഹിക്കുന്നതരത്തിലോഉള്ള വെപ്രാളവുംപരാക്രമങ്ങളുമാണു്‌
പലരും കാട്ടിക്കൂട്ടുന്നതു്‌ ! പ്രതേകിച്ചു്‌ മീഡിയാക്കാരെക്കാണുമ്പോള്‍ ! ചിലരു്‌ കര്‍ച്ചീഫുണ്ടെങ്കില്‍ അതു കൊണ്ടും മറ്റുചിലര്‍ പോലീസുകാരു്‌ ചായക്കടയില്‍ നിന്നു്‌ ഉഴുന്നുവട പൊതിഞ്ഞു്‌ കൊണ്ടുവന്ന തുണ്ടു്‌ കടലാസുകൊണ്ടും മറ്റുചിലര്‍ മുണ്ടിന്റെ തുമ്പു്‌ കൊണ്ടും ചിലര്‍ സ്വന്തം കൈപ്പത്തികൊണ്ടും വേറേ ചിലര്‍ തലതിരിച്ചും മുഖം കുനിച്ചും ഏതെല്ലാം തരത്തിലാണു്‌ "നാണം" മറയ്ക്കാന്‍ പാടുപെടുന്നതെന്നു്‌ ആരെങ്കിലും ഗൌനിക്കാറുണ്ടോ? അപ്പോള്‍ ഈ കക്ഷികള്‍ക്കുണ്ടാകുന്ന മാനസിക പിരിമുരുക്കവുമായി തട്ടിച്ചു്‌നോക്കുമ്പൊള്‍ ഇവര്‍ ചെയ്ത കുറ്റങ്ങള്‍ എത്രയോ നിസ്സരമാമണെന്നകാര്യം ആലോചിക്കുമല്ലോ !!  വിലക്കപ്പെട്ട കനി തിന്നപ്പോള്‍ ഹൌവ്വയ്ക്കു്‌ നാണം വന്നതുപോലെ ഈ തിരുമുഖം  പ്രദര്‍ശിപ്പിക്കുന്ന സമയത്താണു്‌ അതുവരെ ഇല്ലാതിരുന്ന നാണവും മാനവുമെല്ലാം സടകുടഞ്ഞെഴുന്നേല്‍ക്കുന്നതു്‌ !

ഇതുപോലെയുള്ള കക്ഷികളുടെ എണ്ണം ദിനംപ്രതി കൂടുകയും (ഈ സൈബര്‍ യുഗത്തില്‍ വായന തീരെക്കുറവാണെന്നു്‌ PSC പോലും പരാതിപ്പെടുന്ന ഘട്ടത്തില്‍)  പത്രക്കഷണങ്ങളും കടലാസു്‌ തുണ്ടുകളും ആവശ്യത്തിനു്‌ കിട്ടതെ വരികയുംചെയ്യുന്ന അവസ്ഥവന്നാല്‍  പോലീസുകാരുടെ സ്വകാര്യമുറിയില്‍ അവര്‍ ഉണാക്കാനിട്ടിരിക്കുന്ന ബനിയനോ ജട്ടിയോ അറ്റകൈക്കു്‌ തൊപ്പിയോ
വരെ പലരും തങ്ങളുടെ മുഖം രക്ഷിക്കാനായി (തൊലിക്കട്ടിയുള്ള ശരീരത്തിന്റെ ബാക്കി ഭാഗം പ്രദര്‍ശിപ്പിച്ചാലും കുഴപ്പമില്ല) ഈ വെപ്രാളത്തില്‍ എടുത്തുകൊണ്ടു പോകുമെന്ന കാര്യംകൂടി ഓര്‍ക്കുമല്ലൊ! കണ്ണൂരിലും ആറന്മുളയിലും ഇടുക്കിയിലും വിമാനത്താവളങ്ങള്‍ തല്‍ക്കാലം
വന്നില്ലെങ്കിലും സഹിക്കാം നമ്മുടെ നാട്ടിലെ കോടതിപരിസരത്തും പോലീസ് സ്റ്റേഷനുകളിലും നല്ലതരം മുഖംമൂടികളോ  മുഖംമറക്കന്‍ പറ്റുന്ന പര്‍ദ്ദപോലുള്ള ഉടുപ്പുകളോ  വില്‍ക്കുന്ന കടകള്‍ സര്‍ക്കാര്‍ തലത്തില്‍തന്നെ തുടങ്ങുന്നതു്‌ നല്ലതായിരിക്കും.ചില സന്യസിമാര്‍ ജനത്തിനെ കാണാനിറങ്ങുമ്പൊള്‍ വേഷഭൂഷതികളണിഞ്ഞു്‌ ഫുള്‍ മേക്കപ്പ് ചെയ്തു പുറത്തുവരുന്നതുപോലെ മുഖമ്മൂടി അണിയിച്ചു്‌ ഇവരുടെ മുഖം (ദുര്‍മുഖം) ആരും കാണുന്നില്ല എന്നു്‌ ഉറപ്പു്‌വരുത്തി വേണം പോലീസ് വെളിയിലേക്കു്‌ വിടാന്‍ !

അടുത്തിടെ ഏതോ ഒരു തടിയനായ വ്യക്തി ഒരുതുണ്ടു്‌ കടലാസു്‌ കഷണംകൊണ്ടു്‌ മുഖം മറച്ചു്‌ മുന്നും പിന്നും നോക്കാതെ ജല്ലിക്കെട്ടിനു്‌ തുറന്നുവിട്ട കാളയെപ്പോലെ കോടതിവിട്ടിറങ്ങി എങ്ങോട്ടെ
ന്നില്ലാതെ ഓടുന്നതും, ആ രംഗം ഷൂട്ട്‌ ചെതുകൊണ്ടിരുന്ന ഏതോ മാധ്യമക്കാരുടെ ഫോട്ടോഗ്രാഫറെ
ഇടിച്ചുവീഴ്ത്തി (ക്യാമറയുമായി അയാള്‍ വീഴുന്ന സീനും ക്ലിപ്പിങ്ങില്‍ കാണാം) പ്രാണന്‍ പറിച്ചു്‌ പാഞ്ഞുപോകുന്നതും വാര്‍ത്തയില്‍ കാണുകയുണ്ടായി. ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഒഴിവാ
ക്കാനും "ഇരകള്‍ക്കു" വേണ്ടിമാത്രം എന്നും സംസരിക്കുന്ന സമൂഹവും കോടതികളും വേട്ടക്കാര്‍ക്കും നാണവും മാനവും ഉണ്ടെന്നും അതു്‌ കൂടി സംരക്ഷിക്കാന്‍ സന്മനസ്സു്‌ കാണിക്കണമെന്നും അറിയിക്കുന്നു!!

ആവശ്യമില്ലാത്ത പലവിഷയങ്ങളിലും ചാനലുകാര്‍ ചര്‍ച്ച നടത്തുന്നു എന്നാണു്‌ അസൂയക്കാരായ പലരുടേയും അഭിപ്രായം! പറ്റുമെങ്കില്‍ സ്ഥിരം കുറ്റികളെ ഒഴിവാക്കി ഈ കാര്യത്തില്‍, അതായതു്‌ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനം രക്ഷിക്കാന്‍ പഴന്തുണിയോ കടലാസോ കിട്ടാതെ പൊതുസ്ഥലത്തു
വച്ചു്‌ ശരിക്കും തൊലിയുരിഞ്ഞുപോയ വ്യക്തികളെ കണ്ടുപിടിച്ചു്‌ നമ്മുടെ മാധ്യമങ്ങള്‍ ഇതേക്കുറിച്ചു്‌ വിപുലമായ ഒരു ചര്‍ച്ച വൈകുന്നേരങ്ങളില്‍ നടത്തുന്നതും ഉചിതമായിരിക്കും !

Saturday, March 9, 2013

'ശൂ്‌.. ശൂ്‌..' സൂക്ഷിക്കണം... "പട്ടി" ഒളിച്ചിരിപ്പുണ്ടു്‌...!!



അനചാരങ്ങളും അന്ധവിശ്വാസങ്ങളും വളെരെ കൂടുതലുള്ള സംസ്ഥാനമാണു്‌ തമിഴു്‌നാടു്‌.നമ്മളേക്കാള്‍ ഏതാണ്ടു്‌ ഇരുപത്തഞ്ചോ മുപ്പതോ‌ വര്‍ഷമെങ്കിലും പിന്നിലാണു്‌ അവര്‍ ഇന്നും.  അതുകൊണ്ടു തന്നെയാകാം ആചാരമര്യാദകള്‍ക്കൊപ്പം അവരുടെ എളിമയും മറ്റുള്ളവരോടു് ഒരുതരം പരസ്പര ബഹുമാനവും ഇന്നും അവര്‍  കാത്തുസൂക്ഷിക്കുന്നതു്‌ ! വടക്കന്‍ കേരളത്തിലെപ്പോലെ വരൂ ഇരിക്കൂ അല്ലെങ്കില്‍ വന്നാലും, ഇരുന്നാലും എന്നിങ്ങനെയുള്ള ഭാഷാ പ്രയോഗങ്ങളാണു്‌ സംഭാഷണത്തില്‍പ്പോലും ഉപയോഗിക്കുന്നതു്‌ . "ങ്ക" എന്നകൂട്ടക്ഷരമാണു്‌ ഇതിനായി അവര്‍ പ്രയോഗിക്കുന്നതു്‌. 'വാ' 'പോ' എന്നൊക്കെയുള്ളതിനു്‌ പകരം വാങ്കോ പോങ്കോ, ശൊല്ലുങ്കോ, ഉക്കാറുങ്കോ എന്നിങ്ങനെ ബഹുമാനപുരസരമാണു്‌ അവരുടെ സംഭാഷണങ്ങളും ശൈലികളും.ഇതെല്ലാം അറുപഴഞ്ചന്‍ സമ്പ്രദായങ്ങളാണല്ലോ നമ്മുടെ ദൃഷ്ടിയില്‍! നമ്മള്‍ എല്ലാവരോടും ഏതാണ്ടു്‌ ഒരേരീതിയിലാണു്‌ വാചകങ്ങള്‍ പ്രയോഗിക്കാറു്‌. പ്രാദേശികമായ നീട്ടും കുറുക്കും അതാതിടങ്ങളില്‍ ഉണ്ടെന്നല്ലാതെ വാ, ഇരിക്കു്‌ എന്നൊക്കെയല്ലേ നമ്മള്‍ സാധാരണ  പറയുന്നതു്‌. ഭാഷ 'ശ്രേഷ്ഠ'മാക്കിയാലും അല്ലെങ്കിലും നമ്മളങ്ങനെയെ പറയൂ !

കൊച്ചുകുട്ടികളെപ്പോലും ഈശീലം നന്നേചെറുപ്പംമുതലേ അവര്‍ അഭ്യസിപ്പിക്കുന്നു.തീരെച്ചെറിയ കുട്ടികളായാലും വാടാ പോടാ എന്നതിനു്‌ പകരം 'വാങ്കെടാ' 'പോങ്കെട' എന്നു്‌ ബഹുമാനസൂചകമായിട്ടാണു്‌ വിളിക്കുകയും പറയുകയുമെല്ലാം ചെയ്യുന്നതു്‌. നമ്മള്‍ പ്രത്യേകിച്ചു്‌ തെക്കന്‍ കേരളത്തിലുള്ളവര്‍ ഒട്ടും മയമില്ലാതെയും ബഹുമാനമില്ലാതെയുമാണു്‌ ഭാഷപ്രയോഗിക്കുന്നതെന്നാണു്‌ അവരുടെപക്ഷം.ഈ കടുത്ത ഭാഷാ പ്രേമവും പെരുമാറ്റരീതികളും മറ്റുള്ളവരില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടു്‌. നമ്മളുണ്ടോ ഇതു്‌ വല്ലതും ഗൌനിക്കുന്നു ? അവരോടു്‌ സംസാരിക്കുമ്പോള്‍  'സാര്‍' എന്നു്‌ ബഹുമാനത്തിനായി നമ്മള്‍ ചേര്‍ത്താലും പാട്ടുകാരു്‌ പറയുന്നപോലെ "ങ്ക" എന്ന 'സംഗതി' ഇല്ലാതെവന്നാല്‍ അവരുടെ വിധംമാറും! ഉദാഹരണത്തിനു്‌  എന്നാ സാര്‍ ശൊല്ലു സാര്‍ എന്നു്‌ വളരെ ഭവ്യമായും ബഹുമാനമായും പറഞ്ഞാലും സാര്‍ എന്നു്‌ എത്ര തവണവിളിച്ചതിനും ഒരു ഫലവുമില്ലതെ വരികയും 'സംഗതി' ഇതില്‍ വരാഞ്ഞതിനാല്‍ വിപരീത ഫലം ഉണ്ടാവുകയും ചെയ്യും. "എന്നാങ്കോ സാര്‍ ശൊല്ലുങ്കോ" എന്നു്‌ പറഞ്ഞാല്‍ എല്ലാം ശരിയായി!! ഇതിനിടക്കുള്ള 'സാര്‍' ഇല്ലെങ്കിലും വലിയ പ്രശ്നമില്ല, 'സംഗതി' അവശ്യം വേണം. ഇതൊന്നും അറിയാതെ കേരളത്തില്‍ നിന്നെത്തുന്ന പലരും അറിയാവുന്ന തമിഴില്‍ അല്ല, തമിഴാളത്തില്‍  (തമിഴു്‌ + മലയാളം) പലപ്പോഴും തമിഴരോടു്‌ സംസാരിക്കാറുണ്ടു്‌. അതു്‌ അവരോടുള്ള ബഹുമാനം കൊണ്ടോ പ്രിയം കൊണ്ടോ അല്ല, നമ്മളുദ്ദേശിച്ചകാര്യം അവര്‍ക്കു്‌ പിടികിട്ടണമല്ലൊ എന്നതുകൊണ്ടുമാത്രമാണു്‌‌ ! അപ്പോഴും മുന്‍പറഞ്ഞ 'സംഗതി' യുടെ അഭാവം അവരെ മാനസികമായി പ്രയാസപ്പെടുത്തും എന്നതിനു്‌ സംശയമില്ല! പിന്നെ വിവരം കെട്ടവന്മാരോടെന്തു പറയാനാ! ആദ്യമായിട്ടു്‌ കാണുന്നവരാണല്ലോ എന്നു്‌ കരുതി പല്ലുകടിച്ചുപിടിച്ചു്‌ അങ്ങു്‌ ക്ഷമിക്കുന്നതായിരിക്കും !

ഈ പറഞ്ഞതു്‌ ഭാഷാ പ്രയോഗങ്ങളുടെ കാര്യമാണു്‌ . എന്നാല്‍ അവരുടെ ദൃഷ്ടിയില്‍ നമ്മുടെ ഒരു കക്ഷിക്കു്‌ ഉണ്ടായ  "പെരുമാറ്റദൂഷ്യ"ത്തിന്റെ ഒരു അനുനുഭവം ഇവിടെ  എഴുതുന്നു. ഒരിക്കല്‍  ഞാനും സുഹൃത്തു്‌ ചന്ദ്രനുംകൂടി ഇവിടുത്തെ മിലട്ടറി കാന്റീനില്‍ പോയി. MES ലെ ഉദ്യോഗസ്ഥനാണു്‌ ചന്ദ്രന്‍. MES എന്നാല്‍ മിലട്ടറി എഞ്ജിനീയറിങ്ങ്‌ സര്‍വ്വീസ് എന്നാണു്‌ അര്‍ത്ഥമെങ്കിലും 'മലയാളി എഞ്ജിനീയറിങ്ങ്‌ സര്‍വ്വീസ് '  എന്നാണു്‌ പൊതുവെ പറയാറു്‌. വാസ്തവവും ഏതാണ്ടു്‌ അതു്‌ തന്നെ ! അന്നു്‌ ഏതു്‌ സംസ്ഥാനമെടുത്തു്‌ നോക്കിയാലും നമ്മുടെ കക്ഷികളായിരുന്നു  ഇതില്‍ ഏറിയപങ്കും.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ ചന്ദ്രന്‍ ഇവിടെ തമിഴ്‌ നാട്ടില്‍ എത്തിയിട്ടു്‌ കുറച്ചു്‌ നാളെ ആയിട്ടുള്ളൂ. തമിഴു്‌ അത്രവശമില്ല. ഇഷ്ടനു്‌ ആവശ്യമുള്ള കുറെ സാധനങ്ങള്‍  വെല്ലിംടണ്‍  മിലട്ടറി കാന്റീനില്‍   നിന്നും വാങ്ങണം. മദ്രാസ് റജിമെന്റല്‍ സെന്റര്‍ (MRC), ഡിഫന്‍സ് സര്‍വ്വീസ് സ്റ്റാഫ് കോളേജ് (DSSC),  MES ഓഫീസുകസുകള്‍ തുടങ്ങി പട്ടാളവുമായി ബന്ധപ്പെട്ടു്‌ കിടക്കുന്ന കന്റോണ്‍മെന്റു്‌ ഏരിയയാണു്‌ വെല്ലിംടണ്‍ എന്ന  ഈ പ്രദേശം. സാധാപട്ടാളക്കാരും ഓഫീസേഴ്സും MES കാരും ഒക്കെക്കൂടി മിക്കസമയങ്ങളിലും തിരക്കായിരിക്കും ഈ കാന്റീനുകളില്‍.മുന്‍പറഞ്ഞഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കു്‌ കാന്റീനില്‍ എന്തൊക്കെയോ ഇളവു്‌ കിട്ടുമത്രേ! വലിയകടകളിലും മാര്‍ജിന്‍ ഫ്രീ ഷോപ്പുകളിലുമെല്ലാം ബക്കറ്റില്‍ സാധനങ്ങള്‍ എടുത്തശേഷം ബില്ലടിച്ചു്‌ പണം കൊടുത്തു്‌ പുറത്തുവരുന്നതു്  ഇന്നെല്ലാവര്‍ക്കുമറിയാം. ഇതേരീതിയില്‍ വലിയ ഷോപ്പിംഗ് മാള്‍പോലെയുള്ള ഇവിടുത്തെ കാന്റീനുകളില്‍ ആദ്യകാലങ്ങളില്‍ ആവശ്യമുള്ള സാധനങ്ങള്‍ നോക്കിയശേഷം അതിന്റെ ഒരു  ലിസ്റ്റ് കൊടുക്കണം . ആ ലിസ്റ്റില്‍ നോക്കി അവര്‍ ഓരോന്നായി എടുത്തുതരും പിന്നെ ബില്ലിംഗും പണം കെട്ടലും.. അങ്ങനെയായിരുന്നു അന്നത്തെ സിസ്റ്റം .

ഞങ്ങള്‍  അവിടെ എത്തി. ചന്ദ്രന്‍ വേണ്ടസാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിക്കൊടുത്തു. വളരെ നേരമായിട്ടും ഞങ്ങളെ മാത്രം ഗൌനിക്കുന്നില്ല. ആദ്യം ലിസ്റ്റ് കൊടുക്കുന്നവരെ ആദ്യക്രമത്തിലാണു്‌ പരിഗണിക്കുന്നതു്‌. ഇതിനകം ഞങ്ങള്‍ക്കു്‌ പിന്നാലെ വന്നവര്‍ സാധനങ്ങള്‍ വാങ്ങിയിരിക്കുന്നു! മറ്റൊരു പരിചയക്കാരനുമായി സംസാരിച്ചു്‌ നില്‍ക്കുകയായിരുന്നു ഞാന്‍ . സ്വന്തം വാച്ചില്‍ ഒന്നു്‌ നോക്കിയശേഷം ചന്ദ്രന്‍ സാധനമെടുത്തുതരുന്ന ആളിനെ നോക്കി ശൂ്‌.. ശൂ്‌.. എന്നുവിളിച്ചു്‌ നമ്മളെ ഒന്നു്‌ പരിഗണിക്കുന്നമെന്നു്‌ ആംഗ്യം കാണിക്കുന്നതുകണ്ടു. അയാള്‍ രൂക്ഷമായി ചന്ദ്രനെ
നോക്കിയിട്ടു്‌ "എനിക്കു്‌ വേറേപണിയുണ്ടെന്ന" മട്ടില്‍ മറ്റുള്ളവര്‍ക്കു്‌ സാധനങ്ങള്‍ എടുക്കാന്‍ പോകുന്നു. ഇതു്‌ വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ഇടപെട്ടു.

"ഞങ്ങള്‍ എത്രനേരമായി വന്നിട്ടു്‌ ഞങ്ങള്‍ക്കു്‌ പിന്നാലെ വന്നവര്‍ സാധനങ്ങളും വാങ്ങി പോയ്ക്കഴിഞ്ഞല്ലോ"  എന്നു്‌ തമിഴില്‍ ഞാന്‍ പറഞ്ഞു. പെട്ടെന്നു്‌ വലിയ ദേഷ്യത്തോടെ അയാള്‍ പൊട്ടിത്തിറിച്ചു !!

"എന്താ ഞങ്ങള്‍ മനുഷ്യരല്ലേ, 'ശൂ്‌.. ശൂ്‌...' എന്നു്‌ വിളിക്കാന്‍ ഞങ്ങള്‍ പട്ടികളാണോ ? സാര്‍  കണ്ടില്ലേ അയാള്‍ ഇപ്പോഴും അങ്ങനെയല്ലേ വിളിച്ചതു്‌. പട്ടിയെ വിളിക്കുന്നപോലെയാണോ  മനുഷ്യരെ വിളിക്കുന്നതു്‌ ? കുറച്ചുകൂടി മാന്യമായി പെരുമാറാന്‍ പറയുക!"

'ഈ കക്ഷി പുതിയതായി വന്നതാണെന്നും തമിഴും ഇവിടുത്തെ പ്രയോഗങ്ങളും ശരിക്കറിയില്ലെന്നും യാതൊരു ദുരുദ്ദേശത്തിലുമല്ല അങ്ങനെചെയ്തതെന്നും'ഞാന്‍ അയാളെ പറഞ്ഞു സമാധാനിപ്പിച്ചു.
എന്താണു്‌ കുഴപ്പമെന്നറിയാതെ പകച്ചു്‌ നിന്ന ചന്ദ്രനോടു്‌  പ്രശ്നത്തിന്റെ ഗുരുതരാവസ്ഥയും പറഞ്ഞു മനസിലാക്കി.

 "സുഹൃത്തേ ഇതെനിക്കു്‌ അറിയില്ലായിരുന്നുവെന്നും അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടതില്‍ ഖേദമുണ്ടെന്നും" ഒടുവില്‍ ചന്ദ്രന്‍ ഇംഗ്ലീഷില്‍ പറഞ്ഞു. അതോടെ അയാള്‍ ശാന്തനായി. ഉടനെ തന്നെ എല്ലാം ക്ലിയറാക്കി സാധനങ്ങള്‍ എടുത്തു തന്നു...

അതുകൊണ്ടു്‌ പ്രിയപ്പെട്ട മലയാളികളേ " ശൂ്‌.. ശൂ്‌.. എന്നുവിളിച്ചുള്ള സംസാരത്തില്‍ ...പട്ടിയുണ്ടാകും സൂക്ഷിക്കണം..! "
ഇതു്‌ അവരു്‌ കേള്‍ക്കണ്ടാ, കാരണം ഈ ഉപദേശം അതിനേക്കാള്‍ വലിയ ഗുല്‍മാലാണു്‌. 'സംസാര'മെന്നാല്‍ തമിഴില്‍ ഭാര്യ എന്നാണു്‌ അര്‍ത്ഥം!!