ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Friday, January 28, 2011

കര്‍ത്താവേ, ഒരു കാരണവശാലും ഇവനോടു്‌ പൊറുക്കരുതേ...?

അമ്മ എന്നതു്‌ സങ്കല്പമല്ല ഒരു യാധാര്‍ത്ഥ്യമാണെന്നു്‌ മക്കളായ നമുക്കെല്ലാമറിയാം. പൊക്കിള്‍ക്കൊടിയില്‍ നിന്നു്‌ ബന്ധം വേര്‍പെട്ടാലും അമ്മയ്ക്കു്‌ മക്കളോടുള്ള സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണു്‌ . തിരിച്ചു്‌ മക്കള്‍ക്കും അങ്ങനെ തന്നെ ആയിരിക്കുമെന്നു്‌ നമ്മളും കരുതുന്നു !

'അമ്മയെ തല്ലിയാലും പക്ഷംപിടിക്കാന്‍ ആളുണ്ടാകും' എന്ന ഒരു ചൊല്ലുപോലും ഇന്നു്‌ നിലവിലുണ്ട്‌. ഇതു്‌ അതിശയോക്തിയോടെ പലരും പറയാറുള്ളതാണു്‌ . എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന വ്യക്തിയാണല്ലോ സ്നേഹനിധിയായ അമ്മ. അപ്പോള്‍ പിന്നെ ആ അമ്മയെ തല്ലുക എന്ന പറച്ചില്‍ തന്നെ യുക്തിക്കു്‌ നിരക്കുന്നതാണോ ? അല്ലായിരിക്കാം ! എന്നാല്‍ അങ്ങനെ പക്ഷംപിടിക്കാന്‍ ആരേയും കണ്ടില്ലെങ്കിലും വെറും പറച്ചിലുകള്‍ മാത്രമല്ല ഈ തല്ലും ചൊല്ലുമൊക്കെയെന്നു്‌ ഞാന്‍ നേരിട്ടു്‌ കണ്ടറിഞ്ഞു !

കൂനൂരില്‍ ഞാന്‍ നേരത്തേ താമസിച്ചിരുന്നതു്‌ നഗരത്തിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു.അതിന്റെ ഒരു വശത്തെ ജന്നല്‍ തുറന്നാല്‍ താഴെ റോഡും ഒരു പബ്ല്ലിക്കു്‌ വാട്ടര്‍ ടാപ്പു്‌ ( പൈപ്പു്‌ ) കാണാം. അതിനോടു്‌ ചേര്‍ന്നു്‌ റോഡിന്റെ എതിര്‍വശത്തായി വരിയായി ചെറിയ വീടുകളാണു്‌. റോഡിനു സമാന്തരമായി കെട്ടിയിരിക്കുന്ന തകരംമേഞ്ഞ വീടുകള്‍ക്കു്‌ നീളത്തില്‍ അരമതിലുമുണ്ടു്‌. എന്റെ താമസസ്ഥലത്തുനിന്നു്‌ ജന്നലിലൂടെ താഴേക്കു്‌ നോക്കിയാല്‍ പെണ്ണുങ്ങള്‍ തമ്മില്‍ കുടിവെള്ളത്തിനായി നടത്തുന്ന മല്പിടുത്തവും ഗുസ്തിയും എന്നും കാണാം. മാത്രമല്ല ആ വീടുകളില്‍ നടക്കുന്ന പല കാര്യങ്ങളും ഏകദേശം കാണാവുന്നതാണു്‌.

അങ്ങനെയിരിക്കെ ഒരു ദിവസം വലിയ ഒരടികലശലും ബഹളവും പുറത്തു്‌ കേട്ടു . വെള്ളം തന്നെയായിരിക്കണം പ്രശ്നമെന്നു്‌ ഞാന്‍ ഊഹിച്ചു. കുടങ്ങള്‍വച്ചു്‌ ഉന്തുംതള്ളും അടിയും വരെ ഇങ്ങനെ പതിവാണു്‌. ഇതു്‌ കണ്ടും കേട്ടും മടുത്തു എന്നുപറയട്ടെ ! എന്നാല്‍ അന്നേദിവസം കേട്ട ഒച്ച കുറെ വ്യത്യാസമുള്ളതായി തോന്നി.

എന്താണു്‌ സംഗതിയെന്നറിയാന്‍ ഞാന്‍ പോയി ജന്നലിലൂടെ നോക്കി . പൈപ്പിന്റെ (പിന്നില്‍) നേരേ എതിര്‍വശത്തുള്ളവീട്ടില്‍ നിന്നാണു്‌ കരച്ചിലും വിളിയും കേട്ടതു്‌. പറഞ്ഞാല്‍ ആര്‍ക്കും അത്ര വേഗം വിശ്വസിക്കാന്‍ പറ്റാത്ത ഒരു രംഗമാണു്‌ ഞാന്‍ അവിടെ കണ്ടതു്‌. ഏതാണ്ടു്‌ അറുപതു്‌ വയസ്സിനു മേല്‍ പ്രായം തോന്നിക്കുന്ന സ്ത്രീയെ ഒരു ചെറുപ്പക്കാരന്‍ കരണത്തടിക്കുന്നു...! ആ സ്ത്രീ ഉച്ചത്തില്‍ നിലവിളിക്കുന്നു... ഈ ശബ്ദ കോലാഹലം കേട്ടു്‌ അടുത്തവീട്ടില്‍ നിന്നും ഇറങ്ങിവന്ന അല്പം പ്രയംചെന്നഒരാള്‍, ഇതുകണ്ടു്‌ ഓടിച്ചെന്നു്‌ ‌ വല്യമ്മയെ പിടിച്ചുമാറ്റുകയും ചെറുപ്പക്കാരനെ വഴക്കു പറയുകയും ചെയ്യുന്നു. ഉടനെ ചെറുപ്പക്കാരന്റ ആക്രോശം അയാളോടായി.

"എന്റെ അമ്മയെ ഞാന്‍ തല്ലുന്നതിനു തനിക്കെന്തുവേണം? അതു ചോദിക്കാന്‍ താനാരാ ?.... "

രണ്ടും കല്പിച്ചു്‌ അയാള്‍ നിലവിളിക്കുന്ന നിസ്സഹായയായ ആ സ്ത്രീയെ പിടിച്ചുവലിച്ചു്‌ അയാളുടെ വീട്ടിലേക്കു്‌ കൊണ്ടുപോയി. കാഴ്ച്ചക്കാരായി ആള്‍ക്കാരുകൂടിയെങ്കിലും ചെറുപ്പക്കാരന്‍ തന്റെ നിലപാടില്‍ മാറ്റമില്ലാതെ ചോദ്യം ആവര്‍ത്തിച്ചു് രോഷപ്രകടനം തുടരുകയായിരുന്നു..!

തമിഴ് നാടു്‌ ട്രാന്‍സ്പോര്‍ട്ടു്‌ കോര്‍പ്പറേഷന്റെ ബസ്സില്‍ കണ്ടക്റ്ററായി ജോലിചെയ്യുന്ന ഒരാളായിരുന്നു അതു്‌ . ആദ്യം ഒരു ചെറിയ കച്ചവടക്കാരനും ഇപ്പോള്‍ ഇവിടുത്തെ ഒരു വലിയ ബിസ്സിനസ്സുകാരനുമായ വ്യക്തിയാണു്‌ പിടിച്ചുമാറ്റിയ കക്ഷി . പാവം ആ അമ്മയെ കൊണ്ടുപോകും മുമ്പു്‌ അവനു്‌ രണ്ടു്‌ പൂശുകൂടി കൊടുക്കാന്‍ അങ്ങേര്‍ക്കോ ആ ആള്‍ക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലുമോ തോന്നിയില്ലല്ലോ ?

Wednesday, January 19, 2011

പിതാവിനും പുത്രനും സ്തുതി..!

ഒരു ഹാളില്‍ നടന്ന വാര്‍ഷിക ആഘോഷച്ചടങ്ങായിരുന്നു സ്ഥലം. വളരെ നാളുകള്‍ക്കുശേഷം കണ്ട സുഹൃത്തും കുടുംബവുമായിരുന്നു അടുത്തസീറ്റില്‍ ഇരുന്നതു്‌ . പ്രോഗ്രാം തുടങ്ങാന്‍ ഇനിയും വളരെ സമയമുണ്ടു്‌. ഞങ്ങള്‍ പരിചയം പുതുക്കി കുശലപ്രശ്നങ്ങളിലേക്കു്‌ കടന്നു. ഇതിനിടെ അയാളുടെ മകന്‍ അഛ്ചന്റെ അടുത്തേക്കു്‌ എവിടെനിന്നോ ഓടിവന്നു. തടിമിടുക്കനായ പയ്യനു്‌ ആറുവയസ്സാകുന്നത്രേ . ഇപ്പോഴത്തെ ഹോര്‍മോണ്‍ കുട്ടികളുടെ ശരിക്കുള്ള ഒരു പ്രതിരൂപം...! വിശേഷണങ്ങള്‍പോലെ തന്നെ നല്ല തടിയും മിടുക്കുമുള്ള ചുവന്നുതുടുത്ത ഒരു ചുണക്കുട്ടി.

"മോന്‍ എങ്ങനെയുണ്ടു്‌ , സ്കൂളിലായോ ? " വേറുതെ ഒരു ലോഹ്യം ചോദിച്ചു.

" സ്ക്കൂളിലൊക്കെ പോകാന്‍ തുടങ്ങി. പക്ഷേ കൈയ്യിലിരിപ്പു്‌ തീരെ മോശമാണു്‌ .അവന്‍ ആളുമഹാപിശകാണു്‌. "

"എന്താ ദിവസവും ടീച്ചര്‍ മാരുമായി ഒടക്കാണോ അതോ പോകാന്‍ മടിയാണോ ? "

"അതൊന്നുമല്ല, അവന്റെ കൈയിലിരിക്കുന്ന സാധനം കണ്ടോ അവന്റെ സ്വന്തം മൊബൈല്‍ ഫോണാ.. കളിപ്പാട്ടമൊന്നുമല്ല...! "
അതു്‌ കണ്ടപ്പോള്‍ എനിക്കതിശയംതോന്നി. ഇത്രയും ചെറിയ കുട്ടിക്കു്‌ സെല്‍ഫോണോ !

"അവനു്‌ ഇപ്പഴേ എന്തിനാ സെല്‍ഫോണ്‍  ? " ഞാന്‍ അന്വേഷിച്ചു.

" ആത്മരക്ഷാര്‍ത്ഥം വങ്ങിക്കൊടുത്തതാ..! " എന്നു്‌ പറഞ്ഞപ്പോള്‍ എനിക്കു്‌ തമാശയാണു്‌ തോന്നിയതു്‌ .
ഉടനെ ഇഷ്ടന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. അതിങ്ങനെ‌...

"അണ്ണാ, ഒരുദിവസം ഇവന്‍ സ്കൂളില്‍ നിന്നും വന്നശേഷം എന്റെ അടുത്തു വന്നു്‌ ചോദിച്ചു
അഛ്ചാ അഛ്ചനെന്നാ ചാകുന്നതു്‌ ? "

"അങ്ങനെ ഒരു ചോദ്യം ഒട്ടും പ്രതീക്ഷിക്കാത്ത ഞാന്‍ ഞെട്ടിപ്പോയി ! എന്തു പറയണമെന്നറിയാതെ ഒരുനിമിഷം പകച്ചു നിന്നു. അല്പം ഒന്നാലോചിച്ചശേഷം അവന്റെ ജിജ്ഞാസകൊണ്ടാകാമെന്നുകരുതി 'മോന്‍ എന്താഅങ്ങനെ ചോദിച്ചതു്‌ ' എന്നു്‌ ഒരു മറുചോദ്യം ചോദിച്ചു."

" അല്ല, അഛ്ചന്‍ ചത്തിട്ടുവേണം ആമൊബൈല്‍ ഫോണ്‍ എനിക്കെടുക്കാന്‍ " അതായിരുന്നു ഒരു കൂസലുമില്ലാതെ അവന്റെ മറുപടി.

"അന്നുരാത്രി ഞാന്‍ ശരിക്കുറങ്ങിയില്ല. കൊച്ചുപയ്യനല്ലേ തെറ്റും ശരിയുമൊന്നും അവനറിയില്ല . ഇങ്ങേരു്‌ ചാകുന്നില്ലല്ലോ എന്നുകരുതി ഞാന്‍ ഉറങ്ങുകയോ മറ്റോ ചെയ്യുമ്പോള്‍ വല്ല വെട്ടുകത്തിയോ അരിവാളോ എടുത്തു്‌ വെട്ടുകയോ കുത്തുകയോ ചെയ്താല്‍ എന്തുചെയ്യും ? ഇപ്പോഴത്തെ സിനിമയിലും സീരിയലിലുമൊക്കെ കാണുന്ന കൊല്ലും കൊലയുമെല്ലാം കണ്ടല്ലേ ഇവനൊക്കെ വളരുന്നതു്‌.. നമ്മളെ തട്ടിക്കളയില്ലെന്നു്‌ എന്താണു്‌ ഉറപ്പു്‌ ! പോരെങ്കില്‍ ഈ അടുത്തസമയത്തു്‌ അമേരിക്കയിലോമറ്റോ ഒരു കൊച്ചു പയ്യന്‍ തോക്കെടുത്തു്‌ സഹപാഠികളെ വെടിവച്ചുകൊന്നവാര്‍ത്തയും കേട്ടു. പിന്നെ ഒന്നും നോക്കിയില്ല കുറച്ചു പൈസ പോയാലും വേണ്ടില്ല ജീവന്‍ ബലികൊടുക്കേണ്ടിവരില്ലല്ലോ എന്നുവിചാരിച്ചു്‌ അവനേയും കൂട്ടി അടുത്ത ദിവസംതന്നെ ഒരു മൊബയില്‍ ഷോപ്പില്‍ പോയി ഒരെണ്ണം വാങ്ങിക്കൊടുത്തു."

അഛ്ചന്മാര്‍ മക്കളെ ബലികൊടുത്ത പല കഥകളും സംഭവങ്ങളും നമ്മള്‍ കേട്ടിരിക്കുന്നു.. എന്നാല്‍ മകനു്‌ വേണ്ടി സ്വന്തം ജീവന്‍ ബലികൊടുക്കേണ്ടിവരുമോ എന്നു്‌ ഭയപ്പെട്ട ഒരു പിതാവിന്റെ ധര്‍മ്മസങ്കടം ഇതാദ്യമായാണു്‌ കേള്‍ക്കുന്നതു്‌ !

Monday, January 10, 2011

ബസ്സില്‍ ഒരു ചവിട്ടു്‌ നാടകം!

കേരള സംസ്ഥാനം വിട്ടു്‌ പുറത്തെവിടെയാണെങ്കിലും മറ്റൊരു മലയാളിയെ കണ്ടുമുട്ടുകയോ മലയാളഭാഷ കേള്‍ക്കുകയോ ചെയ്താല്‍ വല്ലാത്ത ഒരടുപ്പം തോന്നുക നമ്മുടെ ഒരു പൊതുസ്വഭാവമാണു്‌. ഇതുപോലെ കുറച്ചുനാള്‍ മുമ്പു്‌ മലയാളി എന്ന വര്‍ഗ്ഗബോധം കാരണം തമിഴ് നാട്ടില്‍ വച്ചു്‌ ഒരാള്‍ വന്നു എന്നെ പരിചയപ്പെട്ടു.

ഒത്ത ഉയരവും  അതിനുതക്ക ശരീരവുമുള്ള മദ്ധ്യവയസ്കനായ കക്ഷി വക്കീലാണു്‌. ഇഷ്ടന്‍ തിരുവനന്തപുരം നിവാസിയാണു്‌. ഭാര്യ ഇവിടെ ഊട്ടിയില്‍ കോളേജ് ലക്ചറ‌ റായി ജോലി നോക്കുന്നു.രണ്ടുപേരും രണ്ടു്‌ സ്ഥലങ്ങളിലായ ബുദ്ധിമുട്ടുകാരണം ഇവിടുത്തെ കോടതിയില്‍ വന്നു പ്രാക്റ്റീസ് തുടങ്ങാമെന്നു കരുതി പുള്ളിക്കാരന്‍ ഇങ്ങോട്ടു വന്നതാണത്രേ !
ഇടയ്ക്കു വല്ലപ്പോഴുമൊക്കെ പലസ്ഥലങ്ങളിലും വച്ചു്‌ ഇഷ്ടനെ ഞാന്‍ കാണാറുമുണ്ട്.നാട്ടുകാരന്‍ എന്നനിലയല്‍ ഒരു പ്രത്യേക മമത കക്ഷി കാണിക്കുകയും ചെയ്തിരുന്നു.അതു്‌ പിന്നെ കൂടുതല്‍ ഉപദ്രവവും കത്തിവയ്ക്കലുമായപ്പോള്‍ ഒഴിഞ്ഞു നടക്കേണ്ട സ്ഥിതിയായി. ചെറിയ പിരിലൂസുണ്ടോ എന്നു്‌ ഒരു സംശയവും തോന്നിയിരുന്നു !

അങ്ങനെയിരിക്കെ ഒരുദിവസം ഇതുവഴി സര്‍ക്കുലറായി ഓടുന്ന ടൌണ്‍ ബസ്സില്‍ ഞാനും ഒരു യാത്രക്കാരനായി കയറി. എന്റെ സീറ്റിനു്‌ മുന്നിലെ രണ്ടാമത്തെ സീറ്റല്‍ പ്രസ്തുത മാന്യദേഹം ഇരിപ്പുണ്ടായിരുന്നു. പരിസരം മറന്നുള്ള പെരുമാറ്റവും  സംഭാഷണവും കാരണം അങ്ങോട്ടുകേറി ലോഹ്യപ്പെടാന്‍ ഞാന്‍ തയ്യാറായതുമില്ല.

കുറേദൂരം പോകുമ്പോഴായിരുന്നു ആ സംഭവം! ബസ്സില്‍ കാര്യമായി ആളില്ല. പ്രത്യേകിച്ചു്‌ സ്റ്റാന്റിങ്ങിനു്‌ മുന്നില്‍ ഒരാള്‍ മാത്രമേയുള്ളൂ. വക്കീല്‍ ഇരിക്കുന്ന സീറ്റ് മുന്‍വാതിലിനടുത്താണു്‌. അടുത്തസ്റ്റോപ്പില്‍നിന്നും രണ്ടുപേര്‍ കയറി. കഷ്ടകാലമെന്നുപറയട്ടെ അതില്‍ആദ്യം കയറിയ തമിഴന്‍ ബസ്സില്‍ കയറുന്ന തത്രപ്പാടില്‍ നമ്മുടെ വക്കീലദ്ദേഹത്തിന്റെ കാലില്‍ അറിയാതെ ഒന്നു ചവിട്ടിപ്പോയി. അറിഞ്ഞുകൊണ്ടല്ലെങ്കിലും, അപ്പോഴേക്കു്‌ അയാള്‍ സാധാരണ തമിഴര്‍ ചെയ്യുമ്പോലെ സ്വന്തം കൈകൊണ്ടു്‌ വക്കീലിന്റെ കാലില്‍ ഒന്നു്‌ തൊട്ടു വന്ദിച്ചു്‌ നെറ്റിയില്‍ വച്ചു്‌ 'സോറി' എന്നുപറഞ്ഞു. ഇതു്‌ ഇവിടങ്ങളിലെ ബസ്സില്‍ സാധാരണ കാണുന്ന ഒരു കാഴ്ച്ചയാണു്‌. ബസ്സ് നീങ്ങിക്കൊണ്ടിരുന്നു. നമ്മുടെ വക്കീല്‍ എഴുന്നേറ്റു മുകളിലെ രണ്ടു കമ്പികളിലും പിടിച്ചു്‌ നിന്നശേഷം ആ പാവം തമിഴന്റെ പാദത്തിലേക്കു്‌ ഷൂസിട്ടു്‌ അമര്‍ത്തി ഒരു ചവിട്ടിത്തിരുമല്‍..! ഒപ്പം ഏതോ സാമ്രാജ്യം വെട്ടിപ്പിടിച്ചമാതിരി വളരെ ഗൌരവത്തില്‍ ഒരു പറച്ചില്‍ "ഐ ആം ഡബിള്‍ സോറി" എന്നിട്ടു്‌ വളരെ കൂളായി തന്റെ സീറ്റില്‍ ഇരുന്നു. അല്പം പോലും സാമാന്യ മര്യാദയില്ലാത്ത അയാളുടെ നാണംകെട്ട ഈ പ്രവര്‍ത്തി കണ്ടു ഞാന്‍ ലജ്ജിച്ചുപോയി ! എങ്കിലും ആ വിവരദോഷം കണ്ടു ചിരിക്കാതിരിക്കാന്‍
കഴിഞ്ഞില്ല. ദയനീയമായി ചുറ്റും നോക്കിയ പാവം തമിഴന്‍ എന്തു ചെയ്യണമെന്നറിയാതെ പരുങ്ങുന്നതു്‌ കണ്ടു !! അപ്പോഴേക്കും എനിക്കു്‌ ഇറങ്ങേണ്ട സ്ഥലമെത്തി .അടുത്ത സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങി...