ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Monday, January 10, 2011

ബസ്സില്‍ ഒരു ചവിട്ടു്‌ നാടകം!

കേരള സംസ്ഥാനം വിട്ടു്‌ പുറത്തെവിടെയാണെങ്കിലും മറ്റൊരു മലയാളിയെ കണ്ടുമുട്ടുകയോ മലയാളഭാഷ കേള്‍ക്കുകയോ ചെയ്താല്‍ വല്ലാത്ത ഒരടുപ്പം തോന്നുക നമ്മുടെ ഒരു പൊതുസ്വഭാവമാണു്‌. ഇതുപോലെ കുറച്ചുനാള്‍ മുമ്പു്‌ മലയാളി എന്ന വര്‍ഗ്ഗബോധം കാരണം തമിഴ് നാട്ടില്‍ വച്ചു്‌ ഒരാള്‍ വന്നു എന്നെ പരിചയപ്പെട്ടു.

ഒത്ത ഉയരവും  അതിനുതക്ക ശരീരവുമുള്ള മദ്ധ്യവയസ്കനായ കക്ഷി വക്കീലാണു്‌. ഇഷ്ടന്‍ തിരുവനന്തപുരം നിവാസിയാണു്‌. ഭാര്യ ഇവിടെ ഊട്ടിയില്‍ കോളേജ് ലക്ചറ‌ റായി ജോലി നോക്കുന്നു.രണ്ടുപേരും രണ്ടു്‌ സ്ഥലങ്ങളിലായ ബുദ്ധിമുട്ടുകാരണം ഇവിടുത്തെ കോടതിയില്‍ വന്നു പ്രാക്റ്റീസ് തുടങ്ങാമെന്നു കരുതി പുള്ളിക്കാരന്‍ ഇങ്ങോട്ടു വന്നതാണത്രേ !
ഇടയ്ക്കു വല്ലപ്പോഴുമൊക്കെ പലസ്ഥലങ്ങളിലും വച്ചു്‌ ഇഷ്ടനെ ഞാന്‍ കാണാറുമുണ്ട്.നാട്ടുകാരന്‍ എന്നനിലയല്‍ ഒരു പ്രത്യേക മമത കക്ഷി കാണിക്കുകയും ചെയ്തിരുന്നു.അതു്‌ പിന്നെ കൂടുതല്‍ ഉപദ്രവവും കത്തിവയ്ക്കലുമായപ്പോള്‍ ഒഴിഞ്ഞു നടക്കേണ്ട സ്ഥിതിയായി. ചെറിയ പിരിലൂസുണ്ടോ എന്നു്‌ ഒരു സംശയവും തോന്നിയിരുന്നു !

അങ്ങനെയിരിക്കെ ഒരുദിവസം ഇതുവഴി സര്‍ക്കുലറായി ഓടുന്ന ടൌണ്‍ ബസ്സില്‍ ഞാനും ഒരു യാത്രക്കാരനായി കയറി. എന്റെ സീറ്റിനു്‌ മുന്നിലെ രണ്ടാമത്തെ സീറ്റല്‍ പ്രസ്തുത മാന്യദേഹം ഇരിപ്പുണ്ടായിരുന്നു. പരിസരം മറന്നുള്ള പെരുമാറ്റവും  സംഭാഷണവും കാരണം അങ്ങോട്ടുകേറി ലോഹ്യപ്പെടാന്‍ ഞാന്‍ തയ്യാറായതുമില്ല.

കുറേദൂരം പോകുമ്പോഴായിരുന്നു ആ സംഭവം! ബസ്സില്‍ കാര്യമായി ആളില്ല. പ്രത്യേകിച്ചു്‌ സ്റ്റാന്റിങ്ങിനു്‌ മുന്നില്‍ ഒരാള്‍ മാത്രമേയുള്ളൂ. വക്കീല്‍ ഇരിക്കുന്ന സീറ്റ് മുന്‍വാതിലിനടുത്താണു്‌. അടുത്തസ്റ്റോപ്പില്‍നിന്നും രണ്ടുപേര്‍ കയറി. കഷ്ടകാലമെന്നുപറയട്ടെ അതില്‍ആദ്യം കയറിയ തമിഴന്‍ ബസ്സില്‍ കയറുന്ന തത്രപ്പാടില്‍ നമ്മുടെ വക്കീലദ്ദേഹത്തിന്റെ കാലില്‍ അറിയാതെ ഒന്നു ചവിട്ടിപ്പോയി. അറിഞ്ഞുകൊണ്ടല്ലെങ്കിലും, അപ്പോഴേക്കു്‌ അയാള്‍ സാധാരണ തമിഴര്‍ ചെയ്യുമ്പോലെ സ്വന്തം കൈകൊണ്ടു്‌ വക്കീലിന്റെ കാലില്‍ ഒന്നു്‌ തൊട്ടു വന്ദിച്ചു്‌ നെറ്റിയില്‍ വച്ചു്‌ 'സോറി' എന്നുപറഞ്ഞു. ഇതു്‌ ഇവിടങ്ങളിലെ ബസ്സില്‍ സാധാരണ കാണുന്ന ഒരു കാഴ്ച്ചയാണു്‌. ബസ്സ് നീങ്ങിക്കൊണ്ടിരുന്നു. നമ്മുടെ വക്കീല്‍ എഴുന്നേറ്റു മുകളിലെ രണ്ടു കമ്പികളിലും പിടിച്ചു്‌ നിന്നശേഷം ആ പാവം തമിഴന്റെ പാദത്തിലേക്കു്‌ ഷൂസിട്ടു്‌ അമര്‍ത്തി ഒരു ചവിട്ടിത്തിരുമല്‍..! ഒപ്പം ഏതോ സാമ്രാജ്യം വെട്ടിപ്പിടിച്ചമാതിരി വളരെ ഗൌരവത്തില്‍ ഒരു പറച്ചില്‍ "ഐ ആം ഡബിള്‍ സോറി" എന്നിട്ടു്‌ വളരെ കൂളായി തന്റെ സീറ്റില്‍ ഇരുന്നു. അല്പം പോലും സാമാന്യ മര്യാദയില്ലാത്ത അയാളുടെ നാണംകെട്ട ഈ പ്രവര്‍ത്തി കണ്ടു ഞാന്‍ ലജ്ജിച്ചുപോയി ! എങ്കിലും ആ വിവരദോഷം കണ്ടു ചിരിക്കാതിരിക്കാന്‍
കഴിഞ്ഞില്ല. ദയനീയമായി ചുറ്റും നോക്കിയ പാവം തമിഴന്‍ എന്തു ചെയ്യണമെന്നറിയാതെ പരുങ്ങുന്നതു്‌ കണ്ടു !! അപ്പോഴേക്കും എനിക്കു്‌ ഇറങ്ങേണ്ട സ്ഥലമെത്തി .അടുത്ത സ്റ്റോപ്പില്‍ ഞാന്‍ ഇറങ്ങി...

4 comments:

  1. എന്തു ചെയ്യാം, അങ്ങിനെയും ചിലർ.

    ReplyDelete
  2. ഹഹ പുള്ളികാരന്‍ കൊള്ളാമല്ലോ :)

    ReplyDelete
  3. എന്തു ചെയ്യാം, വക്കീലായാലും വിവേകം ഇല്ലാതായാല്‍...!
    'ആല്‍ബം', കെട്ടിലും മട്ടിലും സുന്ദരിയായിരിക്കുന്നു ട്ടോ...

    ReplyDelete
  4. എഴുത്തുകാരി,രഞ്ജിത്തു്‌,കുഞ്ഞൂസ് ഇതുവഴി വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

    ReplyDelete