ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Friday, January 28, 2011

കര്‍ത്താവേ, ഒരു കാരണവശാലും ഇവനോടു്‌ പൊറുക്കരുതേ...?

അമ്മ എന്നതു്‌ സങ്കല്പമല്ല ഒരു യാധാര്‍ത്ഥ്യമാണെന്നു്‌ മക്കളായ നമുക്കെല്ലാമറിയാം. പൊക്കിള്‍ക്കൊടിയില്‍ നിന്നു്‌ ബന്ധം വേര്‍പെട്ടാലും അമ്മയ്ക്കു്‌ മക്കളോടുള്ള സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണു്‌ . തിരിച്ചു്‌ മക്കള്‍ക്കും അങ്ങനെ തന്നെ ആയിരിക്കുമെന്നു്‌ നമ്മളും കരുതുന്നു !

'അമ്മയെ തല്ലിയാലും പക്ഷംപിടിക്കാന്‍ ആളുണ്ടാകും' എന്ന ഒരു ചൊല്ലുപോലും ഇന്നു്‌ നിലവിലുണ്ട്‌. ഇതു്‌ അതിശയോക്തിയോടെ പലരും പറയാറുള്ളതാണു്‌ . എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന വ്യക്തിയാണല്ലോ സ്നേഹനിധിയായ അമ്മ. അപ്പോള്‍ പിന്നെ ആ അമ്മയെ തല്ലുക എന്ന പറച്ചില്‍ തന്നെ യുക്തിക്കു്‌ നിരക്കുന്നതാണോ ? അല്ലായിരിക്കാം ! എന്നാല്‍ അങ്ങനെ പക്ഷംപിടിക്കാന്‍ ആരേയും കണ്ടില്ലെങ്കിലും വെറും പറച്ചിലുകള്‍ മാത്രമല്ല ഈ തല്ലും ചൊല്ലുമൊക്കെയെന്നു്‌ ഞാന്‍ നേരിട്ടു്‌ കണ്ടറിഞ്ഞു !

കൂനൂരില്‍ ഞാന്‍ നേരത്തേ താമസിച്ചിരുന്നതു്‌ നഗരത്തിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു.അതിന്റെ ഒരു വശത്തെ ജന്നല്‍ തുറന്നാല്‍ താഴെ റോഡും ഒരു പബ്ല്ലിക്കു്‌ വാട്ടര്‍ ടാപ്പു്‌ ( പൈപ്പു്‌ ) കാണാം. അതിനോടു്‌ ചേര്‍ന്നു്‌ റോഡിന്റെ എതിര്‍വശത്തായി വരിയായി ചെറിയ വീടുകളാണു്‌. റോഡിനു സമാന്തരമായി കെട്ടിയിരിക്കുന്ന തകരംമേഞ്ഞ വീടുകള്‍ക്കു്‌ നീളത്തില്‍ അരമതിലുമുണ്ടു്‌. എന്റെ താമസസ്ഥലത്തുനിന്നു്‌ ജന്നലിലൂടെ താഴേക്കു്‌ നോക്കിയാല്‍ പെണ്ണുങ്ങള്‍ തമ്മില്‍ കുടിവെള്ളത്തിനായി നടത്തുന്ന മല്പിടുത്തവും ഗുസ്തിയും എന്നും കാണാം. മാത്രമല്ല ആ വീടുകളില്‍ നടക്കുന്ന പല കാര്യങ്ങളും ഏകദേശം കാണാവുന്നതാണു്‌.

അങ്ങനെയിരിക്കെ ഒരു ദിവസം വലിയ ഒരടികലശലും ബഹളവും പുറത്തു്‌ കേട്ടു . വെള്ളം തന്നെയായിരിക്കണം പ്രശ്നമെന്നു്‌ ഞാന്‍ ഊഹിച്ചു. കുടങ്ങള്‍വച്ചു്‌ ഉന്തുംതള്ളും അടിയും വരെ ഇങ്ങനെ പതിവാണു്‌. ഇതു്‌ കണ്ടും കേട്ടും മടുത്തു എന്നുപറയട്ടെ ! എന്നാല്‍ അന്നേദിവസം കേട്ട ഒച്ച കുറെ വ്യത്യാസമുള്ളതായി തോന്നി.

എന്താണു്‌ സംഗതിയെന്നറിയാന്‍ ഞാന്‍ പോയി ജന്നലിലൂടെ നോക്കി . പൈപ്പിന്റെ (പിന്നില്‍) നേരേ എതിര്‍വശത്തുള്ളവീട്ടില്‍ നിന്നാണു്‌ കരച്ചിലും വിളിയും കേട്ടതു്‌. പറഞ്ഞാല്‍ ആര്‍ക്കും അത്ര വേഗം വിശ്വസിക്കാന്‍ പറ്റാത്ത ഒരു രംഗമാണു്‌ ഞാന്‍ അവിടെ കണ്ടതു്‌. ഏതാണ്ടു്‌ അറുപതു്‌ വയസ്സിനു മേല്‍ പ്രായം തോന്നിക്കുന്ന സ്ത്രീയെ ഒരു ചെറുപ്പക്കാരന്‍ കരണത്തടിക്കുന്നു...! ആ സ്ത്രീ ഉച്ചത്തില്‍ നിലവിളിക്കുന്നു... ഈ ശബ്ദ കോലാഹലം കേട്ടു്‌ അടുത്തവീട്ടില്‍ നിന്നും ഇറങ്ങിവന്ന അല്പം പ്രയംചെന്നഒരാള്‍, ഇതുകണ്ടു്‌ ഓടിച്ചെന്നു്‌ ‌ വല്യമ്മയെ പിടിച്ചുമാറ്റുകയും ചെറുപ്പക്കാരനെ വഴക്കു പറയുകയും ചെയ്യുന്നു. ഉടനെ ചെറുപ്പക്കാരന്റ ആക്രോശം അയാളോടായി.

"എന്റെ അമ്മയെ ഞാന്‍ തല്ലുന്നതിനു തനിക്കെന്തുവേണം? അതു ചോദിക്കാന്‍ താനാരാ ?.... "

രണ്ടും കല്പിച്ചു്‌ അയാള്‍ നിലവിളിക്കുന്ന നിസ്സഹായയായ ആ സ്ത്രീയെ പിടിച്ചുവലിച്ചു്‌ അയാളുടെ വീട്ടിലേക്കു്‌ കൊണ്ടുപോയി. കാഴ്ച്ചക്കാരായി ആള്‍ക്കാരുകൂടിയെങ്കിലും ചെറുപ്പക്കാരന്‍ തന്റെ നിലപാടില്‍ മാറ്റമില്ലാതെ ചോദ്യം ആവര്‍ത്തിച്ചു് രോഷപ്രകടനം തുടരുകയായിരുന്നു..!

തമിഴ് നാടു്‌ ട്രാന്‍സ്പോര്‍ട്ടു്‌ കോര്‍പ്പറേഷന്റെ ബസ്സില്‍ കണ്ടക്റ്ററായി ജോലിചെയ്യുന്ന ഒരാളായിരുന്നു അതു്‌ . ആദ്യം ഒരു ചെറിയ കച്ചവടക്കാരനും ഇപ്പോള്‍ ഇവിടുത്തെ ഒരു വലിയ ബിസ്സിനസ്സുകാരനുമായ വ്യക്തിയാണു്‌ പിടിച്ചുമാറ്റിയ കക്ഷി . പാവം ആ അമ്മയെ കൊണ്ടുപോകും മുമ്പു്‌ അവനു്‌ രണ്ടു്‌ പൂശുകൂടി കൊടുക്കാന്‍ അങ്ങേര്‍ക്കോ ആ ആള്‍ക്കൂട്ടത്തില്‍ ആര്‍ക്കെങ്കിലുമോ തോന്നിയില്ലല്ലോ ?

2 comments:

  1. ഇങ്ങനെയുള്ളവരെ നാട്ടുകാര്‍ ആയിരിക്കില്ല ദത്തന്‍ മാഷേ കൈ വെക്കുന്നത് ,അവരുടെ അടുത്ത തലമുറ തന്നെയായിരിക്കും .

    ReplyDelete
  2. Renjith,
    നന്ദി.
    അങ്ങനെയൊക്കെപ്പറഞ്ഞ് നമുക്കു്‌ സമാധാനിക്കാം...

    ReplyDelete