ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ കുറെ ഓര്‍മ്മകളുടെ ഒരു ആല്‍ബം. അതേ, ആര്‍ക്കും മറിച്ചു നോക്കാവുന്ന ഇന്നിന്റെയും ഇന്നലെകളുടേയും അനുഭവങ്ങളുടെ ഒരു കുഞ്ഞു പുസ്തകം...!

Tuesday, July 30, 2013

കേരളത്തിലെ നാറുന്ന ഭക്ഷണം !

വെളിച്ചെണ്ണയാണു്‌ ലോകത്തിലെ ഏറ്റവും വലിയ കൊളസ്റ്റ്രോള്‍ ഉല്പാദക വസ്തു എന്നുപറഞ്ഞു്‌ അമേരിക്കക്കാര്‍ കുറേനാള്‍ നമ്മളെ പറ്റിച്ചു. തൊലിവെളുത്ത സായിപ്പന്മാരല്ലേ വിശേഷിച്ചും അമേരിക്കക്കാര്‍ . പിന്നെ തിരുവയ്ക്കു്‌ എതിര്‍വ ഇല്ലല്ലോ ! വളരെ നാളുകള്‍ക്കു്‌ ശേഷം ഇതു്‌ സായിപ്പിന്റെ വെറും നമ്പരായിരുന്നുവെന്നു്‌ എപ്പോഴത്തേയും പോലെ വൈകി നമ്മുടെ ജനങ്ങളും തിരിച്ചറിഞ്ഞു! കേരവൃക്ഷത്തിന്റെ പെരുമയില്‍ അറിയപ്പെട്ടിരുന്ന കേരളത്തില്‍ ഇപ്പോള്‍ തെങ്ങും തേങ്ങയും പുരാവസ്തുക്കളായിക്കൊണ്ടിരിക്കുന്നു! നല്ല തേങ്ങയും കായ്ഫലമുള്ള തെങ്ങും തെങ്ങിന്‍തോപ്പുകളും കാണണമെങ്കില്‍ തമിഴു്‌ നാട്ടിലോ കര്‍ണാടകത്തിലോ ചെല്ലണം. കേരം തിങ്ങും കേരളനാടു്‌ എന്നഖ്യാതി പോയി ഇപ്പോ ള്‍ കേരകര്‍ഷകര്‍ വിങ്ങുന്ന നാടായി മാറിയിരിക്കുന്നു കേരളം! തമിഴ് നാട്ടിലേയും കര്‍ണാടകത്തിലേയും കായ് ഫലമുള്ളതെങ്ങും തെങ്ങിന്‍ തോപ്പുകളും കണ്ടാല്‍ നമുക്കു്‌ അസൂയതോന്നും ! മണ്ഡരിയും മഞ്ഞളിപ്പും കാറ്റു്‌വീഴ്ച്ചയും കാരണം കേരളത്തിലെ കേരകര്‍ഷകരുടെ കാറ്റുപോയി! ഉള്ളതെങ്ങുകള്‍ കുറ്റിച്ചൂലുപോലെ വെറും നോക്കുകുത്തികളായി നില്ക്കു ന്നു. അവശേഷിക്കുന്ന തെങ്ങിന്റെ ചോരനീരാക്കി "നീര" ഉല്പാദിപ്പിക്കാനുള്ള തത്രപ്പാടിലാണു്‌ നമ്മള്‍ . തേങ്ങയ്ക്കും കൊപ്രയ്ക്കും സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ക്കു്‌ അതു്‌ താങ്ങും തണലുമൊന്നുമായില്ല !

ഉരുക്കു്‌ വെളിച്ചെണ്ണ ഇന്നു്‌ പലര്‍ക്കും അറിയുമെന്നു്‌ തോന്നുന്നില്ല. പണ്ടത്തെ മുത്തശ്ശിമാര്‍ തേങ്ങയില്‍ നിന്നോ കൊപ്രയില്‍ നിന്നോ ചുരണ്ടിയെടുക്കുന്ന തേങ്ങപ്പീര ചീനച്ചട്ടിയിലിട്ടു്‌ തിളപ്പിച്ചോ കാച്ചിയോ ഉണ്ടാക്കിയിരുന്നതാണു്‌ ഈ ഉരുക്കു്‌ വെളിച്ചെണ്ണ . അമ്മയില്‍ നിന്നുംവേര്‍പെടുത്തുന്ന ചോരക്കുഞ്ഞിന്റെ പൊക്കിള്‍ ഉണക്കാനുള്ള ഔഷധമായും ഒരുകാലത്തു്‌ നാട്ടുമ്പുറങ്ങളില്‍ ഈ ഉരുക്കു്‌ വെളിച്ചെണ്ണ ഉപയോഗി ച്ചിരുന്നു. മാത്രമല്ല ഈ ഉരുക്കു്‌ വെളിച്ചെണ്ണ മാത്രം ഒഴിച്ചു്‌ പച്ചച്ചോറു്‌ തിന്നാനും പറ്റുമായിരുന്നു.. അത്രയ്ക്കു്‌ മണവും രുചിയും ഉണ്ടായിരുന്നു ആ വെളിച്ചെണ്ണക്കു്. ഇപ്പോള്‍ അതെടുത്തു്‌ പറയാന്‍ ഒരു കാരണമുണ്ടു്‌. ആ വെളിച്ചെണ്ണയുടെ രുചി ഉരുകിപ്പോയ ഒരു സംഭവം പറയട്ടെ!

തേയിലക്കാടുകളാല്‍ ചുറ്റപ്പെട്ട ജില്ലയാണു് തമിഴു് നാട്ടിലെ നീലഗിരി.ആലപ്പുഴ ജില്ലയിലുള്ളവ ര്‍ തേങ്ങ, തൊണ്ടു്, ചകിരി, കയ ര്‍ എന്നിവയുമായി എങ്ങനെ ബന്ധപ്പെട്ടു കഴിയുന്നു അതുപോലെ ഇന്നാട്ടിലെ ആള്‍ക്കാരുടെ ഉപജീവന മാര്ഗ്ഗം തേയിലയുമായി ബന്ധപ്പെട്ടതാണു്. എല്ലാം ഒരു തേയിലമയം ! അതുകൊണ്ടുതന്നെയാകാം ടീ ബോര്ഡി്ന്റെ പ്രധാനപ്പെട്ട ഓഫീസുകളി ല്‍ ഒന്നും ഇവിടെ കൂനൂരില്‍ ആകാന്‍ കാരണം.കേന്ദ്രഗവണ്മേന്റു് സ്ഥാപന മായ ഇതില്‍ പലസംസ്ഥാനക്കാരും പലഭാഷക്കാരും ജോലി നോക്കുന്നുണ്ടു്.തേയിലയെക്കുറിച്ച്പലതരത്തിലുള്ള ഗവേഷണങ്ങ ള്‍ (പുതിയതരം വിത്തിനങ്ങ ള്‍ മുതല്‍ കൃഷി,പരിപാലനം,വിളവെടുപ്പു്, കര്‍ഷകര്‍ക്കു്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ തുടങ്ങി ചായപ്പൊടി വിപണിയിലെത്തുന്നതു് വരെയുള്ളകാര്യങ്ങള്‍) നടത്തുന്നുണ്ടു്. അവരുടെ ആവശ്യത്തിനുള്ള റിസര്‍ച്ചു്‌ ഫോട്ടോകള്‍ മിക്കതും ഞാനാണു് എടുക്കാറുള്ളതു്. മലയാളികളും അല്ലാത്തവരുമായ ഒരുപറ്റം സുഹൃത്തുക്കളും അവിടെയുണ്ടു്.

കുറെനാളയി നല്ലപരിചയമുള്ള ആസ്സാം സ്വദേശിയായ ഒരു ഓഫീസറുമയി അടുത്തിടെ അല്പം അകലെയുള്ള ഒരു ടീ എസ്റ്റേറ്റില്‍ ടീബോര്ഡിംനുവേണ്ടി ചിത്രങ്ങളെടുക്കാന്‍ പോയി. തമിഴ് നാട്ടുകരായ തോട്ടമുടമയും മാനേജരുമൊക്കെക്കൂടി ഞങ്ങളെ സ്വീകരിച്ചു. ഞങ്ങള്‍ക്കു്‌ വേണ്ട ഔദ്യോഗിക കാര്യങ്ങളെല്ലാം ചെയ്യാന്‍ ഏര്‍പ്പാടാക്കിത്തന്നു. വളരെ ദൂരക്കൂടുതലായതിനാല്‍ വെളുപ്പിനു് ടീബോര്ഡികന്റെ വണ്ടിയില്‍ യാത്ര തിരിക്കേണ്ടിവന്നു. രാവിലെ ഒന്നും കഴിക്കാതെയാണു് ഞങ്ങള്‍ പുറപ്പെട്ടിരുന്നതു് . അതിനാല്‍ രാവിലെയും ഉച്ചക്കുമുള്ള ഭക്ഷണവും അവിടെ എസ്റ്റേറ്റിന്റെ ഗസ്റ്റ് ഹൌസില്‍ തരപ്പെടുത്തിയിരുന്നു.ഉച്ചതിരിഞ്ഞു് ഏതാണ്ടു് മൂന്നുമണി കഴിഞ്ഞപ്പോള്‍ പോയസംഗതികളെല്ലാം പൂര്ത്തി യാക്കി ഞങ്ങള്‍ തിരികെ പുറപ്പെട്ടു.

കാറില്‍ ഇരുന്നു് വെറുതെ ബോറഡിക്കാതിരിക്കാന്‍ അയാള്‍ പലകാര്യങ്ങളും നാട്ടു് വിശേഷങ്ങളും സംസാരിച്ചിരുന്നു.കൂട്ടത്തില്‍ കുടുംബത്തെക്കുറിച്ചുമൊക്കെ പറഞ്ഞു. രണ്ടു പെണ്മക്കളാണുള്ളതെന്നും രണ്ടുപേരും കേരളത്തിലാണു് പഠിക്കുന്നതെന്നും നല്ലവിദ്യാഭ്യാസമാണു് അവിടുത്തേതെന്നും പറഞ്ഞു. മൂത്തയാള്‍ നമ്മുടെ തലസ്ഥാനത്തെ പ്രശസ്തമായ ഒരു കോളേജില്‍ നിന്നും പോസ്റ്റു് ഗ്രാജുവേഷന്‍ കഴിഞ്ഞു് ഇപ്പോള്‍ പുറത്തു് വന്നു.രണ്ടാമത്തെയാള് ഈ വര്ഷംോ അവിടെ ഡിഗ്രിക്കു് ചേര്ന്നു . നമ്മുടെ നാടിനെക്കുറിച്ചും അവിടുത്തെ കാലാവസ്ഥയെക്കുറിച്ചും അയാള്‍ പറയുന്നതുകേട്ടു് ഏതൊരു മഹാബലിയുടെ പ്രജക്കും തോന്നുന്ന ആഹ്ളാദം കൊണ്ടു് എനിക്കും 'അഭിമാനപൂരിതമായി അന്തരംഗം' എന്നു് പറയേണ്ടതില്ലല്ലോ ! കൂട്ടത്തില്‍ എസ്റ്റേറ്റില്‍ രാവിലേയും ഉച്ചക്കും ഒരുക്കിയിരുന്ന ഭക്ഷണത്തേക്കുറിച്ചായി സംഭാഷണം . അവര്‍ തന്ന ഭക്ഷണം വളരെ നന്നായിരുന്നു എന്നയാള്‍ അഭിപ്രായപ്പെട്ടു. അതു് പറഞ്ഞപ്പോഴാണു് നമ്മുടെ ഭക്ഷണക്കാര്യത്തെക്കുറിച്ചു് പറയാന്‍ അയാള്‍ ഓര്ത്ത്തു്‌. മക്കള്‍ രാണ്ടുപേരും ഹോസ്റ്റലില്‍ താമസിക്കുന്നതിനാല്‍ ഇടയ്ക്കു് വല്ലപ്പോഴുമൊക്കെ അയാളും കേരളത്തില്‍ വരാറുണ്ടത്രേ!

“നിങ്ങളുടെ നാടും കാലാവസ്ഥയുമൊക്കെ വളരെ നല്ലതു തന്നെ,അതു് സമ്മതിക്കുന്നു ! പക്ഷേ ഭക്ഷണത്തിന്റെ കാര്യം അല്പം കട്ടിയാണു് ?”

എരിവ് കൂടുതലുണ്ടെന്ന പരാതിയാകാം അയാള്‍ പറയാനുദ്ദേശിക്കുന്നതെന്നു് ഞാന്‍ ഊഹിച്ചു ! എന്നാല്‍ അയാള്‍ പറഞ്ഞതു് മറ്റൊന്നാണു്.

" നിങ്ങള്‍ കറികളില്‍ ഉപയോഗിക്കുന്ന മുളകിന്റേയും എരിവിന്റേയും കാര്യം സാരമില്ല, പക്ഷേ അതില്‍ ചേര്ക്കു ന്ന വെളിച്ചെണ്ണയുണ്ടെല്ലൊ അതിന്റെ 'നാറ്റം' സഹിക്കാനേപറ്റില്ല !!"

കാച്ചെണ്ണതേച്ച കാര്‍കൂന്തളത്തിന്റെ കാറ്റേറ്റാല്‍ പോലും (കാറ്റേല്ക്കണ്ട ആ പാട്ടു് കേട്ടാല്‍ പോലും) ഉന്മാദമുണ്ടകുന്ന മലയാളിയോടാണു് ഈ “നാറ്റക്കേസ് ” പറയുന്നതു്....! ഓരോരുത്തന്റെ രുചി, അല്ല അഭിരുചി..! അല്ലാതെന്തു് പറയാന്‍ ?


3 comments:

  1. ഭക്ഷണങ്ങള് നാറിയാലെന്ത്..
    മധുരമുള്ള എഴുത്ത്..
    ഒരു തേനീച്ചയെ പോലെ കൂടെകൂടുന്നു...

    ReplyDelete
  2. മുബാരാക്കു ,
    വളരെ വൈകിയാ ഞാൻ ഈ അഭിപ്രായം കാണുന്നതു . സന്തോഷം... നന്ദി

    ReplyDelete
  3. മുബാരാക്കു ,
    വളരെ വൈകിയാ ഞാൻ ഈ അഭിപ്രായം കാണുന്നതു . സന്തോഷം... നന്ദി

    ReplyDelete